മൗനം............

on Thursday, February 28, 2008


മൗനമേ, മനതാരിന്‍ സമ്മതമേ
നിനക്കായിരം നാവുകളാരു തന്നു ?
പതിവായി വന്നവള്‍
പറയാന്‍ ഞാനോര്‍ത്തത്
നിന്നിലൊതുങ്ങുകയായിരുന്നോ ?
വസന്ത പഞ്ചമി
നാളുകളെത്രയോ
പിന്നെയും വന്നു മറഞ്ഞു പോയ് !
പാടിത്തളര്‍‌ന്നെന്റെ
മാറില്‍ പതിഞ്ഞൊരാ
പൂമുഖമെന്തേ തുടുത്തു പോയീ



സ്വപ്നങ്ങള്‍ വില്‍ക്കുന്ന
രാജകുമാരീ, നിന്റെ
സ്വരലോക വാതില്‍ തുറക്കുകില്ലേ ?
തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

നൂറാമത്തെ പോസ്റ്റ് ആ നല്ല മനസ്സിന് സമര്‍പ്പിക്കുന്നു...!

on Thursday, February 21, 2008

ആറ് ലക്ഷം ഇന്ത്യന്‍ രൂപ.

അത്ര ഭീമമായ ഒരു തുക അല്ലായിരിക്കാം.

പ്രത്യേകിച്ചും മണിക്കൂറിന് ലക്ഷങ്ങള്‍ മറിയുന്ന ഇന്നത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍.

എന്നാല്‍ അതിന് ഒരു മനുഷ്യ ജീവനോളം വിലയുണ്ടെങ്കിലോ?. അതും ഒരു പിരിവോ സംഭാവനയോ ആയി സ്വരുക്കൂട്ടിയെടുക്കാന്‍ സമയം ഇല്ലാത്തപ്പോള്‍..? ജീവിത സാഗരത്തില്‍ കഷ്ടപ്പാടിന്റെ അഗാധതയിലേയ്ക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്ന ഒരു കുറ്റുംബത്തിനെ കരകയറ്റാന്‍ പര്യാപ്തമാണെങ്കിലോ ..?

അത് അമൂല്യം തന്നെ !!.

***************************************************************

ആലപ്പുഴ ജില്ലയിലെ പുറക്കാടിനടുത്തുള്ള ഒരു ചെറിയ വീട്ടിലെ മത്സ്യത്തൊഴിലാളിയായ ശശിയുടേയും ടെല്‍മയുടെയും മകനാണ് 26 കാരനായ സിമില്‍. കുവൈത്തിലേക്ക് ഒരു ജോലി ശരിയായപ്പോള്‍ ആകെയുള്ള നാലര സെന്റ് പറമ്പും വീടും പണയപ്പെടുത്തി പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ നിന്നും ഒരു വായ്പയുമെടുത്താണ് ഒരുപാട് പ്രതീക്ഷകളുമായി വിമാനം കയറിയത്. കുവൈത്തിലെ ഒരു റിസോട്ടില്‍ ജോലി ചെയ്തു വരികെ 2007 നവമ്പര്‍ 21ന് ആണ് സിമിലിന്റെ ജീവിതത്തെ ഒരു കാര്‍‌മേഘം കണക്കെ കരിനിഴല്‍ വീഴ്ത്തിയ സംഭവം.

ആന്ധ്ര സ്വദേശികളായ ചില യുവാക്കള്‍ അവിടെ വച്ച് ഏതോ നിസാര പ്രശ്നങ്ങളുടെ പേരില്‍ വഴക്കടിക്കുകയും അവിടെയുണ്ടായിരുന്ന സിമില്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കറിക്കത്തി , ആന്ധ്രയിലെ കടപ്പ ജില്ലയിലെ അമ്പാടി ബാലരാമന്റെ മകന്‍ സുരേഷിന്റെ കഴുത്തില്‍ തറക്കുകയും സുരേഷ് മരണപ്പെടുകയുമായിരുന്നു.

സ്വയരക്ഷക്കുവേണ്ടിയാകാം കൂടെയുള്ളവര്‍ സിമിലിനു നേരെ വിരല്‍ ചൂണ്ടുകയും
സാഹചര്യത്തെളിവുകള്‍ക്കൂടി എതിരായപ്പോള്‍ കുവൈത്ത് കോടതി സിമിലിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മരണപെട്ടയാളുടെ ബന്ധുക്കള്‍ മാപ്പു നല്‍കിയാല്‍ പ്രതിക്ക് മോചനം ലഭിക്കും എന്നറിഞ്ഞ സിമലിന്റെ ബന്ധുക്കള്‍ "പെരുമഴക്കാലം " എന്ന സിനിമ അനുസ്മരിക്കും വിധം ആന്ധ്രയിലെ സുരേഷിന്റെ കുടുംബത്തിന് മുന്നില്‍ സിമിലിന്റെ ജീവനു വേണ്ടി യാചിക്കുവാന്‍ തീരുമാനിച്ചു.
എന്നാല്‍ സുരേഷിന്റെ ഘാതകന്റെ ബന്ധുക്കളാണെന്ന് മനസ്സിലാക്കിയ നാട്ടുകാരുടെ എതിര്‍പ്പ് മൂലം അവര്‍ക്ക് സുരേഷിന്റെ വീട്ടുകാരെ കാണാനായില്ല. പിന്നീട് അവിടെയുള്ള ചില പൗരപ്രമുഖരുടെ കൂടി മധ്യസ്ഥതയില്‍ ചര്‍ച്ചയുടെ ഫലമായി ആ കുടുംബത്തിന് ആറ് ലക്ഷം രൂപ ജീവനാംശം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന ധാരണയിലായി.

പക്ഷേ, വായ്പയെടുത്ത തുക പലിശസഹിതം ഒരു ലക്ഷത്തോളം ആയി ജപ്തി ഭീഷണി നേരുന്ന ആ കുടുംബത്തിന് കിടപ്പാടം വിറ്റാല്‍ പോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഓരോ മാസവും ജയിലില്‍ നിന്നും അനുവദിക്കുന്ന ഫോണ്‍‌കോള്‍ സിമില്‍ പ്രതീക്ഷയോടെ പണം വല്ലതും ശരിയായോ എന്ന വാര്‍ത്തക്ക് വേണ്ടിയാണ് കാതോര്‍ക്കുന്നത്. എന്നാല്‍ മൗനത്തിന്റെ ചില നിമിഷങ്ങളും ചെറുതേങ്ങലുകളുമായി അത് അവസാനിക്കുകയാണ് പതിവ്.

പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി ഇക്കാര്യം കുവൈത്തിലെ വ്യവസായി ആയ ശ്രീ K.G. എബ്രഹാമിന്റെ ശ്രദ്ധയില്‍ പെടുത്തുകയും സിമില്‍ നിരപരാധിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ജീവന്‍ കൂടി പൊലിയാതിരിക്കാന്‍ ഈ തുക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കുവൈത്തില്‍ ടാക്സി ഡ്രൈവറായി ജോലിനോക്കുന്ന സഹോദരന്‍ സാബു. ഇപ്പോള്‍ സിമിലിന്റെ മോചനത്തിനായുള്ള മറ്റ് ചില നടപടിക്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ്.

ക്രിക്കറ്റ് താരങ്ങളെ ഒരു വര്‍‌ഷത്തേയ്ക്ക് മാത്രം കോടികള്‍ വിലപേശിയ അന്ന് തന്നെയാണ് ആറ് ലക്ഷം രൂപ നല്‍കി ഒരു ജീവന്‍ തന്നെ ശ്രീ K.G. എബ്രഹാം രക്ഷിച്ചതെന്നത് തികച്ചും യാദൃശ്ചികം മാത്രം.

സുനാമി ദുരിതബാധിതര്‍ക്കായ് ഒന്നേമുക്കാല്‍ ലക്ഷം രൂപ വീതം ചെലവുവരുന്ന 26 ഭവനങ്ങളും അദ്ദേഹം നേതൃത്വം കൊടുക്കുന്ന KG ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കി എന്നത് അധികം ആര്‍ക്കും അറിയാത്ത സത്യം മാത്രമാണ്...

***************************************************************





എന്റെ നൂറാമത്തെ പോസ്റ്റ് ആ വലിയ മനുഷ്യന്റെ നല്ല മനസ്സിന് സമര്‍പ്പിക്കട്ടെ..

പൂവുകള്‍ക്ക് പുണ്ണ്യകാലം.......

on Friday, February 15, 2008

ഇന്ന്..

നല്ല നിലാവുള്ള രാത്രി.

എന്റെയരികില്‍ എപ്പോഴും എന്റെ സന്തത സഹചാരിയായ ലാപ്‌ടോപ്പും പിന്നെ മൊബൈലും.
കട്ടിലില്‍ ചാരിയിരുന്നു മടിയിലെ ലാപ്‌ടോപ്പില്‍ ഇതെഴുതുന്നതിനിടെ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേയ്ക്ക് വെറുതെ നോക്കി.. ചന്ദ്രികയുടെ ‌പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ചന്ദ്രമതി ടീച്ചറുടെ വീടും പരിസരവും കാണാന്‍ എന്ത് ചന്തം..!!

മുറ്റത്തെ നന്ത്യാര്‍‌വട്ടപ്പൂവുകള്‍ പൂന്തെന്നലില്‍ ചാഞ്ചാടുന്നത് വ്യക്തമായി തന്നെ കാണാം. മനസ്സിന്റെ അഗാധ തലങ്ങളെ തഴുകി സുഖമുള്ള നേര്‍ത്ത നൊമ്പരങ്ങള്‍ സമ്മാനിച്ച് അവ എന്നെ മാടിവിളിക്കുന്നത് പോലെ..

മുറ്റത്തെ ഈ നിറനിലാവിലേയ്ക്ക് വെള്ള സാരിയുടുത്ത് നീണ്ട മുടി അഴിച്ചിട്ട് ടീച്ചര്‍ ഇപ്പോള്‍ ഇറങ്ങി വന്നാല്‍ ഒരു മാലാഖയാണെന്നേ തോന്നൂ..

പക്ഷേ..,

ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും കാണണമെങ്കില്‍ കണ്ണുകള്‍ക്ക് പുണ്യം വേണമല്ലോ..!

എവിടേയോ നായ്ക്കള്‍ ഓലിയിടുന്ന ശബ്ദം. അദൃശ്യ ശക്തികളെ കാണാന്‍ അവയ്ക്ക് കഴിവുണ്ടെന്നാണല്ലോ പറയപ്പെടുന്നത് ?!.

അവയുടെ കാന്തകണ്ണുകള്‍ക്ക് മുന്നില്‍ ഏതോ സഞ്ചാരപഥത്തില്‍ ഒരു പ്രേത സാന്നിദ്ധ്യമുണ്ടെന്ന മുന്നറിയിപ്പാണത്രേ ആ ഓലിയിടല്‍ !

എന്നാല്‍ ഉപഗ്രഹങ്ങള്‍ വഴി, ടവറുകള്‍ താണ്ടി മൊബൈലിലേയ്ക്കെത്തുന്ന SMS സന്ദേശങ്ങളുടേയും ഫോണ്‍ വിളികളുടേയും അദൃശ്യമായ വരവിനെ മുന്‍‌കൂട്ടി പിടിച്ചെടുത്ത് അറിവ് തരാനുള്ള കഴിവ് ഈ ലാപ്‌ടോപ്പിനും ഇല്ലെ ?.

മൊബൈലില്‍ എത്തുന്നതിനു മുന്‍പ് തന്നെ അത് നായ്ക്കളെ പോലെ മറ്റൊരു ശബ്ദത്തില്‍ നമ്മെ അറിയിയ്ക്കുന്നു !!

പറഞ്ഞു തീര്‍ന്നില്ല, രാവിന്റെ ഈ അന്ത്യയാമത്തില്‍ എന്റെ ലാപ്‌ടോപ്പ് എന്നെ എന്തോ പറഞ്ഞറിയിക്കുന്നു ! . നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മൊബൈല്‍ ഒരു കുഞ്ഞു കൊഞ്ചലോടെ ഉണര്‍ന്നു കണ്ണു തുറന്നു. സ്ക്രീനിലെ നീലവെളിച്ചത്തില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു !. വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെയാണ് ഞാനത് കണ്ടത് !?.

"പൂവുകള്‍ക്ക് പുണ്ണ്യകാലം"

ചന്ദ്രമതി ടീച്ചറുടെ എസ്. എം. എസ് !?.

സുഹൃത്തേ..,

ക്ഷമിക്കുക, SMS- ന്റെ ബാക്കിയുള്ളത് കൂടി ഞാനൊന്ന് വായിച്ചോട്ടെ എന്നിട്ട് എല്ലാം പറയാം ട്ടോ..

മടക്കയാത്ര...

on Sunday, February 10, 2008


കാലമെത്താതെ എരിഞ്ഞടങ്ങിയ കുറെ സ്വപ്നങ്ങളെ കുഴിച്ചു മൂടി, മറ്റൊരുപാട് പ്രതീക്ഷകളേയും സ്വപ്നങ്ങളേയും മനസിലേന്തി കാതങ്ങള്‍ക്കകലെയുള്ള അറേബ്യന്‍ മണലാരണ്യത്തില്‍ വന്നിറങ്ങിയ അവന്‍ അറിഞ്ഞിരുന്നില്ല അനുദിനം മറികൊണ്ടിരിക്കുന്ന ഈ സ്വര്‍ഗീയ പറുദീസയെ പറ്റി. അതോ അറിഞ്ഞിട്ടും അറിവില്ലയ്മ നടിച്ചതോ...?

ചക്കില്‍ കെട്ടിയ കാളെയെപ്പോലെ പ്രാരബ്ധങ്ങളുടേയും പ്രശ്‌നങ്ങളുടെയും ഇടയില്‍ നട്ടം തിരിയുമ്പോഴും അവന്റെ മനസ്സ് ഒരശ്വമേധം പോലെ നാട്ടിലേക്ക് കുതിക്കുകയായിരുന്നു. ആധുനികവത്‌ക്കരണം അവന്റെ നാടിനെ നഗരങ്ങളാക്കികൊണ്ടിരിക്കുമ്പോഴും അവന്റെ ചിന്താസരണി കവി പാടിപുകഴ്‌ത്തിയ ഗ്രാമീണസൗഭഗം തുളമ്പുന്ന പശ്ചാത്തലമായിരുന്നു. പീറന്ന നാടും പെറ്റമ്മയും സ്വര്‍‌ഗത്തേക്കാള്‍ മികച്ചതാണെന്നു പാടിയ കവി, ആ നാട് ഇന്നനുഭവിക്കുന്ന ആത്‌മനൊമ്പരങ്ങള്‍ അറിഞ്ഞിരിക്കുമോ.. അമിഞ്ഞപ്പാല്‍ പോലെ വിദ്യയും വിവേകവും ആരോഗ്യവും പകര്‍ന്നു തന്ന ആ നാടിനെ സേവിക്കാന്‍ അവനു കഴിയാഞ്ഞതെന്തേ..?



ആര്‍‌ക്കോ വേണ്ടി ആരുടെയോ ചരടുവലിക്കൊപ്പം തുള്ളുന്ന കളിപ്പാവയെപ്പോലെ ഈ നാട്ടില്‍ ജീവിച്ചു തീര്‍‌ക്കുമ്പോഴും സ്വപ്‌നശകലങ്ങള്‍ പീലിവീശിയാടുന്ന ആ മനസിലെന്നും വ്യര്‍‌ത്ഥചിന്തകളായിരുന്നു.


മോഹങ്ങള്‍ മോഹഭംഗങ്ങളായി തീര്‍ന്ന അവസരങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു പോയതും അവനറിഞ്ഞില്ല. ആര്‍ക്കൊക്കെയോ വെളിച്ചം പകരാന്‍ സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയുടെ എരിഞ്ഞടങ്ങലാണ് അവന്റെയും നിയോഗമെന്ന് ഏറെ വൈകിയെങ്കിലും അവനറിഞ്ഞു.



ദുരിതംപേറുന്ന കുടുംബപശ്ചാത്തലവും ഇരുളടഞ്ഞ ഭാവിയും അവന്റെ മനോമുകരത്തില്‍ എപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നപ്പോള്‍ ഇവിടുത്തെ ആധുനികതയുടെ പ്രൗഢിയോട് വിമുഖതകാട്ടുകയും മുഖം തിരിക്കുകയും ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകരുടെ പരിഹാസം. പിന്തിരിപ്പന്‍.., പഴഞ്ചന്‍...!


നിദ്രാവിഹീനങ്ങളായ നിശീഥിനിയുടെ ഒരോ യാമങ്ങളേയും തള്ളിനീക്കുമ്പോഴും മനസ്സെന്ന യഗാശ്വം നാടിനെ ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു കൊണ്ടേയിരുന്നു.. വിശാലമായ നാലുകെട്ടിന്റെ കോണിലെ മരച്ചില്ലയില്‍ നിന്നും രാവിന്റെ അന്ത്യയാമങ്ങളില്‍ ഉതിരുന്ന കിളികളുടെ ആരവം അവന്റെ മനസിനെ നനുത്ത സ്‌പര്‍ശമാക്കി മാറ്റി. നിദ്രാവിഹീനമായ നിമിഷങ്ങളെ നിറങ്ങളാക്കുന്ന വാസരങ്ങളിലും ആ പതംഗങ്ങളുടെ മണിനാദത്തിനായി വീണ്ടും അവന്‍ കാതോര്‍ത്തിരുന്നു... പോറ്റമ്മനാടില്‍ നിന്നും പെറ്റമ്മയുടെ മടിത്തട്ടിലേക്ക്....


ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ...
കവി പാടിയ പോലെ..



വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പൊഴും..
വെറുതെ മോഹിക്കുവാന്‍ മോഹം ......!


കൃഷ്ണഗീതം

on Saturday, February 2, 2008


കദന ഭാര വിവശനായ് ഞാന്‍
കാത്തിരുന്നു കണ്ണാ നിന്‍
കളമുരളിയിലൊഴുകും ഗാനം
കേള്‍ക്കുവാന്‍ ദിനം
മലരില്ലവിലില്ല നേദിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ

മുത്തും പവിഴവും പൊന്നും
നിനക്കേകുവാന്‍
മത്സരിച്ചെത്തുന്നു ഭക്തര്‍ നിത്യം
പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു നീയെന്‍ കണ്ണാ

ഞാനെന്റെ കൈക്കുമ്പിളില്‍
നീട്ടിയ തീര്‍ത്ഥമെല്ലാം
പാഴ്‌മണ്ണില്‍ വീണു വിഫലമായോ
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ