കടലാസു പൂവുകള്‍

on Friday, October 23, 2009




മാനവര്‍ ചൂടാത്ത,മാനത്ത് നോക്കുന്ന
വര്‍‌ണ്ണക്കടലാസ്സു പൂവുകളെ
ദേവനും വേണ്ട, മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ ?

വൃദ്ധസദനത്തിന്‍ ജാലകച്ചാരത്ത്
മന്ദസമീരനിലാടി നില്‍ക്കും
വര്‍‌ണ്ണ മനോഹരീ, ഇല്ല നിന്നെപ്പോലെ
ജന്മ സുകൃതമീ വയോധികര്‍ക്കും
കുത്താത്ത മുള്ളല്ലീയെത്താത്ത ദൂരത്തെന്നാലും
എത്തിപ്പിടിക്കാനാരോരുമില്ലാതെ
തെല്ലകലെ വാര്‍ത്തുല്ലസിച്ചു രസിക്കുന്ന
സൗഗന്ധികങ്ങളെ കാണുന്നുവോ നീ..?

കേവലം കാണുവാന്‍ കണ്ടൊന്നു പോകുവാന്‍
നോക്കൂത്തിപോലെ ഞങ്ങളുണ്ട് നിനക്കെപ്പോഴും
ദേവനും വേണ്ടല്ലോ മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ..?

വെറുതെ..

on Tuesday, October 20, 2009



കൂട്ടിയാലും കുറച്ചാലും
ഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത ഗണിതമാണ്
ജീവിതമെന്ന്
ഒരിക്കലും പറയാതെയെങ്കിലും
നീയെന്നെ പഠിപ്പിച്ചു .

എന്തെല്ലാം ജീവിത പാഠങ്ങളാണ്
ഇനിയും നീയെന്നെ പഠിപ്പിക്കേണ്ടത്
നീയിപ്പോഴും പറയാന്‍ മടിക്കുന്ന
ഭാഗങ്ങളില്‍ ഞാന്‍
എന്തെഴുതിയാണ് മുഴുപ്പിക്കുക ?

നീ ഇതുവരെ പകര്‍ന്നു തന്നതില്‍
ഏത് ശരി ഏത് തെറ്റെന്ന്
എങ്ങിനെ ഞാന്‍ കണ്ടെത്തും..?
അവയൊക്കെ ചേരും‌പടി ചേര്‍ക്കാന്‍
എന്നും എന്റെ മനസ്സില്‍
സ്നേഹമഷി ഒരു തുള്ളിയെങ്കിലും
ബാക്കിയുണ്ടാവുമോ
ആവോ....?

ഒരു ബ്ലോഗിന്റെ അന്ത്യം

on Friday, October 16, 2009




കവിതകളും കഥകളും
മാത്രമായിരുന്നു മനസ്സു നിറയെ
പുതിയ പോസ്റ്റുകളും കമന്റുകളും
മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളില്‍
ഓരോ പോസ്റ്റുകളിലും വായനക്കാരുടെ
കമന്റുകള്‍ വിളിച്ചോതുന്നത്
"നിനക്ക സാഹിത്യത്തില്‍ നല്ലൊരു
ഭാവി കാണുന്നു സ്നേഹിതാ..."
അവധി ദിനങ്ങള്‍ ബ്ലോഗിനായ് മാറ്റി വച്ചു
റിയാലുകള്‍ കിട്ടുമെങ്കില്‍ പോലും
ഓവര്‍‌ടൈം ചെയ്യാതായി
കവിതകളിലൂടെ സ്നേഹിച്ചെത്തിയ
അവളോട് മാത്രമല്ല
എല്ലാ സുഹൃത്തുക്കളോടും
ഡാവിഞ്ചിക്കോടും പാബ്ലോ നെരൂദയും
വിക്ടര്‍ ഹ്യൂഗോയും ലിസ സരനും
തട്ടിവിട്ടപ്പോഴെന്തായീ
ജീടാക്കിലെ പച്ചവെളിച്ചം കണ്ടാല്‍ പോലും
ആരും മിണ്ടാതായ്
മദ്യം ഹറാമായത് കൊണ്ട്
കവിയരങ്ങിനും സാഹിത്യ സമ്മേളനങ്ങള്‍‌ക്കും
താല്പര്യമില്ലായിരുന്നുവെങ്കിലും
മറുനാട്ടിലായതിനാല്‍ താടിയും മുടിയും
നീട്ടാനും കുറ്റിബീഡി വലിക്കാനും വയ്യാതായി
നാട്ടിലായിരുന്നെങ്കില്‍
പച്ചയായ ജീവിതം തേടി
രാത്രി വൈകിയും തെരുവിലലയാമയിരുന്നു
എന്നാലും സ്വപ്നങ്ങള്‍ കാടുകയറുകയായിരുന്നു
ആദ്യ കവിതാ സമാഹാരം
ഡീസീ ബുക്സില്‍ അല്ലെങ്കില്‍ കരന്റ് ബുക്സില്‍
ഡീസീ കരന്റ് പോയിട്ട്
ഓലപ്പീപ്പി പബ്ലിക്കേഷന്‍സ് വരെ
അവഗണിച്ചുവെന്ന് തോന്നിയപ്പോള്‍
................................
ഒരൊറ്റ ബട്ടണ്‍
"ഡിലേറ്റ് ആള്‍"
ഹാ... സുഖം സ്വസ്ഥം..!
ഓര്‍ക്കൂട്ടും , ഫേസ്‌ബുക്കും
പിന്നെ ബ്ലോഗും പൂട്ടിക്കെട്ടി
യൂട്യൂബ് തുറന്ന്
"എന്റെ ഖള്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ.."
കൈയ്യില്‍ കടുപ്പത്തലൊരു
സുലൈമാനിയും
സുഖം സ്വസ്ഥം..!


ഒരു സൗഹൃദത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Monday, October 12, 2009

സൗഹൃദം ഒരു പിച്ചളപാത്രം പോലെയത്രേ !.
ഇടയ്ക്കിടെ ഉരച്ചുമിനുക്കികൊണ്ടിരുന്നില്ലെങ്കില്‍ മറവിയുടെ ക്ലാവുപിടിച്ച് നിറം മങ്ങി അതിന്റെ ഭംഗി നഷ്ടപ്പെടും.

എന്നാല്‍ നല്ല സൗഹൃദം ഒരു മാണിക്ക്യം പോലെയല്ലെ? എവിടെ ഏത് സാഹചര്യത്തില്‍ എത്ര കാലം കിടന്നാലും അതിന്റെ ഭംഗി ഒട്ടും തന്നെ കുറയില്ല.

പണ്ട് 15 വര്‍‌ഷങ്ങള്‍ക്ക് മുന്‍പ് ബ്ലോഗും, ഓര്‍ക്കൂട്ടും, ഫേസ്‌ബുക്കും ഒന്നും സാധാരണക്കാര്‍‌ക്ക് പരിചയമില്ലാതിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഒരു ഫോബിയായിരുന്നല്ലൊ "തൂലികാ സൗഹൃദം". ഒരുപക്ഷേ നമ്മള്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഒരിടത്ത് നിന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ നമ്മുടെ സുഹൃത്തായ് തീരുക..!അവിടുന്നു നമ്മളെ തേടി നമ്മുടെ ക്ഷേമാന്വഷണങ്ങളും കുശലാന്വഷണങ്ങളുമായി നമ്മളെ തേടി ഒരു കത്ത് വരിക..!എത്ര രസകരമാണത്..!
അത് കൊണ്ട് തന്നെ എനിക്കുമുണ്ടായിരുന്നു നാട്ടിലും വിദേശങ്ങളിലുമായ് കുറെ നല്ല തൂലികാ സുഹൃത്തുക്കള്‍.

ഞങ്ങളുടെ ചിന്താഗതിയും, ശീലങ്ങളും, സ്വഭാവങ്ങളിലും വല്ലാത്ത സാമ്യം തോന്നിയത് കൊണ്ടോ നല്ല സുഹൃത്തുക്കള്‍ ദൈവസമ്മാനമെന്നതിനാലോ എന്നറിയില്ല അതില്‍ ഒരു സുഹൃത്ത് തൂലികാ സൗഹൃദങ്ങളുടെ ഔപചാരികതയും അകലങ്ങളും മറന്ന്‍ ഉറ്റ മിത്രങ്ങളായി മാറുകയായിരുന്നു. ആകാശ ഭൂമിക്കിടയിലെ എന്തും ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയമായി മാറിയിരുന്നു ആ നാളുകളില്‍. പരസ്പരം ഒരു വാശിപോലെ സ്നേഹം പകര്‍ന്നു പങ്കുവയ്ക്കുകയായിരുന്നു.
ദിവസങ്ങള്‍ എണ്ണി പോസ്റ്റ്മാനെ കാത്തിരുന്ന ഒരു കാലം.

ഞാന്‍ ഈ ബ്ലോഗില്‍ കുറിച്ചിട്ടുള്ള കഥകളും കവിതകളും അല്പമെങ്കിലും ആ ഗണത്തില്‍ പെടുത്താം എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും ആ സുഹൃത്തിന്റെ പ്രോത്സാഹനമുണ്ടായിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കുറിച്ച് കുറേ താളുകള്‍ നിറച്ച് അയച്ച് കൊടുക്കുമ്പോള്‍ ആ പൊട്ടക്കുറിപ്പുകളെ "വളരെ നന്നായിരിക്കുന്നു ഇനിയും എഴുതണം" എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു ആ ആത്മമിത്രം.

കാലത്തിന്റെ കുത്തൊഴുക്കില്‍, ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള പരക്കം പാച്ചിലില്‍ എന്നെ ഈ പ്രവാസഭൂമയിലേയ്ക്ക് പറിച്ചു നട്ടപ്പോള്‍, എല്ലാ പ്രവാസികളേയും പോലെ ഗൃഹാതുരുത്വം ജീവിതം വിരസമായി തോന്നിത്തുടങ്ങിയപ്പോള്‍ എനിക്ക് ആശ്വാസമായ് എന്നെത്തേടി ആ സുഹൃത്തിന്റെ സന്തോഷവാക്കുകള്‍ ഈ ഗള്‍ഫിലേയ്ക്കും എല്ലാ ആഴ്ചകളിലും മുടങ്ങാതെ എന്നെ കാത്ത് എന്റെ പോസ്റ്റ് ബോക്സില്‍ കിടക്കുമായിരുന്നു. കോളജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന അവനു കിട്ടുന്ന കേവലം പോക്കറ്റ് മണിയില്‍ നിന്നുമാണ് സ്റ്റാമ്പിനുള്ള പണം കണ്ടെത്തുന്നതെന്നറിയാമെങ്കിലും അരുതെന്ന് പറയാനും എനിക്കാകുമായിരുന്നില്ലല്ലോ. ഞങ്ങളുടെ മനസ്സുകള്‍ക്കിടയിലെ നിര്‍മ്മ‌ല സൗഹൃദത്തിന്റെ നൂല്‍‌പ്പാലമായിരുന്നു ആ വാക്കുകള്‍ വരികള്‍.

എന്നാല്‍ എങ്ങിനെയെന്നറിയില്ല, ചിലപ്പോള്‍ ഈ പ്രവാസജീവിതത്തില്‍ എന്റെ സഹചാരിയായ തിരക്കും മടിയുമാകാം ആ ഊഷ്മള സൗഹൃദവും മെല്ലെ മെല്ലെ നഷ്ടപ്പെടുകയായിരുന്നു.

ഞാന്‍ തന്നെ നഷ്ടപ്പെടുത്തിയ ആ സുഹൃത്തിനെ തിരികെ കിട്ടാന്‍ ഓര്‍ക്കൂട്ടിലേയും ഫേസ്‌ബുക്കിലേയും ഒരുപാട് പ്രൊഫൈലുകള്‍ തേടി അലഞ്ഞു. ഇനി അവനും ഈ പ്രവാസഭൂമിയില്‍ എത്തിയിട്ടുണ്ടോ എന്ന് കരുതി ഇവിടുത്തെ ഒരു റേഡിയോ ചാനലില്‍ ഇത്തരം സുഹൃത്തുക്കളെ കണ്ടെത്താനുള്ള ഒരു പരിപാടിയില്‍ എന്റെ കുറിപ്പു വായിച്ചു കേട്ട് ഗള്‍ഫിലെ പലയിടങ്ങളില്‍ നിന്നായി കുറേ നല്ല സുഹൃത്തുക്കളെ ലഭിച്ചുവെങ്കിലും ഞാന്‍ തിരഞ്ഞ സുഹൃത്തിനെ കണ്ടെത്താന്‍ എനിക്കായില്ല.

എന്നാല്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ തോല്പിച്ച് എന്നെക്കാള്‍ വേഗത്തില്‍ അവന്‍ എന്നെ കണ്ടെത്തി..!
അവന്റേയും നീണ്ട അന്വഷണത്തിനൊടുവില്‍ കണ്ടെത്തിയ ഫേസ്‌ബുക്കിലെ എന്റെ പ്രൊഫൈലില്‍ നിന്നും എനിക്ക് മെസേജ് അയക്കുകയായിരുന്നു.

ലോകത്തിലെ മറ്റൊരു മൂലയില്‍ ,ഒരു കമ്പ്യൂട്ടറിനു മുന്നില്‍ എന്റെ തൊട്ടടുത്തെന്ന പോലെ ഒരേ സമയം ഓണ്‍‌ലൈനില്‍ ഉണ്ടായിരുന്നിട്ടും, ഈ നീണ്ട കാലയളവിലെ ഒരായിരം സംഭവങ്ങള്‍ പരസ്പരം പറയാനുണ്ടായിരുന്നിട്ടും, ഒന്നും പറയാതെ ഇരുന്നു കുറേ നേരം..!

അതേ, നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സുഹൃത്തും എന്റെ സൗഹൃദ ശൃഘലയിലെ ഇനി ഒരിക്കലും മുറിയാത്ത കണ്ണിയായിത്തീര്‍ന്നു..

ഈ സന്തോഷ നിമിഷങ്ങള്‍ എന്റെ മനസ്സിന്റെ ഡയറിത്താളുകളില്‍ കുറിച്ചു വയ്ക്കുന്നതിനോടൊപ്പം, എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കുമായി ഇവിടേയും ഈ സന്തോഷം പകര്‍ത്തിവയ്ക്കട്ടെ..