ഒരു ഉത്രാട രാത്രിയുടെ ഓര്‍മ്മയ്ക്ക്....

on Saturday, August 25, 2007

"ഉത്രാട രാത്രിയില്‍ ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു
എന്റെ ഉണ്ണിയുടചഛനെ കാത്തിരുന്നു..."


തരംഗിണിയുടെ ഒരു പഴയ ഓണപ്പാട്ടിന്റെ ചില വരികള്‍. പക്ഷേ ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ മനസിനൊരു തേങ്ങല്‍, ഹൃദയത്തില്‍ ഒരു ചെറു നൊമ്പരംപോലെ.

എന്റെ ആരുമല്ലെങ്കിലും വല്ലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്. വിഷ്‌ണുവും ശ്രീദേവിയും കുമാരേട്ടനും ഒക്കെ ഇപ്പോള്‍ എവിടെയാണോ അവോ...?


എന്റെ തൊട്ടയലത്തായിരുന്നു കുമാരേട്ടന്റെ വീട്. അമ്പതിനോടടുത്ത കൂലിപ്പണിക്കരനായ കുമാരേട്ടന്റെ ഭാര്യയാണ് ഒരു ദരിദ്ര കുടുമ്പത്തിലെ അംഗവും സുന്ദരിയിമായ മുപ്പത്തഞ്ചുകാരി ശ്രീദേവി. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കുമാരേട്ടന്‍ മദ്യത്തിന്റെ അകമ്പടിയോടെയുള്ള മടങ്ങിവരവ് രാത്രി വളരെ വൈകിയാണ്. വന്നു കഴിഞ്ഞാല്‍ പിന്നെ ശ്രീദേവിയുടെ കണ്ണീര്‍ ആ കൂരക്കുള്ളില്‍ വീഴുക പതിവാണ്. അയാള്‍തന്നെ തളര്‍ന്ന് ഉറങ്ങും വരെ കുമാരേട്ടന്‍ ശ്രീദേവിയെ ഉപദ്രവിക്കും. അയല്‍ക്കാര്‍ക്കു ശല്ല്യമാകുമെന്ന് ഭയന്നു ഒന്നുറക്കെ കരയുകപോലുമില്ലായിരുന്നു ആ പാവം !.

അവരുടെ ഏകമകനാണ് വിഷ്‌ണു. എന്റെ മകന്‍ അശ്വിനോടൊപ്പം അഞ്ചാം ക്ലസ്സില്‍ പഠിക്കുകയായിരുന്നു അന്നു വിഷ്‌ണു.


വിഷ്‌ണു ഉള്ളതുകൊണ്ട് മോന്‍ അപ്പോഴും ക്ലാസില്‍ സെക്കന്റ് ആണെന്ന് അശ്വിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊരിക്കലും ആ കുട്ടികളുടെ കൊച്ചു സൗഹൃദത്തിനു വിലങ്ങുതടിയായിട്ടില്ല എന്നും എനിക്കറിയാം.


എന്റെ കഴിഞ്ഞ ഓണം ലീവു ഒത്തുവന്നതു കൊണ്ട് നാട്ടില്‍ കുടുമ്പത്തോടൊപ്പമായിരുന്നു. ഉത്രാട ദിവസം ചില പഴയ സുഹൃത്തുക്കള്‍ക്ക് അവരുടെ നിര്‍ബന്ധപ്രകാരം ഒരു വലിയ ബാറില്‍തന്നെ എന്റെ വക ഓണത്തിന്റെ ഒത്തു ചേരലും നടത്തി.

ഓണസമ്മാനമായി മോന്‍ ആവശ്യപ്പെട്ട കമ്പ്യൂട്ടറ് ഗെയിമിന്റെ പുതിയ ജോയ്‌സ്റ്റിക്കും കുറച്ചു നല്ല ഗെയിം സീഡികളും പിന്നെ ചില അത്യവശ്യ വീട്ടുസാധനങ്ങളുമായി രാത്രി എട്ടുമണിയോടെ ബൈക്കില്‍ വീട്ടിലേക്കു വരികയായിരുന്നു.

തിരുവോണം അഘോഷിക്കാന്‍, മവേലിയെ വരവേല്‍ക്കാന്‍ പുതിയ ഉടുപ്പുകളും വീട്ടുസാധനങ്ങളുമായി വീടണയാന്‍ ധൃതി കൂട്ടുന്നവരെ കൊണ്ടു ടൗണ്‍ നല്ല തിരക്കിലായിരുന്നു.

വീട്ടിലേക്കുള്ള തിരക്കോഴിഞ്ഞ റോഡിലൂടെ സാവധാനം വരുമ്പോള്‍ കുമാരേട്ടന്റെ വീട്ടിലെ മുനിഞ്ഞുകത്തുന്ന മണ്ണണ്ണവിളക്കിന്റെ വെളിച്ചത്തില്‍ തുറന്നിട്ട വാതില്‍ പടിയില്‍ കാലുകള്‍ നീട്ടിവച്ച് വഴിയിലേക്ക് നോക്കിയിരിക്കുന്ന ശ്രീദേവിയെ കണ്ടു. അവരുടെ മടിയില്‍ തലവച്ചുറങ്ങുന്ന വിഷ്‌ണുവിന്റെ തലമുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ടിരിക്കുകയായിരുന്നു അവര്‍.

കുമാരേട്ടനെ കാത്തിരിക്കുകയാണവര്‍ എന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. ഈ രാത്രിയിലും അയാള്‍ എത്തിയില്ലേ ?.

ബൈക്ക് മുന്നോട്ടെടുക്കുമ്പോഴും എന്റെ മനസില്‍ എന്തൊ ഒരു അസ്വസ്ഥത പോലെ.എല്ലാവരും ഓണ സദ്യക്കു വട്ടം കൂട്ടുന്ന ഈ ഉത്രാടരാവില്‍.. ഇവിടെ തന്റെ മകനുവാങ്ങിയ ജോയ്‌സ്റ്റിക്കിന്റെ വില, അല്ലെങ്കില്‍ ബാറില്‍ കൊടുത്ത ബില്ലിന്റെ പകുതിപോലും വേണ്ട ആ കുടുമ്പത്തിനു തിരുവോണം കേമമാക്കാന്‍ !.

മകന്‍ പറയാറുണ്ട് വിഷ്‌ണു കീറിപിഞ്ചിയ ഉടുപ്പും നിക്കറുമിട്ടാണ് ക്ലസ്സില്‍ വരുന്നതെന്നും, ചില വിക്രിതിപിള്ളേര്‍ ആ തുളയിലൂടെ വിരലിട്ട് തുളവലുതാക്കി അവനെ ദേശ്യം പിടിപ്പിക്കറുണ്ടത്രേ..ഉച്ചക്കു സ്‌ക്കൂളില്‍ കഞ്ഞി ഇല്ലാത്ത ദിവസങ്ങളില്‍ ടീച്ചര്‍ ആണ് അവനു ചോറു കൊണ്ടുവന്നു കൊടുക്കുന്നതെന്നും.


തിരുവോണത്തിനു രാവിലെ തന്നെ ടൗണില്‍ പോയി ആ കുട്ടിക്ക് മൂന്ന് ജോഡി വസ്ത്രങ്ങള്‍ വാങ്ങി വരുന്ന വഴിതന്നെ കുമാരേട്ടന്റെ വീട്ടില്‍ കയറി.

പുറത്തെങ്ങോ കളിച്ചു കൊണ്ടിരുന്ന വിഷ്‌ണു ഊര്‍ന്നുവീഴുന്ന ട്രൗസര്‍ ഒരു കൈകൊണ്ട് കയറ്റിപിടിച്ച്, ഒരു സൈക്കിള്‍ ടയറും ഒരുട്ടി വായ കൊണ്ട് ഗിയര്‍ മാറ്റിയും ഹോണടിച്ചും എന്റെ മുന്നില്‍ വന്നു നിന്നു.


വീട്ടില്‍ ആരേയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു. "അമ്മയെവിടെ..?"


"അമ്മ ലാസറു ചേട്ടന്റെ വീട്ടില്‍ പണിക്കു പോയിരിക്കുകയാ.."


അചഛനോ...?


അചഛന്‍ ഇന്നലെ വന്നില്ല


മോന്‍ വല്ലതും കഴിച്ചുവോ...?


"ഇല്ല, അമ്മ ലാസറുചേട്ടന്റെ വീട്ടീന്നു വരുമ്പോ കൊണ്ടുവരാന്നു പറഞ്ഞിട്ടുണ്ട്..."


കൈയിലിരുന്ന കവര്‍ കൊടുത്തിട്ടു ഞാന്‍ പറഞ്ഞു. "ഇന്നു തിരുവോണമല്ലേ., മോന്‍ വേഗം കൂളിച്ചിട്ട് ഈ പുതിയ ഉടുപ്പിട്ടോളൂ. ഇനി മുതല്‍ നല്ല ഉടുപ്പോക്കെ ഇട്ടിട്ടു മോന്‍ സ്കൂളില്‍ പോയാല്‍ മതി കേട്ടോ."


സന്തോഷം കൊണ്ടു വീടര്‍ന്ന ആ കുഞ്ഞികണ്ണുകള്‍ പെട്ടെന്നു കൂമ്പി. തലതാഴ്ത്തി പക്വതയാര്‍ന്ന മുതിര്‍ന്ന ഒരു കുട്ടിയേപ്പോലെ അവന്‍ പറഞ്ഞു, "തങ്ക്‌യൂ അങ്കിള്‍, പക്ഷേ, ഞാന്‍ പഴയ ഉടുപ്പിട്ടോണ്ടു പോകുന്നതു കൊണ്ട് ടീച്ചര്‍ക്കെന്നോട് ഒരുപാട് ഇഷ്‌ടവും സ്‌നേഹവുമാണ്. പിന്നെ ചായക്കടയിലെ ആ കബീറിക്കയും പഞ്ചായത്താപ്പീസിലെ സാറമ്മാരും സുപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അച്ചായനൊമോക്കെ വല്ലപ്പോഴും ഒക്കെ വല്ലതും തരും അതു കൊണ്ടുവന്നാ രാത്രി ഞാനും അമ്മയും ആഹാരം കഴിക്കുന്നേ.പുതിയ ഉടുപ്പൊക്കെ ഇട്ടു നടക്കുന്നതു കണ്ട് അവര്‍ ഒന്നും തരാതായാല്‍ പിന്നെ ഞാനും അമ്മയും പട്ടിണിയാകില്ലേ..?


"നിശ്‌കളങ്കമായ ആ ചോദ്യത്തില്‍ മനസിലേക്ക് ഒരു മുള്ളു കൊണ്ടതു പോലെ ഒരു നിമിഷം എനിക്കു തോന്നി.


തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു."മോന്‍ എപ്പോ വിശന്നാലും അശ്വിന്റെ അടുത്തു വന്ന് ആഹാരം കഴിക്കണം കേട്ടോ.അവന്‍ നിന്റെ കൂട്ടുകാരനല്ലേ.


"ആ മുഖത്തു സന്തൊഷമോ നന്ദിയോ മിന്നി മറയുന്നതു ഞാന്‍ കണ്ടു.


ഒരു മാസത്തിനു ശേഷം ഞാന്‍ തിരികെ വന്നു.പിന്നീടൊരിക്കല്‍ വീട്ടിലേക്കു ഫോണ്‍ ചെയ്യുന്നതിനിട ഭാര്യ പറഞ്ഞു 'കുമാരേട്ടനും കൂടുമ്പവും വീടും പറമ്പും ഒക്കെ വിറ്റ് എങ്ങോട്ടോ പോയെന്ന്. ഒപ്പം അശ്വ്വിന്‍ പറഞ്ഞു അവനാണത്രേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്.അടുത്ത നിമിഷവും കൂട്ടുകാരനെ നഷ്‌ടപ്പെട്ട വിഷമവും അവന്റെ വാക്കുകളിലൂടെ ഞാനറിഞ്ഞു.


*********************************************
നമ്മുക്കിടയില്‍ ഇനിയും എത്രയോ വിഷ്‌ണുമാരും ശ്രീദേവിമാരും ജീവിക്കുന്നു.. !


ഉത്രാട രാവില്‍ കുടിച്ചു ലക്കുകെട്ട് വഴിപോക്കരേയും വഴിവിളക്കിനേയും തെറി പറഞ്ഞു വരുന്ന കുമാരേട്ടനെ കാത്തിരിക്കുന്ന ശ്രീദേവിമാര്‍...!


ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും, "അചഛന്‍ എന്തായാലും എത്തും" എന്നു കളവു പറഞ്ഞു വിഷ്‌ണുവിനെ ഉറക്കുന്ന ശ്രീദേവിമാര്‍.!
ഓണമുണ്ണാനായി വില്‍ക്കാന്‍ കാണം പോലുമില്ലാത്ത പാവങ്ങള്‍.!!!

14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

നമ്മുക്കിടയില്‍ ഇനിയും എത്രയോ വിഷ്‌ണുമാരും ശ്രീദേവിമാരും ജീവിക്കുന്നു.. !


ഉത്രാട രാവില്‍ കുടിച്ചു ലക്കുകെട്ട് വഴിപോക്കരേയും വഴിവിളക്കിനേയും തെറി പറഞ്ഞു വരുന്ന കുമാരേട്ടനെ കാത്തിരിക്കുന്ന ശ്രീദേവിമാര്‍...!


ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും, "അചഛന്‍ എന്തായാലും എത്തും" എന്നു കളവു പറഞ്ഞു വിഷ്‌ണുവിനെ ഉറക്കുന്ന ശ്രീദേവിമാര്‍.!
ഓണമുണ്ണാനായി വില്‍ക്കാന്‍ കാണം പോലുമില്ലാത്ത പാവങ്ങള്‍.!!!

Areekkodan | അരീക്കോടന്‍ said...

വാസ്തവം....നാം കാണാതെ പോകുന്ന എത്രെയെത്ര ജന്‍മങ്ങള്‍.....കണ്ണു നനയിപ്പിച്ച പോസ്റ്റ്‌....

നിര്‍മ്മല said...

very touching. ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ഓണക്കാഴ്ച. നജീമിനും കുടുംബത്തിനും ഓണാശംസകള്‍!

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായെഴുതിയിര്‍ക്കുന്നു, നജീം.

മുസാഫിര്‍ said...

നജീം,
നല്ല എഴുത്ത്,മനസ്സും.
അക്ഷരത്തെറ്റുകള്‍ മാത്രം ഒന്നു കൂടി ശ്രദ്ധിക്കുമല്ലോ.

ദീപു കെ നായര്‍ said...

നജീം,

അറിയാതെ മനസ്സിന്റെ അകത്തളങ്ങളില്‍ ഒരു തേങ്ങല്‍. ഓണപ്പുടവകളില്ലാത്ത എന്റെ ബാല്യകാലം ഓര്‍മ്മകളുടെ പാടശേഖരങ്ങളില്‍ ഇന്നും നിസ്സംഗമായി അലയുന്നു; ഒരു നൊമ്പരപ്പാടു പോലെ.

http://www.puzha.com/puzha/selfpublish/1001239641.html

keralafarmer said...

ഹൃദയത്തില്‍ തട്ടുന്ന പ്പോസ്റ്റ്‌. ഓണം ആഘോഷിക്കുന്നവര്‍ അറിയുന്നില്ലല്ലോ അതിന് കഴിയാത്തവരുടെ ദുഃഖം.

പ്രിയ said...

nale uthradam :)

ennum onamayi aghoskikkan bhaygyamullavar, orikkalum onam anubhavikkan yogamillathavar...

lokam marunnu... pakshe ee lokhathile dukhangal ennu theerum?

ഏ.ആര്‍. നജീം said...

അരീക്കോടന്‍, നിര്‍മ്മലാജീ, പടിപ്പുര, മുസാഫിര്‍, ദീപു, ചന്ദ്രശെഖരന്‍ ഭായ്, പ്രിയ,
അഭിപ്രായത്തിനു വളരെ നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
ഓണാശംസകളോടെ

ചന്ദ്രകാന്തം said...

നജീം,
ഉണ്ണാതെ, ഉറങ്ങാതെ ...കാത്തിരിപ്പും, കഷ്ടപ്പാടും..
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്കാന്‍ , സമൃദ്ധിയുടെ സങ്കല്പ്പങ്ങള്‍ക്കാവില്ല.
നന്മയുടെ വെളിച്ചമുള്ള പ്രവൃത്തികള്‍ക്ക് മാത്രമേ അതു സാധിയ്കൂ.
ആശംസകള്‍..

ഏ.ആര്‍. നജീം said...

ചന്ദ്രകാന്തം ,
അഭിപ്രായത്തിനു നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ

ശ്രീ said...

കുറച്ചു വൈകി ഇതു വായിക്കാന്‍‌...
നന്നായിരിക്കുന്നു... ഇതു പോലെ എത്ര കുടുംബങ്ങള്‍‌!
:)

d said...

:(

നല്ല പോസ്റ്റ്.. ‘ഉത്രാട രാത്രിയില്‍ ഉണ്ണാതുറങ്ങാതെ‘ എന്ന ഗാനം ഏറെ ഇഷ്ടമുള്ള ഒന്നായിരുന്നു.. ആ ഗാനം പോലെ തന്നെ മനസ്സില്‍ വിഷാദം നിറയ്ക്കുന്നു ഈ കഥയും...

ഏ.ആര്‍. നജീം said...

ശ്രീ, വീണ,
അഭിപ്രായമറിയിച്ചതിനു വളരെ നന്ദി