ഒരു പിറന്നാള്‍ ദിനം കൂടി

on Sunday, December 30, 2007



നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസമ്പര്‍ 31 വൈകുന്നേരം എട്ട് മണി.

ഒട്ടും ഉപേക്ഷിക്കാനാവാത്തത് കൊണ്ട് സംബന്ധിക്കേണ്ടി വന്ന ഒരു ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് കൊണ്ട് ഇരിക്കുമ്പോഴായിരുന്നു മൊബൈലില്‍ ബാപ്പയുടെ വിളി..

" മോനേ അവള്‍ക്ക് വേദന തോന്നിത്തുടങ്ങിയത് കൊണ്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ്. നീ ആശുപത്രിയിലോട്ട് വാ.."

അടുത്തുണ്ടായിരുന്നവരോട് മാത്രം പുതുവത്സരാശംസകള്‍ നേര്‍ന്ന് നേരേ ആശുപത്രിയിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷം ആദ്യമായി ഒരച്ഛനാകുന്നതിന്റെ ത്രില്‍..

അതിനിടെയാണ് വീട്ടില്‍ സഹായത്തിനായി നിന്നിരുന്ന സുബൈദത്തയുടെ ഒരു തമാശ കമന്റ് എന്റെ മനസ്സില്‍ ഒരു ഞെട്ടലോടെ കടന്നു പോയത്..

" മോനെ ഭര്‍ത്താക്കന്മാരുടെ മനസ്സും സ്വഭാവവും പോലിരിക്കും ഭാര്യമാരുടെ പ്രസവവും.."

ഞാനാണെങ്കില്‍ പിന്നെ പറയണ്ടല്ലോ.

പടച്ചവനേ ഞാനിങ്ങനെ ആയിപ്പോയതിന് അവളെ ഇട്ട് കഷ്ടപ്പെടുത്തല്ലേ, എന്ന് ഇതിനിടെ അല്ലാഹുനോട് മനസ്സില്‍ എന്തായാലും ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തു.

പിന്നൊരിക്കല്‍ ‍ഇതേ ഇത്താത്ത പറഞ്ഞ മറ്റൊരു കമന്റ് ആയി പിന്നീട് മനസ്സില്‍.

"ഈ സമയത്ത് അവള്‍ എന്ത് ചോദിച്ചാലും സാധിച്ചു കൊടുക്കണം കേട്ടോ, ഇല്ലെങ്കില്‍ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനാ അതിന്റെ ക്ഷീണം."

അതുവരെ അവള്‍ ആവശ്യപ്പെട്ട ലിസ്റ്റുകള്‍ ഒക്കെ മനസ്സിലൂടെ ഒന്നൂടെ റീവൈന്റ് ചെയ്തു. വല്ലതും വിട്ടുപോയോ എന്നറിയണമല്ലോ. എന്തായാലും അങ്ങിനെ ഒന്നും ഓര്‍മ്മ വരുന്നില്ല ഭാഗ്യം.

അങ്ങിനെ ആശുപത്രിയില്‍ എത്തി. അവിടേയും താത്തയുടെ കമന്റ് ..

"നീയെന്താടാ മോനേ ഇങ്ങനെ..? അകത്തോട്ട് കൊണ്ട് പോയ അവള്‍ക്ക് പോലും ഇല്ലായിരുന്നല്ലോ ഇത്ര ടെന്‍ഷന്‍..?"

ഇത്തയെ കൊണ്ട് ഞാന്‍ തോറ്റെങ്കിലും , ആ സമയത്ത് കുരുത്തക്കേട് വാങ്ങി വയ്ക്കണ്ടാ എന്ന് വച്ചു മാത്രം മറുപടി പറയാതെ ക്ഷമിച്ചു.

ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിക്കമ്പോള്‍ പിന്നെ ഞാനായിട്ട് എന്തിനാ എന്ന് വിചാരിച്ചിട്ടോ എന്തോ, രാത്രി 11 മണിയോടെ മോള്‍ ഞങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നു.

നെസ്ലിമോള്‍ എന്ന് പേരും ഇട്ടു. ഇപ്പോള്‍ അവള്‍ സസുഖം നാട്ടില്‍.

മുന്‍ തീരുമാനപ്രകാരം നാട്ടില്‍ ലീവിന് ചെന്ന് നെസ്ലി മോളുടെ പിറന്നാള്‍ കൂടണം എന്നുണ്ടായിരുന്നു. അവസാന നിമിഷത്തിലെ ചില കാരണങ്ങള്‍ കൊണ്ട് അത് മാറ്റിവക്കേണ്ടി വന്നു.

ങാ... പിന്നെ ഞാന്‍ പറഞ്ഞു വന്നതെന്താന്ന് വച്ചാ , ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ ഇവിടെ എത്തിയ എല്ലാവരും ദേ, ഇഷ്ടമുള്ള കേയ്ക് പീസ് എടുത്തിട്ടേ പോകാവൂട്ടോ...






തത്ത്വമസി

on Thursday, December 27, 2007

പുതു വര്‍ഷത്തിലേക്ക് കടന്ന് ചെല്ലുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും മനസില്‍ ഒരു നിമിഷം ചിന്തിക്കാന്‍..!
( അറബിക്കഥ എന്ന ചിത്രത്തിലെ "ചോര വീണ മണ്ണില്‍" എന്ന ഈണം.. )




വ്യര്‍‌ത്ഥമെന്ന് ജീവിതം തത്വമോതി വെയ്ക്കയായ്
കൂട്ടിവച്ചതത്രയും കൂട്ടിനില്ല മാത്രയില്‍,
നഷ്ടമെന്ന് ചൊല്ലുവാന്‍ ശിഷ്ടമില്ല ജീവിതം
മായയെന്ന് ചൊല്ലിടും മണ്ണിലുള്ളതൊക്കെയും
മിന്നല്‍ പോലെ മാറിടും കണ്ണിലുള്ളതൊക്കെയും
പിഞ്ചു കുഞ്ഞുനെപ്പൊഴും പാല് തന്നെ സദ്‌ഗുണം
വെള്ളമില്ലാമണ്ണില്‍ പൊന്ന് വിളയില്ലപോല്‍
കണ്ണുനീര് കാണ്‍‌കിലും ഉള്ളിലലിഞ്ഞു പോയീടാ-
പെണ്ണിനുള്ളതൊക്കെയും പൊന്ന് പോലെ കാത്തിടാന്‍


കേഴുവാനറിഞ്ഞിടാതെ വന്നതാര് ഭൂമിയില്‍ ?
കേഴുമെങ്കില്‍ വാഴുവാന്‍ അറിഞ്ഞിടാതെ പോയിടും
മക്കളൊക്കെ വേറിടും അച്ഛനായി മാറിടും
പിച്ച വെച്ച മോഹമോ നെഞ്ചില്‍ നീറി നിന്നിടും
ലക്ഷ്യമെന്നതെപ്പഴും മുഖ്യമെന്ന് തോന്നുകില്‍
വന്നുചേരുമൊക്കെയും ഇല്ല തെല്ലു സംശയം
ദേഹമെന്നതാകിലോ മണ്ണിലൊന്നു ചേര്‍ന്നിടും
ദേഹിനിത്യ സത്യമായ് ഇഹം പുനര്‍‌ജനിച്ചിടും
വെട്ടിലാക്കിയൊക്കെയും കട്ടുകൊണ്ട് പോവുകില്‍
കിട്ടിടാതിരിക്കുമോ വെട്ടൊരിക്കല്‍ നേര്‍‌ക്കുനേര്‍


ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും
തത്വമെന്ത് സത്യമെന്ത് മിഥ്യയെന്ത് ചൊല്ലുമോ ?
കണ്ടു നീയളക്കുവാന്‍ എത്രയുണ്ട് നിന്‍‌വശം ?
ഒരു വിരലനക്കുവാന്‍ ഒന്നെഴുന്നു നില്‍ക്കുവാന്‍
നല്‍കണം മഹല്‍ പിതാ സമ്മതം കൃമി കീടമെ
നന്മ ചെയ്തു വെയ്കുകില്‍ ഓര്‍ത്തിടുന്നു പിന്‍‌മുറ
സത്യവൃത്തി ചെയ്തിടും മര്‍‌ത്ത്യനുണ്ട് നിര്‍‌വൃതി
തമ്മില്‍ നമ്മള്‍ നല്‍കുമോ സ്‌നേഹമെങ്കില്‍ ജീവിത
ശോകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും
ഇന്ദ്രലോകമൊക്കെയും കണ്ടിടാത്ത സ്വസ്ഥവും
ശാന്തമാര്‍‌ന്ന നാള്‍കളും മന്നിതില്‍ നിറഞ്ഞിടും

ദേവ ഗീതം

on Sunday, December 23, 2007


അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..

ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ

മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം

ഒരു സംശയം, ഇതെന്താ ഇങ്ങനെ...???

on Friday, December 21, 2007

ഈ ഡിസമ്പറില്‍ ബൂലോകത്ത് ഉദയം ചെയ്ത ചില ബ്ലോഗുകളില്‍ ഒന്നാണ് "നിറങ്ങളുടെ കാഴ്ചകള്‍".


അതിലെ ആദ്യപോസ്റ്റ് "പ്രിയപെട്ട കൊച്ചുകൂട്ടുകാരി" വായിച്ചപ്പോള്‍ മുന്‍പ് എവിടെയോ വായിച്ചു മറന്നത് പോലെ. ആ ബ്ലോഗറുടെ പുതിയ പോസ്റ്റ് "ഇറങ്ങിത്തിരിച്ചവള്‍" വായിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. ഞാന്‍ അക്കാര്യം ഒരു കമന്റിലൂടെ അവരെ അറിയിക്കുകയും ഉണ്ടായി. എന്നാല്‍ അവര്‍ എന്റെ സംശയം ഉത്തരം തരാതെ അവഗണിച്ചത് കൊണ്ട് ആ സംശയം ഞാന്‍ ബൂലോകത്തെ വായനക്കാരുടെ മുന്നില്‍ വയ്ക്കുകയാണ്.


ഓര്‍ക്കൂട്ടിലെ എന്റെ ഒരു സുഹൃത്തിന് ഒരാള്‍ 2007 ജൂലൈയില്‍ എഴുതിയ ടെസ്റ്റിമോണിയിലെ വരികള്‍ ആണ് " പ്രിയപെട്ട കൂട്ടുകാരിയിലും" "ഇറങ്ങിത്തിരിച്ചവളിലും" ആയി ഈ ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


പ്രിയ സഹോദരീ ഈ മനോഹര വരികള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ വരികള്‍ ആണ് ഒന്ന് പറഞ്ഞു തരൂ...പ്ലീസ്...

ബൂലോകം മോഷ്ടിക്കപ്പെടുന്നു, വീണ്ടും വീണ്ടും...

on Wednesday, December 19, 2007

പുഴുവിന്റെ ബ്ലോഗില്‍ നിന്നും 'ഒരു മോഡേണ്‍ പ്രണയഗാഥ' എന്ന കഥ മോഷ്ടിക്കപെട്ടതിനെ കുറിച്ച് കഴിഞ്ഞയാഴ്ച അനിയന്‍‌കുട്ടിയും , പുഴു ബ്ലൊഗ് തന്നെയും ബൂലോകത്തെ അറിയിച്ചിരുന്നു.


എന്നാല്‍ ദേ, മോഷണം പൂര്‍‌വാധികം ശക്തിയോടെ തുടര്‍ന്നു കൊണ്ടിരിക്കുന്നു..!


ഞാന്‍ ഇരിങ്ങല്‍ പോസ്റ്റ് ചെയ്ത "ഒരു കുഞ്ഞു ജനിക്കുന്നു" എന്ന കവിത യാതൊരു ഉളുപ്പും ഇല്ലാതെ ഐലൗ കേരള എന്ന സൈറ്റില്‍ ശ്രീ മനോജ് മാത്യു സ്വന്തം പേരില്‍ അതേ തലക്കെട്ടില്‍ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു...!


എന്നിട്ടും നിര്‍ത്തില്ലെന്ന് വച്ചാ...?


ശ്രീ: അജിത് പോളക്കുളത്തിന്റെ മുസിരിസ് എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്ത "സരസു എന്ന പ്രാന്തത്തി" എന്ന കവിത ഇതേ മനോജ് മാത്യു അതേ തലക്കെട്ടില്‍ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിലും രസം ഈ മനോജിന് ആ നല്ല കവിത കഥപോലെ തോന്നിയത് കൊണ്ടാകാം അതില്‍ ചെറുകഥകളുടെ കൂട്ടത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്..!


"മനോജേ, ബൂലോകത്ത് സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നവരാരും ഇതില്‍ നിന്നും യാതൊരു വരുമാനവും പ്രതീക്ഷിച്ചല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. താങ്കള്‍ ഒന്ന് അവരോട് അനുവാദം ചോദിച്ചിട്ട് എടുത്തോളൂ അവരുടെ പേരില്‍ തന്നെ പ്രസിദ്ധീകരിച്ചോളൂ. അല്ലാതെ എന്തിനു വെറുതേ.."

വേര്‍പാട്

on Saturday, December 15, 2007


വിട പറയുകയാണോ നിലാവേ
നിന്‍ മനവുമുരുകുകയാണോ
കളിപറയുകയാണൊ കാറ്റേ
കവിത പാടുകയാണോ
കളമുരളീരവ ഗാനം
കരളില്‍ നൊമ്പരമായി
സ്വരമിടറുകയല്ലേ
എന്‍ ഹൃദയ രാധയെവിടെ ?


ആയില്യം കാവിലെ പൂരം
അതിനായിരമേന്തും ദീപം
കണ്ണുകള്‍ നീളെ തേടി
നിന്നെ കാണാതെയെന്‍ മനം വാടീ
ചമയങ്ങളണിയുന്ന ചാക്യാരിന്‍ ചാരത്തോ
ചമയങ്ങള്‍ വില്‍ക്കുന്ന കടതന്നരികത്തോ
കുട്ടികള്‍ കളിക്കന്നൊരാല്‍ത്തറയിലും
ഇന്ദ്രജാലം കാണും കൂട്ടത്തിനിടയിലും
എങ്ങു ഞാന്‍ തേടേണ്ടു നിന്‍ ചന്ദനക്കുറി
ചെന്തളിര്‍ മുഖകാന്തി ചന്ദ്രികേ മനോഹരീ


കൂത്തരങ്ങൊഴിഞ്ഞല്ലോ കൂട്ടുകാര്‍ പിരിഞ്ഞല്ലോ
അമ്പലപ്പറമ്പിലെ പൂരവും കഴിഞ്ഞല്ലോ
ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍

മായാത്ത കോലങ്ങള്‍...

on Tuesday, December 11, 2007



വെണ്‍ മഞ്ഞുതുള്ളികള്‍ തേന്മാവിലകളില്‍
തൂമുത്ത് പോലെ തിളങ്ങി നിന്നു
എന്‍ പ്രിയതോഴിതന്‍ കണ്ണില്‍ ഞാനിന്നും
ആ മുത്ത് കണ്ട് കൊതിച്ചു നിന്നു
ചുറ്റുമൊരായിരം അപ്സര കന്യകള്‍
നൃത്തമാടുന്നൊരാ പൗര്‍‌ണ്ണമിയില്‍
ഓര്‍‌മ്മകള്‍ പൂക്കുന്ന മായാ വനികയില്‍
ഞാന്‍ ചെറ്റു നേരമിരുന്നു പോയി.


ആദ്യമായ് കണ്ടൊരാ നാളുകളൊക്കെയും
എന്തൊരു സൗന്ദര്യമായിരുന്നു !
ആദ്യമായ് ചൊല്ലിയ വാക്കുകള്‍കൊക്കെയും
എന്തൊരു മാധുര്യമായിരുന്നു !
കാണാതിരുന്നൊരാ നാളുകളൊക്കെയും
കാര്‍‌മേഘ വര്‍‌ണ്ണങ്ങളായിരുന്നു.
പാടാതിരുന്നൊരാ നാളുകളൊക്കെയും
വാടിത്തളര്‍‌ന്ന പോലായിരുന്നു
നീയെന്നകതാരില്‍ ചാലിച്ചെഴുതിയ
ചിത്രങ്ങളൊക്കെയും മായ്ച്ച പോലെ
കാലം മനസിന്റെയുമ്മറ വാതുക്കല്‍
കോലം വരച്ചത് മായ്ച്ചതെന്തേ ?


മാപ്പ് ചൊല്ലീടാനണയുന്നു ഞാനിതാ
യാത്രാ മൊഴിയുമായ് നിന്നരുകില്‍
അന്നാ പരിദേവനത്താല്‍ മിഴികളില്‍
അശ്രുകണങ്ങള്‍ നിറഞ്ഞതെന്തേ ?

ഒരു ഓര്‍മ്മ കുറിപ്പ്...

on Friday, December 7, 2007

കൗമാരത്തിന്റെ കുസൃതിയും ബാല്യത്തിന്റെ വിട്ടുമാറാത്ത നിഷ്കളങ്കതയുമുള്ള ആ മുഖം ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ വീണ്ടും ഞാന്‍ വീണ്ടും കണ്ടു. ഞങ്ങള്‍ മനസില്‍ നിന്നും മറവിയുടെ ഭാണ്ഡത്തിലേയ്ക്ക് മാറ്റിയിടപ്പെട്ട ആ ചിത്രം!.

ആ മാതാപിതാക്കള്‍ക്ക് മറക്കാനാവില്ലല്ലോ ഏകമകനെ, ഒരിക്കലും.

എന്റെ സുഹൃത്തേ, നിന്നെ മരണത്തിന് കാട്ടി കൊടുത്തത് ഞങ്ങളാണോ ? നിനക്കുണ്ടായ അനുഭവം പോലെ മരിച്ചവര്‍ ആത്മാക്കളായി ഈ ഭൂമിയില്‍ വരുമെങ്കില്‍ നീ എന്തുകൊണ്ട് ഞങ്ങളുടെ മുന്നില്‍ ഒരിക്കല്‍ പോലും വരുന്നില്ല?. അതോ ഇനി നിശബ്ദമായ ഏതെങ്കിലും രാത്രിയില്‍ നീ വന്നിരുന്നോ ഞങ്ങള്‍ക്കരികില്‍ ? ഒരിളം കാറ്റ് പോലെ..?


അന്ന് കര്‍ണാടകയിലെ ഒരു കോളജില്‍ ഞങ്ങള്‍ക്ക് നാലുപേര്‍ക്കും ഒരേപോലെ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ ആഹ്ലാദിച്ചത് പഠിക്കാനുള്ളതിനെക്കാള്‍ വീട്ടുകാരുടെ കൈയിലെ ചരടില്‍ പറക്കുന്ന പട്ടങ്ങളാവാതെ സ്വാതന്ത്ര്യത്തോടെ പറന്നു നടക്കാമല്ലോ എന്ന കൗമാരത്തിലെ അപക്വമായ ചിന്തയായിരുന്നു.


കോളജ് ഹോസ്റ്റലിലെ റാഗിങ്ങിന്റെയും മറ്റു ബുദ്ധിമുട്ടുകളുടേയും പേരു പറഞ്ഞു വീട്ടുകാരുടെ അനുവാദത്തോടെ ടൗണില്‍ നിന്നും ഒരല്പം മാറി ഒരു വീട് വാടകക്ക് എടുത്തായിരുന്നു ഞങ്ങള്‍ താമസിച്ച് പഠിച്ചിരുന്നത്. ഒരു വലിയ റബര്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള ഒരു കൊച്ചു വീട്.


ഞാന്‍, സജിത്, ജോര്‍ജ്ജ്, റഹീം എന്ന നാല്‍‌വര്‍ സംഘം.


അല്പം പൊക്കം കുറവെങ്കിലും നല്ല വെളുത്ത സുന്ദരനായ സജിത് ഞങ്ങളുടെ കൂട്ടത്തില്‍ എന്നല്ല കോളജിലെ തന്നെ ഹീറോ ആയിരുന്നു. നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്ന സജിത് 'ലിറ്റില്‍ മാസ്റ്റര്‍' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം സജിത് നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു.


ഇന്റര്‍ കോളജ് ക്രിക്കറ്റ് മത്സരത്തില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ കോളജ് ടീം ഫൈനലില്‍ കളിക്കേണ്ട ദിവസം. ഞങ്ങളുടെ മൊത്തം പ്രതീക്ഷയുമായിരുന്ന സജിത് പനിയായി തീരെ വയ്യാതെ കിടപ്പിലായിരുന്നു. അതില്‍ ഞങ്ങള്‍ക്കുള്ള നിരാശ അവനു നന്നായി അറിയാമായിരുന്നു. രാവിലെ കളിക്കാന്‍ പുറപ്പെടാന്‍ നേരം വെറുതെ ചോദിച്ചു " കുറവുണ്ടെങ്കില്‍ വാടാ.. ചുമ്മ വന്നാല്‍ മതി " അത് കേള്‍ക്കേണ്ട താമസം അവന്‍ ഞങ്ങളോടൊപ്പം വന്നു എന്ന് മാത്രമല്ല ഇറങ്ങിക്കളിക്കുകയും നല്ല റണ്‍‌സ് അടിച്ചെടുത്ത് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.


ആ ആഹ്ലാദങ്ങളൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും അവന്‍ തീര്‍ത്തും അവശനായിക്കഴിഞ്ഞിരുന്നു. മരുന്നു കഴിച്ച് കിടന്നു ഒരുണിക്കൂറിന് ശേഷം ടോയ്‌ലെറ്റിലേയ്ക്ക് പോയ സജിത് ഓടിക്കരഞ്ഞ് തിരികെ വന്ന് വല്ലാതെ കിതച്ചു കൊണ്ട് ഒരുതരത്തില്‍ പറഞ്ഞ് ഒപ്പിച്ചു.


"ടോയ്‌ലറ്റില്‍ ഒരാളും ഒരു സ്ത്രീയും കയറില്‍ കെട്ടി തൂങ്ങി നില്‍ക്കുന്നു ഒരു കുട്ടി നിലത്തും കിടപ്പുണ്ട് കയറില്‍ തൂങ്ങി നില്‍ക്കുന്നവര്‍ എന്നെ കാണുകയും രക്ഷിക്കാനായി വിളിക്കുകയു ചെയ്തു..!"


ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്‍ ബോധമില്ലാതെ തഴേയ്ക്ക് വീണു.


ഒരല്പം മാറി ആ പറമ്പില്‍ തന്നെ താമസിക്കുന്ന വീടിന്റെ ഉടമയുടെ സഹകരണത്തോടെ സജിതിനെ ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചു.


പിറ്റേന്നാണ് വീട്ടുടമ ആ ഞെട്ടിയ്‌ക്കുന്ന സത്യം ഞങ്ങളോട് പറയുന്നത്.


ആ വീട്ടില്‍ ഇതിനു മുന്‍പ് താമസിച്ചിരുന്ന ഒരു തമിഴ് കുടുമ്പം അതേ ടൊ‌യ്‌ലെറ്റില്‍ വച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നവത്രേ!. അത് ഞങ്ങളില്‍ നിന്നും അവര്‍ മനപ്പൂര്‍‌വം മറച്ചു വയ്ക്കുകയായിരുന്നു !.


അടുത്ത ദിവസം തന്നെ സജിതിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും എത്തി. അവിടുത്തെ തന്നെ പ്രശസ്തമായ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എല്ലാ സൗകര്യങ്ങളും ഉള്ള ആ ആശുപത്രിയിലെ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാര്‍ സ്കാനിങ്ങ് ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി നോക്കിയെങ്കിലും ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നാണ് കാണിക്കുന്നത്. എന്നാല്‍ സജിയോ, ജീവനും മരണത്തിനുമിടയിലെ അജ്ഞാതമായ ഏതോ ലോകത്തിലെന്ന വണ്ണം ജീവനുണ്ടെങ്കിലും മരണ തുല്യമായ അവസ്ഥയിലും.


നടന്ന സത്യം മറ്റാരെയും അറിയിക്കാതിരുന്നാല്‍ മനസ്സില്‍ കിടന്ന് ഞങ്ങള്‍ മറ്റുള്ളവരേയും തകര്‍ക്കും എന്ന നിലയില്‍ ആയി. അവന്റെ അച്ഛനോട് പറയാന്‍ ഭയവും.


അവസാനും മടിച്ചാണെങ്കിലും ഞങ്ങള്‍ ഡോ‌ക്‌ടറോട് സംഭവങ്ങള്‍ മുഴുവന്‍ വിവരിച്ചു. ചില നിമിഷത്തെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു.


"നോക്കു, ഞങ്ങള്‍ ഡോക്‌ടര്‍മാര്‍ എല്ലാത്തിനേയും ശാസ്ത്രീയമായി കാണുന്നവരാണ്. ഈ പറഞ്ഞതില്‍ എന്ത് സത്യമുണ്ടെങ്കിലും ശരി. എനിക്ക് പറയാനുള്ളത് പേഷ്യന്റിന് ഈ ആത്മഹത്യയെ കുറിച്ച് മുന്‍പ് എങ്ങിനേയോ കേട്ട അറിവുണ്ടായിരുന്നിരിക്കണം. പനി കലശലായ വേളയില്‍ അവന്റെ മനസ്സില്‍ ഒളിഞ്ഞു കിടന്നിരുന്ന ഈ ചിന്ത അവനറിയാതെ ആ സമയത്ത് പുനര്‍‌ജനിച്ചതാവും. ഇനി ഞാന്‍ ഒരു ദൈവ വിശ്വാസി എന്ന നിലയില്‍ പറഞ്ഞാല്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്ന കാര്യം സജിതിന്റെ ശരീരത്തിന്റെ ഒരു പ്രവര്‍ത്തനവും ക്രമം തെറ്റിയല്ല, പിന്നെ എന്താണ് ഈ അവസ്ഥയുടെ കാരണം എന്നാണ്. വ്യക്തിപരമായി ഞാന്‍ പറയാം. നിങ്ങള്‍ക്ക് മതപരമായ വല്ല പ്രാര്‍ത്ഥനകളോ മറ്റോ വേണമെങ്കില്‍ നടത്തി നോക്കാവുന്നതാണ് "


അവര്‍ ഏതൊക്കെയോ അമ്പലങ്ങളില്‍ എന്തോക്കെയോ വഴിപാടുകള്‍ ഇതിനകം നടത്തി . ഒപ്പം ഞങ്ങള്‍ മറ്റു മത വിശ്വാസ രീതിയിലും അവിടെ വച്ചു പ്രാര്‍ത്ഥന നടത്തി.


പക്ഷേ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് കൊണ്ട് ആ കിടപ്പില്‍ നിന്നും ഒരിക്കല്‍ പോലും തിരികെ വരാതെ അവന്‍ യാത്രയാവുകയായിരുന്നു !.


അവനോ ഞങ്ങള്‍ക്കൊ അങ്ങിനെ അവിടെ നടന്ന ഒരു അത്യാഹിതത്തെക്കുറിച്ച് അറിയല്ലെന്നുള്ളത് പരമമായ സത്യമാണ് പിന്നെങ്ങിനെ അവന്‍ അങ്ങിനെ ഒരു കാഴ്ച അവിടെ കണ്ടു ? ഇന്നും അതൊരു ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്.


അന്നത്തെ പകലില്‍ ചാറ്റല്‍ മഴയത്ത് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആമ്പുലന്‍‌സില്‍ അവന്റെ ചേതനയറ്റ ശരീരം കിടക്കുമ്പോള്‍ പ്രകൃതിപോലും വിതുമ്പുന്നെന്നോണം നിശ്ചലവും ഇരുണ്ടും കിടന്നിരുന്നു. സജിയുടെ അച്ഛന്‍ അവന്റെ സാധനങ്ങളുമായി പടിയിറങ്ങുമ്പോള്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചു വിതുമ്പി പറഞ്ഞ വാക്കുകള്‍ ഇന്നലെയെന്നോണം കാതുകളില്‍ മുഴങ്ങുന്നു.


"മക്കളെ അവന്‍ ഇല്ലെന്ന് വച്ച് നിങ്ങള്‍ വരാതിരിക്കരുത്. അവധിക്കു വരുമ്പോഴൊക്കെ നിങ്ങള്‍ പഴയത് പോലെ വീട്ടില്‍ വരണം.


പക്ഷേ ആ വാക്ക് ഇന്നേ വരെ പാലിക്കാന്‍ ഞങ്ങള്‍ക്കായില്ല. കാരണം അവന്റെ വീട്ടിലേക്ക് ഓടിക്കയറി അടുക്കളയില്‍ ചെന്ന് അമ്മയെ മാറ്റി ചട്ടിയില്‍ നിന്നും നേരിട്ട് എടുത്തു കഴിക്കുന്നതും ഒക്കെ ഇനി പഴങ്കഥയല്ലേ. "കൊതിയന്മാര്‍ എത്തിയോ" എന്ന് സ്‌നേഹത്തോടെയെങ്കിലും ശാസന പോലെ ഇനി ഞങ്ങളോട് ആ അമ്മയ്ക്ക പറയാനാവില്ലല്ലോ.


സജീ, മറവി ദൈവം മനുഷ്യര്‍ക്കു തന്ന അനുഗ്രഹങ്ങളില്‍ ഒന്നല്ലേടാ. എന്നാലും നീ ഞങ്ങളുടെ മന‍സില്‍ ജീവിക്കുന്നു എന്നും..

ശ്രീ:എം.കെ ഹരികുമാറിന്,

on Tuesday, December 4, 2007

ശ്രീ. എം. കെ.ഹരികുമാര്‍ 'അക്ഷരജാലകം' എന്ന ബ്ലോഗില്‍ എന്റെ കവിതകളെ വിലയിരുത്തി ഒരു പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ എന്റെ തോന്നലുകള്‍...

അവിവേകമെങ്കില്‍ ക്ഷമ....


ഗായകനല്ല ഞാന്‍
ഗായകര്‍‌ക്കേകുവാന്‍
ഗാനം ചമയ്ക്കും കവിയുമല്ല
ഏതോ വികാര വിക്ഷേപത്തി-
ലെന്‍ മനം എന്നോടു തന്നെ
പറഞ്ഞീടുന്നു, ഞാനവ
കുത്തുക്കുറിച്ചീടുന്നു.
പാടുവാനല്ലിത്
എന്നെ വാഴ്ത്തുവാനല്ലിത്
ഒന്നിവ നിങ്ങള്‍ക്ക് വിരസമാം വേളയില്‍
നന്നെന്ന് തോന്നുകില്‍
കൃതാര്‍‌ത്ഥനായ് ഞാന്‍

കണ്ണനോടായ്....

on Saturday, December 1, 2007





പുലര്‍ കാലെ കുഴലൂതി
അരികില്‍ നീ വന്നു
നിറനെയ് വിളക്കിന്റെ
പ്രഭയില്‍ ഞാന്‍ കണ്ടു
തിരുനെറ്റിയില്‍ ഹരിചന്ദനം
അണിയിക്കാം ഞാന്‍
കടമിഴികളിലഞ്ജനമെഴുതാം കണ്ണാ
മനതാരില്‍ അഴല്‍ വന്ന് നിറയും നേരം
എവിടെ നീ മായുന്നു മായക്കണ്ണാ


ഉറിയില്‍ കിടന്നാടും നറു വെണ്ണയ്ക്കായ്
ഉരലില്‍ കയറി നീ നോക്കിയില്ലേ
ഉലയില്‍ കിടന്നെന്റെ മനമെരിഞ്ഞാല്‍
ഉരിയാടാന്‍ പോലും വരാത്തതെന്തേ..?
അറിയുന്നു ഞാന്‍ നിന്‍ ഭക്തവാത്സല്യം
അതിനാല്‍ ഭയമില്ലെനിക്കൊരല്പവും
ഓടിയെത്തില്ലേ എന്നന്ത്യ നേരത്തു നീ
കൈതന്ന് കണ്ണീര്‍ തുടയ്ക്കുവാനായ് ?

കാത്തിരുപ്പ്...

on Thursday, November 29, 2007



പാര്‍‌വണ ശശികല പാരിജാതത്തിന്‍
ചോട്ടില്‍ വിരിച്ച നിഴല്‍ പരപ്പില്‍
നിന്‍‌ചൂടു നിശ്വാസമേറ്റു കിടക്കവേ
തെന്നല്‍ വന്നെന്തേ കളി പറഞ്ഞൂ ?
നാണമെന്നോതിയോ, പൂക്കള്‍
വിതറി നിന്‍‌ മേനിയില്‍ കമ്പളം ചാര്‍‌ത്തിയോ
ദാഹത്തിന്‍ മുത്തുകള്‍ കോര്‍ത്തു ഞാനനുരാഗ
മാലനിന്‍ മാറിലണിഞ്ഞിടട്ടേ
ധന്യമായീ പ്രേമ സംഗമം ഗന്ധര്‍‌വ്വ
തന്ത്രിയിലെല്ലാം മറന്നിരിക്കാം.


പുലര്‍‌ക്കോഴി കൂകിത്തുടങ്ങിയല്ലോ
പുലര്‍ക്കാലമേറെയരികിലല്ലോ
കരയരുതെന്‍ പ്രേമ സര്‍‌വ്വസ്വമേ.
നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെപ്പിരിയാതെ വയ്യെനിക്കും
കാണാനിനിയേറേ കാലം കഴിഞ്ഞീടണം
കാണാതെ കാണാന്‍ പഠിച്ചീടണം
ദുഖ സ്മൃതികളില്‍ നീ വിതുമ്പീടുകില്‍
വെണ്‍ മേഘമായ് ഞാന്‍ വന്നു ചേരാം
മോഹപരവശയായ നിന്നാപാദങ്ങളില്‍
തേന്മഴയായെന്‍ ഓര്‍മ്മകള്‍ പെയ്തിറങ്ങും.

ദേവഗീതം

on Monday, November 26, 2007


ഒരു കൈത്തിരിയായ് കത്തിനിന്ന്
നിന്‍ നാമ മഹിമയ്ക്കായെന്‍ ജീവിതം
അര്‍പ്പിയ്ക്കുവാനെന്നുമെനിക്കാശ..
അനുഗ്രഹമേകൂ നീയേശു നാഥാ
നിന്‍ ദിവ്യ പ്രകാശമിങ്ങൊഴുകിയെത്തി
ഞങ്ങളില്‍ എന്നും നിറഞ്ഞിടാന്‍.


അങ്ങയില്‍ കൂടി വന്നെത്തിടുമാ
ദിവ്യാനുരാഗത്തിനുറ്റവരായ്
തീരുവാനാഗ്രഹമുള്ളിലുള്ള
ദൈവത്തിന്‍ മക്കളായ് നിന്നെ വാഴ്ത്താം.
പീഢനമേറ്റ് വലഞ്ഞിടാതെ
പാപഭാരങ്ങള്‍ തളര്‍ത്തിടാതെ
വിശ്വാസമാകും രഥത്തിലേറി ദൈവ
രാജ്യ മഹത്വങ്ങള്‍ ഞങ്ങള്‍ പാടാം.


പാപികള്‍ തന്‍ ഹൃദയങ്ങളിലെ
പാപക്കറകള്‍ തുടച്ചു നീക്കാന്‍
സുവിശേഷത്തെന്നല്‍ തലോടിടുമ്പോള്‍
വചന മഴയില്‍ കഴുകീടട്ടെ.
നിന്നില്‍ വസിപ്പവര്‍ ഞങ്ങള്‍ക്കില്ല
അന്ധകാരത്തിന്‍ ഭയമൊന്നുമേ
നീ നിത്യ ലോകപ്രകാശമേ ഞങ്ങള്‍
നിന്നെയനുഗമിക്കുന്നെന്നുമെന്നും

മരുഭൂമിയുടെ സ്വന്തക്കാരന്‍

on Saturday, November 24, 2007

പോകുമ്പോളായിരം കോട്ടകള്‍ കെട്ടി ഞാന്‍
നീറും മനസിന് സാന്ത്വനമായ്
ഈ മണല്‍ കാട്ടിലൊഴുക്കിയ കണ്ണുനീര്‍
തീരാ വിയര്‍‌പ്പുകള്‍ വിസ്‌മൃതിയായ്
മേഘജാലങ്ങള്‍ക്കുള്ളിലൂളയിട്ടത്യുഗ്ര
വേഗതയോടെ പറന്നിടുന്ന
പുഷ്‌പക തേരിലിരുന്നു ഞാന്‍ കാണാത്ത
സ്വപ്നങ്ങളൊക്കെയും കണ്ടുകൂട്ടി


അച്ഛന്‍ വരുമെന്നോതി കിടാങ്ങളോ
ടൊത്തുമ്മറപ്പടിയില്‍ ചാരിയവള്‍
തെങ്ങോല തിങ്ങുന്ന നാട്ടിലെ കൂരയില്‍
കിട്ടിയ കത്തുമായ് കാത്തിരിപ്പൂ
ദൂരത്ത് നിന്നെന്നെ കാണമ്പോളാനന്ദ
തുന്ദിലരായവരോടിയെത്തും
കെട്ടിപ്പിടിച്ചുമ്മവെച്ചും കളിചിരി
യൊക്കെ കഴിഞ്ഞകം പൂക്കുകയായ്
പാല്‍‌നിലാരാത്രിയില്‍ മുറ്റത്തെപ്പൂമര
ചോട്ടില്‍ കഥകള്‍ പറഞ്ഞിരിക്കും
പിന്നവളാ കര പങ്കജം കൊണ്ടെന്റെ
ചന്ദന മേനി തലോടുകയായ്
അമ്പലക്കാടുകളുല്ലാസ മേടുകള്‍
എല്ലാമൊരാനന്ദ നിര്‍‌വൃതിയില്‍
കണ്ടും കളിച്ചും രസിച്ചും മരുഭൂമി
തന്‍ കഥയൊക്കെ മറന്നീടണം



ഇത്തരം ചിന്തിച്ചളവൊറ്റോരാനന്ദ
മോടെ ചെന്ന് പടികയറി
കാണുവാനില്ലിവിടാരെയും പൂട്ടിയ
വീടിനു മുന്നില്‍ ഞാന്‍ കാവല്‍ നിന്നു
ചെറ്റുകഴിഞ്ഞവള്‍ വന്നു പറഞ്ഞങ്ങ്
നേരത്തേയെത്തുമെന്നാരറിഞ്ഞു
"ഇന്നു കഴിഞ്ഞെങ്കില്‍ കിട്ടില്ല സാരികള്‍
കാഞ്ചീപുരത്തിനാദായ വില്പന !!"



സ്വാനുഭാവത്തിന്‍ വ്യഥയില്‍ കുളിച്ചു ഞാന്‍
രാത്രിയില്‍ മുറ്റത്ത് ചെന്നിരുന്നു
വന്നില്ലവള്‍ വരുമെന്ന് പറഞ്ഞിട്ടും
റിയാലിറ്റി ഷോ തീരാതെയെന്ത് ചെയ്യൂ
"ഒന്നിന്നൊന്നെല്ലാം മികച്ചതാണങ്ങു പോയ്
നന്നായുറങ്ങൂ ഞാന്‍ വൈകിയേക്കും"



എന്തിത് കഷ്‌ടമിതെന്തൊരു ജീവിതം
എങ്ങെന്റെ സീമന്ത പുത്രനിപ്പോള്‍
ഭാര്യയോതുന്നവന്‍ ഓര്‍ക്കൂട്ട് ചാറ്റിങ്ങില്‍
തന്നെയിന്നാഹാരം തെല്ലുമില്ല
ഡാന്‍‌സിനും, പാട്ടിനും, കമ്പ്യൂട്ടര്‍ ക്ലാസ്സിനും
ട്യൂഷനും പോകുന്നൊരെന്‍ മകളെ
കാണുവാന്‍ നന്നേ ശ്രമകരം, കണ്ടാലോ
സല്ലാപമെപ്പോഴും സെല്‍‌ഫോണിലൂടെ



വര്‍ഷങ്ങള്‍ തന്നുടെ സമ്പാദ്യമൊക്കെയും
പെട്ടിയില്‍ കുത്തി നിറച്ചു വന്നു
സ്വന്തങ്ങള്‍ ബന്ധുക്കളെല്ലാരും കെട്ടഴി
ചെല്ലാമെടുത്തോതി പോയ്‌വരട്ടെ ?

ഭാര്യ വന്നെന്നോടു ചൊല്ലിടുന്നു
കുട്ടികളോടൊത്തു പോകുന്നു അമ്മമാര്‍
സ്കൂളില്‍ നിന്നെങ്ങോ വിനോദയാത്ര
രൂപ കൊടുത്തതാണായിരം പിന്നെ
പോയില്ലങ്കിലതെത്ര ചേതം.



നീറും മനസിന്റെ ഉള്ളറ തന്നില്‍ നി
ന്നാവാഹം ചെയ്തുള്ള സാന്ത്വനത്തില്‍
പെട്ടിയുമായര്‍‌ദ്ധരാത്രിയിലാരോടും
ചൊല്ലാതെ മെല്ലെ പടിയിറങ്ങി
അങ്ങകലെ ചുട്ടുപൊള്ളുന്നൊരോര്‍‌മ്മയില്‍
തപ്ത ഹൃദയം പതറീടുമ്പോള്‍
ആരോ വിളിച്ചു പറഞ്ഞീടുന്നു "സ്വാഗതം"
പോരൂ മരുഭൂമി നിന്നെ കാത്തിരിപ്പൂ...

എന്നിലെ ഞാന്‍.....

on Wednesday, November 21, 2007



" ഒരു ചിത്രശലഭം മുന്‍പൊരു പുഴുവായ്
കാലങ്ങള്‍ ചെയ്ത തപസ്സുപോലെ,
വരികളിലക്ഷരം വാരിവിതറി ഞാന്‍
ഒരു കൂടു തീര്‍‌ത്തതില്‍ ഒളിച്ചിരുന്നു "

ഓര്‍മ്മകള്‍ മരിക്കുമോ..?

on Sunday, November 18, 2007


ഓര്‍‌ക്കാതിരിയ്ക്കുവതെങ്ങിനെ
ഓര്‍‌മ്മകള്‍ വാടാതിരിക്കും വരെ
കാണാതിരിക്കുവതെങ്ങിനെ
അകക്കണ്ണില്‍ നിന്‍ രൂപം തെളിയും വരയില്‍
മയിലാഞ്ചിക്കാട്ടിലും, മയിലാടും കുന്നിലും
മഴമേഘം നീളെ നിഴല്‍ വിരിച്ചു
ദാവണിത്തുമ്പെടുത്തോലക്കുടയാക്കി
ചാറല്‍ മഴയത്ത് തോളുരുമ്മി
കൗമാര കാലം കടന്നു നാം വന്നത്
കനവായ് മാത്രം മറഞ്ഞതെന്തേ..?
ആമ്പല്‍ക്കുളത്തിലെ നീന്തല്‍ കഴിഞ്ഞന്ന്
കൈകളില്‍ പൂവുമായ് കല്പടവില്‍
ഈറന്‍ മുടിയിലെ നീര്‍‌മുത്തിളം വെയില്‍
ചും‌മ്പിച്ചെടുക്കുവാന്‍ കാത്തിരുന്നു
അകലരുതെന്നുമെന്നുമെന്നരുമയോടോതി-
യിട്ടകലാനായ് മാത്രം അടുത്തെന്തേ..?
അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍
കരയാനായ് പോലും മറന്നു പോയോ..?

മാനിഷാദ ( കവിത )

on Thursday, November 15, 2007




ചുടുരക്തമൊഴുകും നിരത്തുകളില്‍
ചടുലമായ് വീശും വടിവാളുകള്‍
ഇടയില്‍ പിടയുന്നതെത്ര ദേഹം ?
ഒടുവില്‍ പൊലിയുന്നതെത്ര ജീവന്‍ ?

മരിക്കുന്നതൊരു പക്ഷേ ഒരുവനാകാ-
മവനേകനല്ലനേകര്‍ തന്‍ സ്വന്ത ബന്ധം
അവനച്ഛനാണനുജനാണേട്ടനാണ്
അമ്മതന്‍ മകനാണ്, പെണ്ണില്‍ പ്രിയനാണ്
അമ്മാവനാണവനൊരച്ഛന്റെ മോനാണ്
സഹപാഠിയാണാത്മ മിത്രവുമാണവന്‍

പെട്ടെന്നൊരു വെട്ടിലിത്രയും കണ്ണികള്‍
കണ്ണുനീര്‍ തോരാ ഹൃദയങ്ങള്‍ ബാക്കിയും
ആരുണ്ടവര്‍‌ക്കൊരാശ്വാസമേകുവാന്‍ ?
ആരുണ്ടവരുടെ കണ്ണുനീര്‍ കാണുവാന്‍ ?
വെട്ടുവാനാഹ്വാനമേകിയ വ്യക്തിയോ
വെട്ടേറ്റ കണ്ട കൂട്ടത്തിലാരുമോ ?

ഇല്ല സഹോദരാ ഇല്ലൊരു സംഘവും
നീയിന്ന് നാമാവശേഷമായിപ്പോയാല്‍
പിച്ചവെച്ചമ്മിഞ്ഞ പാല്‍ നുണഞ്ഞീടുന്ന
പൊന്നോമനയ്ക്കില്ലയച്ഛനിപ്പോള്‍
നിന്നെ നീയര്‍പ്പിച്ച ബലിയില്‍ ചിരിക്കുന്ന
രാഷ്ട്രനേതാക്കളെ കാണുമോ നീ

ആരുണ്ട് നിന്നുടെ നഷ്ടം നികത്തവാന്‍
ആര്‍ക്കായ് നിങ്ങള്‍ മരിക്കുന്നുയീവിധം ?
നാലഞ്ചു നാള്‍‌വരെ കാണുന്ന മന്ത്രിയും
നാലഞ്ചു നാള്‍ക്കുള്ളില്‍ തീരുന്ന വാഗ്ദാനവും
ജീവച്ഛവമായി പിന്നെച്ചുവരിന്റെ
ഉള്‍ത്തടം തന്നില്‍ വസിക്കുന്നോരാശ്രിതര്‍
കണ്ണുനീര്‍ വറ്റി വരണ്ടവര്‍ നോക്കുന്നു
ചില്ലിട്ട ചിത്രവും പിന്നതിന്‍ പിന്നിലെ
ശൂന്യമാമൊരന്ധകാരത്തെയും

ആര്‍ക്കായി നിങ്ങള്‍ മരിക്കുന്നുയീവിധം
എന്തിനീ ചവേര്‍ പടയൊരുക്കം ?

ചാച്ചാജീ; അങ്ങയുടെ, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായ്

on Tuesday, November 13, 2007






പൊള്ളും പകലുകളെങ്ങോ മറഞ്ഞുപോയ്
ഉള്ളം കിളുക്കും കുളിര്‍ക്കാറ്റ് വന്നിതാ
പൈതങ്ങള്‍ക്കേകാന്‍ നവമ്പറിന്‍ മാറിലെ
പൂക്കള്‍ ശിശുദിനമായിങ്ങെത്തിയല്ലോ
ചുറ്റും പരന്നാ പരിമളം കുഞ്ഞുങ്ങള്‍-
ക്കെല്ലാര്‍ക്കുമാനന്ദ മേകീടട്ടേ
ചാച്ചാ നെഹൃവിന്‍ സ്‌നേഹത്തിന്‍ ജന്മ
ദീപം കൊളുത്തിയ കൈത്തിരിയില്‍ നിന്നും
പൊന്‍പ്രഭ ചൊരിഞ്ഞിതെങ്ങും പരക്കട്ടെ
ഇന്നാപ്രചോദനമുള്‍ക്കൊണ്ടു നാട്ടില്‍
കാണാം ശിശുക്ഷേമ മന്ദിരങ്ങള്‍
ആരൊക്കെ നീതി പുലര്‍ത്തുന്നു, പിന്നെയ
ങ്ങാര്‍‌ക്കൊക്കെ നീതി ലഭിക്കുന്നു ചിന്തിതം
നീളുമജ്ഞാത കാരാള ഹസ്തങ്ങളില്‍
ഇന്നും പിടഞ്ഞു മരിക്കുന്നു കുരുന്നുകള്‍
നവജാതപൈതങ്ങള്‍ അമ്മയുപേക്ഷിച്ച്
നിത്യവും മൃത്യുവെ പുല്‍കിടുന്നു.
കാണാം ഗൃഹങ്ങളില്‍ വേലകള്‍ ചെയ്തീടും
ബാലകര്‍ തൂകുന്ന കണ്ണീര്‍കണം
കേള്‍ക്കാം പരശ്ശതം പീഢനമേറ്റുള്ള
പൈതങ്ങള്‍ തീര്‍ക്കും വിലാപ കാവ്യം
സമ്പന്നവര്‍‌ഗ്ഗ ശിശുക്കളാഢമ്പര
തൊട്ടിലിലാടി വളര്‍ന്നിടുമ്പോള്‍
രോഗം കശക്കിയ, ഒരനേരമുണ്ണാത്ത
കണ്ണീര്‍ തോരാത്ത ശിശുക്കളുണ്ടിപ്പുറം
ഇനിയും ഉണരാന്‍ മടിയ്ക്കും സമൂഹത്തി
നില്ലാ, മനസാക്ഷിക്കുത്തു പോലും
നാമെന്തു നല്‍കുന്നു വാരിവിതറുന്ന
മിഠായിയും പിന്നെ കുറേ പൂക്കളുമോ ?
കുട്ടികള്‍ക്കടിമത്തമേല്‍ക്കാത്ത ജീവിത
മേകാനണിനിരന്നടരാടീടാം
ആ നല്ല നാളിനെ വരവേറ്റീടാം
അന്ന് നേരാം നമ്മുക്കാ പൈതങ്ങള്‍ക്ക്
നല്ലൊരു സന്തോഷ ദിനാശംസകള്‍ !

നിനക്കായ്....

on Sunday, November 11, 2007



ഒരു മഴനിലാവ് വിരിയിച്ചു നീ
ഒരു മഴ‌വില്ലായ് തെളിഞ്ഞു നീ
ഒരു പൂവായ് വിടര്‍ന്നു നീ
ഒരു സ്‌നേഹമായ് പടര്‍‌ന്നു നീ
ഒരു സോദരിയായ് എന്നിലലിഞ്ഞു നീ
നന്ദിയോതുവാന്‍ വാക്കുകളില്ലിനി
എന്നില്‍ ചൊരിയുന്നൊരീമഴ തുള്ളികള്‍ക്ക്


ഈ പ്രവാസ ഭൂമിയിലെ
മനം ചുടുന്ന മരുഭൂവില്‍
ആശ്വാസത്തില്‍ ജലകണമായ് നീ
അലിയുന്നു നിത്യവും
സാന്ത്വനമായ്, അനുഭൂതിയായ്


സോദരനായ് നിന്നില്‍ നിറയട്ടെ
നിന്നിലെ ഈ വിരുന്നുകാരന്‍ ഞാന്‍

കെന്‍ സരോവിവ : ഓരോര്‍‌മ്മ

on Friday, November 9, 2007




സര്‍‌വസജ്ജരായ ബ്രിട്ടീഷ് സേനയ്ക്കുമുന്നില്‍ മാതൃരാജ്യസ്‌നേഹം മാത്രം കൈമുതലാക്കി പടപൊരുതിയ ധീരദേശാഭിമാനികളുടെ സമരവീര്യം നമ്മുടെ ഹൃദയത്തില്‍ ചുടുരക്തമായി ഒഴുകുമ്പോഴും, അഗോളതലത്തില്‍ അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരേ സമരം നടത്തി വീരമൃത്യു വരിച്ചവരേയും നാം വിസ്മരിച്ചുകൂടാ. അത്തരം പലരുടേയും രക്തസാക്ഷിത്വങ്ങള്‍ മാനുഷികതയിലുള്ള നമ്മുടെ വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയും ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.


അത്തരത്തില്‍ ഒരു രക്തസാക്ഷിത്വമായിരുന്നു നൈജീരിയന്‍ എഴുത്തുകാരനും കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന കെന്‍ സരോവിവയുടേത്.


പെട്രോ ഡോളറിന്റെ രുചിയറിഞ്ഞെത്തിയ ബഹുരാഷ്ട്രകുത്തക ഭീമന്മാര്‍ക്കും അവര്‍ക്ക് ഓശാന പാടിയ സര്‍ക്കാരിനുമെതിരേ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരുന്ന തന്റെ ഗോത്രജനതയായ "ഒഗോണി" ജനവിഭാഗത്തെ അണിനിരത്തി വിമോചന സമരം നടത്തി എന്ന ഒറ്റ കാരണത്താല്‍ നൈജീരിയന്‍ പട്ടാളം തൂക്കിലേറ്റിയ ആ മനുഷ്യസ്‌നേഹിയുടെ 12 ആം ചരമ വാര്‍‌ഷികമാണ് നവമ്പര്‍ 10.



നൈഗര്‍ നദീതീരത്ത് 404 ചതുരശ്ര മൈലില്‍ സ്ഥിതി ചെയ്യുന്ന അഞ്ചുലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു കൊച്ച് പ്രദേശമാണ് ഒഗോണി. കൃഷിയും മത്സ്യബന്ധനങ്ങളുമായി കഴിയുന്ന ഒഗോണ്‍ ഗോത്രവര്‍‌ഗക്കാരാണ് ഈ പ്രദേശത്തിന്റെ അവകാശികള്‍.
ഒഗോണ്‍ ഗോത്രത്തിലെ ഒരു കച്ചവടക്കാരനായിരുന്ന "ജിം സരോവിവയുടെ" മകനായി 1941 ഒക്‌ടോബര്‍ 10 ന് കെന്‍ സരോ വിവ ജനിച്ചു. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന അദ്ദേഹം ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പോടെ പഠിക്കുകയും ഡിഗ്രിക്കു ശേഷം ലാഗോസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.


സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍, 1901ഇല്‍ അക്രമണത്തിലൂടെ ഒഗോണികളെ കീഴ്പ്പെടുത്തി കോളനി സ്ഥാപിച്ചു. ഇതോടെ മറ്റു പല രാജ്യങ്ങളെ പോലെ ഒഗോണികളുടെയും ശിഷ്ടകാലം അധിനിവേശത്തിന്റെ ബന്ധനവും പീഡനവും നിറഞ്ഞതായി തീര്‍ന്നു.


1950 ഓടെ ഒഗോണിലും ദൈവത്തിന്റെ വരദാനമായ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ അഗോള ശക്തികളുടെ മഞ്ഞളിച്ച കണ്ണുകള്‍ ഒഗോണിലേക്ക് പതിച്ചു. അവരവിടെ വലിയ തോതില്‍ പെട്രോള്‍ ഖനനം നടത്തുകയും അന്നത്തെ മൂല്യമനുസരിച്ച് വര്‍ഷം ശരാശരി 100 ബില്യണ്‍ ഡോളര്‍ എണ്ണ അവിടുന്ന് കടത്തുകയും ചെയ്തു. എന്നാല്‍ കച്ചവടകണ്ണുകള്‍ മാത്രമുള്ള അവരാരും ഒഗോണി ജനങ്ങളുടെ ക്ഷേമത്തിനോ വികസനത്തിനോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അശാസ്ത്രീയമായ വന്‍‌തോതിലുള്ള ഖനനം മൂലം നിരവധി പരിസ്തിതി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ഉണ്ടായി. അതോടെ കൃഷിയും മത്സ്യബന്ധനങ്ങളുമായി കഴിഞ്ഞിരുന്നവരുടെ ജീവിതത്തില്‍ ബാക്കിയായത് തരിശുഭൂമിയും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്ന കടല്‍ത്തീരവുമായിരുന്നു.


സഹനത്തിന്റെ നെല്ലിപ്പടി കണ്ട ജനത, ജീവിതം ദുസ്സഹമായപ്പോള്‍ സ്വയം ഭരണത്തിനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമര പ്രഖ്യാപനങ്ങളെ നിര്‍ദയം അടിച്ചമര്‍ത്തുകയായിരുന്നു നൈജീരിയന്‍ ഭരണകൂടം.


അധിനിവേശത്തിനെതിരെ തന്റെ ജനതയുടെ ചെറുത്തുനില്പിന്റെ വീര്യം ഉള്‍ക്കൊണ്ട് 'റീജണല്‍ വിഭ്യാഭ്യാസ കമ്മീഷണര്‍' എന്ന കാബിനറ്റ് പദവിയുള്ള ഉദ്യോഗം ഉപേക്ഷിച്ച് പോരാടാന്‍ തീരുമാനിക്കുകയായിരുന്നു കെന്‍ സരോവിവ. 1990ല്‍ അദ്ദേഹം 'മൂവ്മെന്റെ ഫോര്‍ ദ സര്‍‌വൈവല്‍ ഓഫ് ദ ഒഗോണി പീപ്പിള്‍'(മൊസാപ്പ്) എന്ന സംഘടനയുടെ നേതാവായി. 1993ല്‍ സംഘടനയുടെ നേതൃത്വത്തില്‍ മൂന്നു ലക്ഷം ഒഗോണികളെ അണിനിരത്തി ഗവണ്മെന്റിനെതിരെ ഒരു സമാധാന റാലി നടത്തിയതോടെ കെന്‍ സരോവിവ ഗവണ്‍‌മെന്റിന്റെ കണ്ണിലെ കരടായി മാറി.


അതുകൊണ്ട് തന്നെ നൈജീരിയന്‍ എഴുത്തുകാരുടെ പൊതുസംഘടനയുടെ പ്രസിഡന്റ് കൂടിയായ സരോവൊവയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കി.


എന്നാല്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നൈജീരിയന്‍ പട്ടാളം 1995 നവമ്പര്‍ 10ന് ആ ധീരദേശാഭിമാനിയെ തൂക്കിലേറ്റുകയായിരുന്നു. കഴുമരത്തില്‍ വച്ചുപോലും അദ്ദേഹത്തോട് മനുഷ്യത്വം കാട്ടാതിരുന്ന പട്ടാള ഭരണകൂടം അദ്ദേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് എട്ട് പേരേയും അദ്ദേഹത്തിന്റെ കണ്‍‌മുന്നില്‍ വച്ച് തൂക്കിലേറ്റിയ ശേഷം സരോവിവയേയും കഴുമരത്തിലേറ്റി. ആ മൃതദേഹം പോലും പിന്നീട് അജ്ഞാതമായ ഏതോ പൊതു സ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു.


വന്‍‌കിട അധിനിവേശ കോര്‍പറേറ്റ് കമ്പനികളുടേയും അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന പാവ സര്‍ക്കാരിന്റേയും ജനദ്രോഹ നടപടികളുടെ സത്യസാക്ഷിത്വമായിരുന്നു സരോവിവയുടെ രക്തസാക്ഷിത്വം. അതുകൊണ്ട് തന്നെ എവിടേയോ നടന്ന ഒരു സംഭവം എന്നമട്ടില്‍ ഇതിനെ മറക്കുവാനോ അങ്ങിനെ നടിക്കുവാനോ നമ്മുക്കാവില്ല.



ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിലെ എല്ലായിടങ്ങളിലും അധിനിവേശം നടത്തി കച്ചവടം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തക ഭീമന്മാര്‍‌ക്ക് എതിരെ ഇന്നും പോരാടുന്ന ജനതയ്ക്ക് കെന്‍ സരോവിവയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍‌മ്മ പുതിയ സമര വീര്യം നല്‍കുക തന്നെ ചെയ്യും.



He laughed gently and I relaxed
Happy to find
In spite of the gun.
He was still a man.
It lit the dark
that gentle laugh
In the pith of night...
But it was only the low laugh
Of one who was soon to die.

( സരോവിവയുടെ വരികള്‍ )

ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു..

on Wednesday, November 7, 2007


രണ്ടു വയസുകാരി ലക്ഷ്മിയെന്ന കുരുന്നു ബാലികയെ കുറിച്ചുള്ള പോസ്റ്റില്‍ അഭിപ്രായങ്ങള്‍ കുറിച്ചവരൊക്കെ തന്നെ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുവാന്‍ പറഞ്ഞിരുന്നെത് കൊണ്ട് മാത്രം ഒരറിയിപ്പായി ഇവിടെ സൂചിപ്പിക്കട്ടെ.


നമ്മുക്ക് അഭിമാനിക്കാം, സന്തോഷിക്കാം നീണ്ട 27 മണിക്കൂര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു !.

ബാംഗ്ലൂര്‍ സ്പര്‍ശ് ആശുപത്രിയിലെ ഡോ: ശരണ്‍ പട്ടേലും മറ്റ് ഡോക്‌ടര്‍മാരും പാരാ മെഡിക്കല്‍ ടീമും നടത്തിയ ശ്രമം വിജയം കണ്ടിരിക്കുന്നു !.


ആ കുഞ്ഞിനു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവം ചെവികൊണ്ടിരിക്കുന്നു..


ലക്ഷ്മി ഒരു പ്രതീകമായി വളരെട്ടെ, രോഗവും വേദനയും തളര്‍ത്തിയ മനസുമായി ജീവിക്കുന്ന പലര്‍ക്കും പ്രതീക്ഷയുടെ കിരണമായി..


കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.


( ഇതൊരറിയിപ്പ് മാത്രം.)

ലക്ഷ്മിക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം..




ബീഹാറിലെ പാവപ്പെട്ട കൂലിപ്പണിക്കാരനായ ശംഭുവിന്റേയും പൂനത്തിന്റേയും മകളാണ് ലക്ഷ്മി എന്ന രണ്ടു വയസുകാരി. ജനിച്ചപ്പോഴേ നാലുകാലും നാലുകൈയും ഒരു ഉടലുമായി ജനിച്ച ലക്ഷ്മി, സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ അവതാരമാണെന്നു കരുതി പൂജിക്കുവാന്‍ ഒരുകൂട്ടര്‍, പിന്നെ സര്‍ക്കസില്‍ പ്രദര്‍‌ശിപ്പിച്ചു പണം സമ്പാദിക്കാമെന്ന് മറ്റു ചിലര്‍. അവരുടെ ശല്യം സഹിക്കവയ്യാതെ ആ കുടുമ്പം ലക്ഷ്മിയെ ഒരു ബന്ധുവീട്ടില്‍ കൊണ്ടു ചെന്നാക്കി. പിന്നെ ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഇതിന് പ്രത്യേക ചികിത്സയൊന്നും ഇല്ലെന്ന് അവിടുത്തെ ഡോക്‌ടര്‍മാര്‍ വിധി എഴുതി.


ഈ കഥയൊക്കെ അറിഞ്ഞ ബാംഗ്ലൂര്‍ സ്പര്‍‌ശ് ആശുപത്രിയിലെ ഡോ : ശരണ്‍ പട്ടേല്‍ കുട്ടിയെ കാണുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റം മനുഷ്യ സ്‌നേഹികളായ ഡോക്‌ടര്‍മാര്‍ അവളെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടത് ചെയ്യുവാനും തീരുമാനിച്ചു.


സാധാരണ ഒരു കുട്ടിക്ക് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ശതമാനമാണ് വേണ്ടതെങ്കില്‍ ലക്ഷ്മിക്ക് അത് വെറും 5.4 % ആയിരുന്നു. ഒപ്പം ആന്തരികാവയവങ്ങളിലെ അണുബാധ മൂലം തുടര്‍‌ച്ചയായ പനിയും അസുഖങ്ങളും. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും മരുന്നുകളും നല്‍കിയതിന്റെ ഫലമായി ഇപ്പോള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11 % ആയി ഉയര്‍ത്താന്‍ കഴിഞ്ഞു.


നാളെ ലക്ഷ്മിയെ അതിസങ്കീര്‍‌ണ്ണമായ ഒരു ശസ്ത്രക്രിയക്ക് വിധേയയാക്കുകയാണ്. 40 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ആ മാരത്തോണ്‍ ശസ്ത്രക്രിയ വിജയിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍‌ണ്ണവും ദുര്‍ഘടവുമായ ഒരു ശസ്ത്രക്രിയയുടെ വിജയമായിരിക്കും അത് .

ഇത്രയും നീണ്ട ഒരു ശസ്ത്രക്രിയക്കായി സ്പര്‍‌ശിലെ അഞ്ചു മുതിര്‍ന്ന ഡോക്‌ടര്‍മാരും 36 പാരാ മെഡിക്കല്‍ സംഘങ്ങളും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. നാളെ നടക്കുന്ന ശസ്ത്രക്രിയ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്ക് കേടുവരാതെ പുറത്തെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ഒരുമാസത്തിനു ശേഷം മുറിവ് ഉണങ്ങിയതിനു ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടെയും നടത്താനാണ് തീരുമാനം.


MRI സ്കാന്‍, 64 സ്ലൈസ് സി.ടി സ്കാന്‍, ശസ്ത്രക്രിയ എല്ലാം കൂടി 25 ലക്ഷം രൂപയുടെ ചികിത്സ ചിലവു പ്രതീക്ഷിക്കുന്നെങ്കിലും ആ കുടുമ്പത്തിന്റെ പ്രയാസമറിഞ്ഞ സ്പര്‍‌ശ് ഫൗണ്ടേഷന്‍ ആണ് ഈ ചിലവ് പൂര്‍‌ണ്ണമായും നടത്തുന്നത്.


തന്റെ മകളുടെ ജീവന്‍ ദൈവത്തിലും പിന്നെ സ്പര്‍‌ശ് ആശുപത്രിയിലെ ഡോക്‌ടര്‍മാരിലും ഏല്പിച്ച് പ്രാര്‍ത്ഥനയും കണ്ണീരുമായി കഴിയുന്ന ആ മാതാപിതാക്കളോടൊപ്പം. ലക്ഷ്മിയ്ക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം....

മരവും മനവും...

on Tuesday, October 23, 2007

കാണും; മരം കത്തുമെങ്കില്‍ ലോകം
ഒരു, മനം കത്തുമെങ്കിലാരു കാണും..?

ക്ലാസിഫൈഡ് പരസ്യങ്ങള്‍

on Monday, October 22, 2007

പത്രമാസികകളില്‍ എത്ര വിവിധങ്ങളായ പരസ്യങ്ങള്‍ വന്നാലും അന്നും ഇന്നും ഒരുപോലെ ആകര്‍‌ഷണീയമായി തോന്നിക്കുന്ന ഒരു വിഭാഗമാണ് ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍. അതിനു പ്രധാന കാരണം ഈ ഭുമി മലയാളത്തില്‍ നമ്മുക്കാവശ്യമുള്ളതെന്തും ഒരു കുടക്കീഴില്‍ എന്നു പറയുന്നതു പോലെ ഇതില്‍ ഉണ്ടാകും എന്നതു കൊണ്ടായിരിക്കാം.

ചില പരസ്യങ്ങള്‍ ചിന്തിക്കാനും ചിലതു ചിരിക്കാനും വക നല്‍കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അത്തരം ചില പരസ്യങ്ങളെ കുറിച്ച്...

ഒരിക്കല്‍ കണ്ട ഒരു പരസ്യം.

"എഴുതാനും വായിക്കാനും അറിയാത്തവര്‍‌ക്കൊരു സന്തോഷവാര്‍ത്ത !. താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെടുക ഒരു മാസത്തെ കോച്ചിങ്ങ് കൊണ്ട് നന്നായി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.."

പഷ്ട്.. എഴുതാനും വായിക്കാനും അറിയാത്തവര്‍ ഈ പത്രവും തുറന്നു പിടിച്ചിരിക്കുമോ..?

പിന്നെ ഒരു അലക്കുകടയുടെ പരസ്യം "നിങ്ങളുടെ വിലപ്പിടിപ്പുള്ള വസ്ത്രങ്ങള്‍ ഞങ്ങള്‍ മെഷീനിലിട്ട് പിച്ചിക്കീറുന്നില്ല. പകരം ഞങ്ങള്‍ തികച്ചും കൈകൊണ്ട് അവ നിര്‍‌വഹിക്കുന്നു..

"എന്താണാവോ പിച്ചിചീന്തുന്ന കാര്യമാണോ..

പിന്നെ ചില പരസ്യങ്ങള്‍ കണ്ടാല്‍ നമ്മള്‍ ഓര്‍ത്തു പോകും പിന്നെന്താ നമ്മുടെ നാട്ടില്‍ ഇപ്പോഴും തൊഴില്‍ രഹിതര്‍ കൂടൂന്നതെന്ന്. അത്തരം ഒരു പരസ്യം.

"ഡയറക്‌ട മാര്‍ക്കറ്റിങ്ങിലേക്ക് ജില്ലകള്‍ തോറും മാനേജര്‍മാരെ ആവശ്യമുണ്ട്. വിദ്യാഭ്യാസം പ്രശ്നമല്ല. മാസം 6000 മുതല്‍ 50000 വരെ ശമ്പളം !." പിന്നെന്തു വേണം!

പിന്നെയുള്ളത് ധനാകര്‍‌ഷണ യന്ത്രം.

വെറും 2000 യന്ത്രങ്ങള്‍ മാത്രമേ അവര്‍ നിര്‍മ്മിച്ചിട്ടുള്ളു എന്നും, ആദ്യം പണമടക്കുന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമേ ലഭിക്കൂ എന്ന ഒരു വാണിങ്ങും !. നമ്മള്‍ ഒരെണ്ണം വാങ്ങി വച്ചാല്‍ ധനം നമ്മളറിയാതെ അങ്ങ് വീട്ടിലെക്ക് ഒഴുകി കയറി വരും എന്നാ പറയുന്നത്. ഒരെണ്ണം വാങ്ങി വച്ചാല്‍ ഇതാ അവസ്ഥയെങ്കില്‍ ഈ 2000 യന്ത്രങ്ങള്‍ വച്ചിരിക്കുന്ന അവരുടെ സ്ഥാപനത്തില്‍ പണം വന്നു നിറഞ്ഞിട്ടുണ്ടാവമല്ലോ.. പിന്നെയും ഒരു ഡൗട്ട്. നമ്മുടെ ഖജനാവ് കാലിയാണേന്ന് ഏത് സര്‍ക്കാര്‍ വന്നാലും കേള്‍ക്കുന്ന ഒരു പല്ലവിയാണ്. ഇവര്‍ അറ്റകൈക്ക് ഒരു പരീക്ഷണാടിസ്താനത്തില്‍ ഒരു നാലഞ്ച് യന്ത്രം വാങ്ങി ആ ഖജനാവില്‍ കൊണ്ട് വച്ച് നോക്കിക്കൂടെ ?

ഇനിയും ഉണ്ട് ഇത്തരം പരസ്യങ്ങള്‍ അതെന്തെങ്കിലുമാവട്ടെ, ഇത്രയും പറയാന്‍ കാരണം കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ആരായാലും ഇതില്‍ വീണുപോകും എന്നാണ് . ഈ ഞാനും ഒന്നുരണ്ട് തവണ പരീക്ഷണത്തിനു മുതിര്‍ന്നിട്ടുണ്ട്.

ഒരിക്കല്‍ ഒരു പരസ്യം കണ്ടു.

"നിങ്ങളുടെ വീട്ടില്‍ മൂട്ടശല്യമുണ്ടോ..? മൂട്ടയെ നശിപ്പിക്കാന്‍ അതിനൂതനമായ ഒരു മാര്‍‌ഗ്ഗം. കേവലം 398 രൂപ മാത്രം !!.

വീട്ടില്‍ മൂട്ടശല്യം ചെറുതായി അലട്ടി വരുന്ന സമയം. ഞാന്‍ ഒന്നും ആലോചിക്കാതെ പണം മണിയോര്‍‌ഡര്‍ ആയി അയച്ചു. ഇടയ്ക്ക് ഭാര്യ പറഞ്ഞു ഒരു "HIT" വാങ്ങി നമ്മുക്ക് അടിക്കാം എന്ന് ഞാന്‍ അവളെ ആശ്വസപ്പിച്ചു നീ ഒരാഴ്ച വയിറ്റ് ചെയ്യ് " ദോഷം പറയരുതല്ലോ കൃത്യം ഒരാഴ്ചയായപ്പോള്‍ തന്നെ ഒരു മനോഹരമായ കവര്‍ പോസ്റ്റലില്‍ എത്തി.

കാരംബോര്‍‌ഡിലെ സ്‌ട്രൈക്കര്‍ പോലെ പപ്പട വലിപ്പത്തില്‍ ഒരു പ്ലാസ്റ്റിക്ക്, വളരെ ചെറിയ ഒരു പ്ലാസ്റ്റിക്ക് ചുറ്റിക, പിന്നെ സ്ത്രീകള്‍ കണ്‍‌പിരുകം പ്ലക്ക് ചെയ്യാനുപയോഗിക്കുന്നത് പോലെ ഒരു ചവണയും. കൂടെ മനോഹരമായി പ്രിന്റ് ചെയ്ത ഉപയോഗിക്കേണ്ട വിധം എഴുതിയിരുന്ന ഒരു പേപ്പറും. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

"ഇതോടൊപ്പമുള്ള ചവണ മൂട്ട ഉണ്ടെന്ന് സംശയിക്കുന്ന കട്ടിലിലോ ഭിത്തിയിലോ ഉള്ള ദ്വാരത്തില്‍ ഇട്ട് പതിയെ വലിച്ചെടുക്കുക. അതില്‍ കുടുങ്ങിയ മൂട്ടയെ ഈ പ്ലാസ്ടിക്കില്‍ വച്ച് ഒപ്പമുള്ള ചുറ്റിക കൊണ്ട് തല്ലി കൊല്ലുക !."

എന്തായാലും ആരും അറിയാതെ അതു മാറ്റിവച്ചിട്ട് ഒരാഴ്ചകഴിഞ്ഞ് "HIT" തന്നെ ഉപയോഗിച്ചു എന്നാണ് സത്യം.

അതോടെ നിര്‍ത്തിയതാണ്. പക്ഷേ പിന്നൊരിക്കല്‍ കണ്ട പരസ്യം.

"കൈയ്യക്ഷരം നന്നാക്കുവാനുള്ള പോസ്റ്റല്‍ കോച്ചിങ്ങ്. മാറ്റം നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടും. കോച്ചിങ്ങ് ഫീസ് 400 രൂപ മാത്രം" എന്നും കേട്ടപ്പോള്‍ എനിക്കും ഒരാഗ്രഹം, ഞാന്‍ ഇക്കണ്ട കവിതയും കഥയും ഒക്കെ എഴുതി പത്രങ്ങള്‍ക്ക് അയച്ചു കൊടുക്കുമ്പോള്‍ അയക്കുന്നതിലും വേഗത്തില്‍ അതു തിരിച്ചു വരുന്നത് ചിലപ്പോള്‍ എന്റെ കൈയ്യക്ഷരം വായിക്കാന്‍ പറ്റാഞ്ഞിട്ടായിരിക്കും. എന്നാല്‍ പിന്നെ ഇതൊന്ന് പരീക്ഷിച്ച് നോക്കുക തന്നെ.ഞാന്‍ 400 രൂപയുടെ മണിയോര്‍ഡര്‍ അയച്ചു. ഒരാഴ്ചക്കകം മറുപടി വന്നു. ഞങ്ങളുടെ കോഴ്‌സില്‍ ചേര്‍ന്നതിന്ന് നന്ദി രേഖപ്പെടുത്തുന്നു എന്നൊക്കെയായി. ഒപ്പം "ഖസാക്കിന്റെ ഇതിഹാസ" ത്തില്‍ നിന്നും കീറിയെടുത്ത ഒരു പത്തു താളുകളും പിന്നെ ഒരു ഇരട്ടവരി ബുക്കും.

ആദ്യ ക്ലാസ്സ് അതാണ് ആ പത്ത് താളുകളും ഇരട്ടവരിയില്‍ പകര്‍ത്തി എഴുതി അയച്ചു തരിക.

അടുത്ത പ്രശ്നം ഇതിപ്പോ എങ്ങിനെ എഴുതും എന്നതായി ഓഫീസില്‍ ഇരുന്ന് എങ്ങിനെയാ എഴുതുക?. വീട്ടിലായാല്‍ അതില്‍ കൂടുതല്‍ നാണക്കേട് കുട്ടികള്‍ പോലും ഇതൊക്കെ എഴുതി കഴിഞ്ഞു. എന്നാലും എഴുതാതെ മറ്റു മാര്‍‌ഗമില്ലെല്ലോ. അവസാനം രാത്രി സ്വകാര്യമായി ഇരുന്ന് എഴുതാന്‍ തുടങ്ങി. ഭാര്യ അടുത്ത് ആ പരിസരത്തെങ്ങാനും വന്നാല്‍ ഞാന്‍ മറച്ചു വയ്ക്കാന്‍ ഓഫീസില്‍ നിന്നും കൊണ്ട് വന്ന ഒരു ഫയല്‍ അടുത്തു തന്നെ തുറന്നു വച്ചിട്ടുണ്ടായിരുന്നു.

ഭാര്യ വന്നു നോക്കുമ്പോള്‍ ഞാന്‍ ഭയങ്കര ജോലി "പാവം ഓഫീസിലെ തീര്‍ക്കാനുള്ള ജോലി തീര്‍ക്കുകയാവും ശല്യം ചെയ്യണ്ടാ എന്നു കരുതി ഒരു ഫ്ലാസ്ക്കില്‍ കുറേ കടുംചായയും ഉണ്ടാക്കി ഒരു ഗ്ലാസ്സും കൂടെ എന്റെ അടുത്തു വച്ച് പോയിക്കിടന്ന് ഉറങ്ങി.

എങ്ങിനേയെങ്കിലും അതൊക്കെ തീര്‍ത്ത് ഞാന്‍ അയച്ചു കൊടുത്തു അപ്പോഴും ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളു. ഇത്തരം പകര്‍ത്തിയെഴുത്തു മാത്രം തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ വരരുതേ എന്ന്. ഒരാഴ്ചയായിട്ടും പിന്നെ കത്തൊന്നും വന്നില്ല.

ഇനി ഞാന്‍ അയച്ചു കൊടുത്തത് കിട്ടികാണില്ലെ?

എന്തായാലും സംശയം തീര്‍ക്കാന്‍ മറ്റൊരു കത്തു കൂടി അയച്ചു. ഒരനക്കവുമില്ല.

രണ്ടാഴ്ചയായി .. വീണ്ടും അയച്ചു.

മൂന്നാഴ്ചയായി .. ഒന്നു കൂടി അയച്ചു.

അങ്ങിനെ തുടരെ അയച്ചു. അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റുമൊ ?. രൂപ 400 അല്ലെ എണ്ണികൊടുത്തത്.

അവസാനം ഞാന്‍ കത്തിന്റെ ശൈലി മാറ്റി.

" ഇത് ഞാന്‍ അയക്കുന്ന എന്റെ അവസാനത്തെ കത്താണ്. ഇനി അയക്കുക എന്റെ അഡ്വക്കേറ്റ് ആയിരിക്കും. നിങ്ങള്‍ ആരോടാ കളിയെന്നോര്‍ക്കണം. ഞാന്‍ അയച്ചു തന്ന 400 രൂപ പലിശ സഹിതം ഞാന്‍ തിരികെ വാങ്ങിയിരിക്കും നോക്കിക്കോ."

പത്തിന്റെ അന്നു തന്നെ അവരുടെ ഒരു കവര്‍ പോസ്റ്റ്മാന്‍ കൊണ്ട് തന്നു.

ആഹാ പറയണ്ട പോലെ പറഞ്ഞപ്പോ കണ്ടോ എന്ന് മനസില്‍ ഓര്‍ത്ത് കത്ത് പൊട്ടിച്ചു വായിച്ചു.

പ്രിയ സുഹൃത്തേ,

നിങ്ങള്‍ ആദ്യം അയച്ച കോപ്പി ബുക്കുമുതല്‍ നിങ്ങള്‍ അയച്ച എല്ലാ കത്തുകളും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ഞങ്ങളുടെ അദ്ധ്യാപകര്‍ സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗതയില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടായിട്ടുണ്ട്. ഇനി ഞങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തുടര്‍ന്നും വല്ല പത്രവാരികകളില്‍ ഒക്കെ എഴുതി കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുക. ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയതില്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തി കൊള്ളുന്നു..
എന്ന് മനേജര്‍

ഒരു കാണാകാഴ്ച..

on Tuesday, October 16, 2007

തിരക്കു പിടിച്ച ജീവിതത്തിനിടെ എങ്ങും ഒന്നാമതെത്താനുള്ള പാച്ചിലിനിടെ നാം മനുഷ്യര്‍ക്ക് കൈമോശം വന്നുപോയ അനുകമ്പ, സഹജീവി സ്‌നേഹം.. അതോര്‍മ്മപ്പെടുത്തുന്നു ഈ പാവം ജീവി.


തന്റെ കൂട്ടുകാരനെ ഒരു വാഹനം ഇടിച്ചിട്ട് പോയതറിയാതെ തിരക്കുള്ള വഴിയില്‍ അതിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു നായ..

ഉണരാതായപ്പോള്‍ കുറഞ്ഞപക്ഷം വഴിയരികിലേക്ക് തള്ളി നീക്കി കിടത്തുവാന്‍ വിഫലശ്രമം.


നിസ്സഹായനായ ആ ജീവി ഒരല്പം സഹായത്തിനായി കേഴുകയാവാം..


അവസാന യാത്ര ചോദിക്കലാണൊ...? ആവൊ..

തന്റേതല്ലാത്ത കാരണത്താല്‍...

on Tuesday, October 9, 2007

"തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍‌പെടുത്തിയ സുമുഖനായ യുവാവ്. വയസ്സ് 35. സര്‍ക്കാര്‍ ജോലി. അഞ്ചക്ക ശമ്പളം. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു. "

പത്രക്കാര്‍ അയച്ചു കൊടുത്ത പേപ്പര്‍ കട്ടിംഗിലെ പരസ്യം ഒരിക്കല്‍ കൂടി വായിച്ച് മടക്കി വച്ച ശേഷം ഒപ്പം വന്ന കത്തുകള്‍ ഓരോന്നായി എടുത്ത് അയാള്‍ സസൂഷ്മം വായിച്ചു.

വളരെ നേരത്തെ ശ്രമത്തിനു ശേഷം എല്ലാം കൊണ്ടും അയാള്‍ക്കിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കത്തു കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിലാസവും ടെലിഫോണ്‍ നമ്പരും ശ്രദ്ധിച്ച അയാള്‍ ഒന്നു ഞെട്ടി ..!

അത് അയാളുടെ പൂര്‍‌വ്വ ഭാര്യയുടേതായിരുന്നു...!!!

കളിയും അല്പം കാര്യവും.

on Monday, October 8, 2007


ഇക്കഴിഞ്ഞ ട്വന്റി 20 ക്രിക്കറ്റ് ഫൈനല്‍ ദിവസം മാധ്യമ പ്രതിനിധികളും ചാനലുകാരും കളിക്കാരുടെ വീടുകളില്‍ ചെന്ന് അവരുടെ ബന്ധുക്കളുടെയൊക്കെ ആഹ്ലാദങ്ങള്‍ തത്സമയം പകര്‍ത്താന്‍ ഓടി നടന്നപ്പോള്‍, "ന്റ ഗോപുമോന്‍ " എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ് ഇങ്ങ് കൊച്ചിയിലെ വീട്ടില്‍ വരെ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഒരമ്മ ചായയും ബിസ്ക്കറ്റും വിളമ്പിയപ്പോഴും, ഈ ടിവിക്കാരോടും പത്രക്കാരോടും പിന്നെ സന്തോഷം പങ്കിടാന്‍ എത്തിയ നാട്ടുകാര്‍ക്കും മുന്നില്‍ പടിവാതില്‍ കൊട്ടിയടച്ച ഒരു പ്രധാന വീടുണ്ടായിരുന്നു.



ടീം ഇന്ത്യയുടെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയുടെ ബീഹാറിലെ റാഞ്ചിയിലുള്ള വീടായിരുന്നു അത്..!


അന്ന് മുഴുവന്‍ ധോണിയുടെ മാതാപിതാക്കള്‍ ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാതെ വീട് അടച്ചു പൂട്ടി ഒരു പോലീസുകാരനേയും പുറത്ത് കാവല്‍ നിര്‍ത്തി !


എന്തായിരുന്നു കാരണം ?.


കഴിഞ്ഞ ഏകദിന ലോക കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ടീം ആദ്യ റൗഡില്‍ പുറത്തായപ്പോള്‍ ഇതേ നാട്ടുകാര്‍ ഇതേ വീടിനു മുന്നില്‍ ധോണിയുടെ പ്രതീകാത്‌മകമായ ശവസംസ്‌ക്കാര ചടങ്ങുകളും, അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി കെട്ടി തൂക്കിയുമാണ് ആ മാതാപിതാക്കളുടെ മുന്നില്‍ കലി തീര്‍ത്തത്.


അത് ക്യാമയില്‍ പകര്‍ത്താന്‍ ഈ പറഞ്ഞ മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.


ഇതാണ് ക്രിക്കറ്റ്, അല്ലെങ്കില്‍ ഇതാണ് ജീവിതം !. ഉയര്‍ച്ചയില്‍ കൂടെ അഘോഷിക്കാന്‍ എല്ലാവരും ഉണ്ടാകും.


ജീവിതത്തില്‍ നമ്മുടെ ഗുരുനാഥര്‍ക്കാണ് കോച്ചിന്റെ റോള്‍. ബാറ്റിങ്ങും ബൗളിങ്ങും പോലെ അക്ഷരങ്ങളും അറിവും പഠിപ്പിച്ച് ജീവിതമെന്ന ക്രീസിലേക്ക് നമ്മളെ തനിയെ അയക്കുന്നു. ഭാവിയെന്ന മൂന്നു സ്റ്റമ്പുകള്‍ക്ക് മുന്നില്‍ നമ്മള്‍ മാത്രം !. കണ്‍‌മുന്നിലേക്ക് പാഞ്ഞുവരുന്ന അവസരങ്ങളാകുന്ന പന്തുകളെ അടിച്ചു പറത്തി മുന്നേറാന്‍ നമ്മുക്ക് തുണയായുള്ളത് വിവേകം എന്ന ഒരു ബാറ്റ് മാത്രമാണ്. പക്ഷേ ഓര്‍ക്കുക, നാലു ചുറ്റിലുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന ഫീല്‍ഡര്‍മാരെപ്പോലെ തടസ്സങ്ങളും വെല്ലുവിളികളും നമ്മളെ മിഴിച്ചു നോക്കി നില്പുണ്ടാകും. സൂഷ്‌മതയോടെ ആ തടസ്സങ്ങള്‍ക്ക് മുകളിലൂടെ അവസരങ്ങളെ ലക്ഷ്യത്തില്‍ എത്തിക്കാനായാല്‍ കൈയ്യടിക്കുവാനും അഭിനന്ദിക്കുവാനും എല്ലവരും കൂടെയുണ്ടാകും.


ഇനി ഒരു ചെറിയ പിഴവുമൂലം കിട്ടിയ അവസരം നഷ്‌ടപ്പെടുത്തിയാല്‍ തെറിക്കുന്നത് ജീവിതമെന്ന സ്റ്റമ്പ് ആയിരിക്കും. നമ്മോടൊപ്പം അതുവരെ ഉണ്ടായിരുന്ന സഹകളിക്കാരന്‍ എതിര്‍‌വശത്ത് നമ്മളെ ഒന്ന് സഹായിക്കാന്‍ പോലും ആകാതെ നിസ്സഹായനായി നോക്കി നില്പുണ്ടാകും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ജീവിതത്തിലും ഒരു സെഞ്ച്വറി തികയ്ക്കാന്‍ ആയാലോ. എതിരേ കളിക്കുന്നവര്‍ പോലും അല്പം അസൂയയോടെ എങ്കിലും നമ്മെ അംഗരിക്കുവാന്‍ നിര്‍ബന്ധിതരാവും.


എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ യാതൊരു കുറുക്കുവഴിയും കണ്ടെത്തരുതെന്ന മറ്റൊരു കാര്യം കൂടി ഈ കളി നമ്മളെ പഠിപ്പിക്കുന്നു. കളി ശ്രദ്ധയോടെ നിയന്ത്രിക്കുന്ന അമ്പയറായി സാക്ഷാന്‍ ദൈവം എല്ലാം വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്നുണ്ടാവും. ഒരു പിഴവു പറ്റിയാല്‍ രണ്ടാമത് ഒരു അവസരം ഒരു കാരണവശാലും നല്‍കില്ലെന്നു തന്നെ!


എന്നാല്‍ നമ്മുടെ ഭാഗത്ത് ഒരു തെറ്റ് ഉണ്ടായിട്ടില്ലെങ്കില്‍ ശത്രുക്കള്‍ എത്ര വേണമെങ്കിലും "അപ്പീല്‍" ചെയ്തോട്ടെ, നമ്മള്‍ എന്തിനു ഭയപ്പെടണം..? എന്തിന് ഒഴിഞ്ഞ് കൊടുക്കണം ?. അവിടെ ദൈവം എന്ന അമ്പയര്‍ നമ്മളോടൊപ്പം ഉണ്ടാകും.


അതു കൊണ്ട് ധൈര്യത്തോടെ മുന്നേറുക അവസരങ്ങളെ ഉറച്ച മനസോടെ ലക്ഷ്യത്തിലെത്തിക്കുക.


ഇപ്പോള്‍ എന്തു തോന്നുന്നു ?.


ക്രിക്കറ്റ് കളി എന്നത് ജീവിതമല്ലേ...?


ജീവിതം എന്നത് ക്രിക്കറ്റ് കളിയല്ലേ....?

സത്യഭാമയുടെ ലോകം

on Saturday, October 6, 2007

ഇന്നത്തെ സന്ധ്യയ്ക്ക് പതിവിലധികം രക്തവര്‍‌ണ്ണം കലര്‍ന്നിരിക്കുന്നതായി അയാള്‍ക്ക് തോന്നി. എരിഞ്ഞടങ്ങാന്‍ മടിക്കുന്നത് പോലെ സൂര്യന്‍ അപ്പോഴും പടിഞ്ഞാറ് കത്തി നില്‍ക്കുന്നുണ്ടായിരുന്നു.


ആശുപത്രിയുടെ കൂറ്റന്‍ കമാനം കടന്ന് അകത്തേക്ക് അകത്തേക്ക് നടക്കുമ്പോള്‍ അയാള്‍ക്ക് വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ പോലെ. വിലകൂടിയ കാറുകളും ബൈക്കുകളും വന്നുപെയ്‌ക്കൊണ്ടിരിക്കുന്ന ഈ വലിയ ആശുപത്രിയില്‍ പാവപ്പെട്ടവനും രോഗിയുമായ ഈ ഒറ്റകൈയ്യന് എന്താണാവോ കാര്യം?.


സര്‍ക്കാര്‍ ആശുപത്രിയില്‍ കുറേക്കാലം കയറി ഇറങ്ങിയിരുന്നെങ്കിലും നക്ഷത്രസൗകര്യമുള്ള ഈ സ്വകാര്യ മെഡിക്കല്‍ കോളേജിനു മുന്നിലൂടെ നടക്കുമ്പോള്‍ താന്‍ ഒരു പുല്‍നാമ്പിനോളം ചെറുതാകുന്നത് പോലെ.


ഇത്തരം സന്ദര്‍‌ഭങ്ങളില്‍ തന്നെ ഉപദേശിക്കുകയും ധൈര്യം തരുകയും ചെയ്യാറുള്ള സത്യഭാമയുടെ സാന്നിദ്ധ്യം അയാള്‍ വല്ലാതെ കൊതിച്ചു.


അവള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പറഞ്ഞേനേ
" നിസാറിക്ക, കമോണ്‍, നമ്മള്‍ അവരെക്കാലും ഒട്ടും താഴ്‌ന്നവരല്ല, ഉയര്‍ന്നവരും അല്ല. നമ്മള്‍ ആരെന്നോ, നമ്മുടെ കൈയ്യില്‍ എത്ര പണമുണ്ടെന്നോ, എത്ര വിലയുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്നോ മറ്റാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല അവര്‍ക്ക് അവരുടെ കാര്യം നോക്കാന്‍ പോലും സമയം കിട്ടുന്നില്ല. പിന്നല്ലേ നമ്മളെ ശ്രദ്ധിക്കാന്‍ പോകുന്നത്. ഈ നിസാറിക്കക്കെന്താ..?


തന്റെ എല്ലാമെല്ലാമായിരുന്ന സത്യഭാമയുടെ ആ ആത്മവിശ്വാസമായിരുന്നല്ലോ തന്നെ ഇത്രയും കാലം ജീവിപ്പിച്ചത് തന്നെ. അല്ലെങ്കില്‍ ആ നശിച്ച രാത്രിയില്‍ തീരേണ്ടതല്ലെ എല്ലാം..?


തന്നിലെ എന്തു പ്രത്യേകതയാണ് ഭാമയെ തന്നിലേക്കടുപ്പിച്ചത്.? കോളജില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍ അല്പം എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുമെന്നതില്‍ കവിഞ്ഞ് ഒരു സ്തീയ്ക്ക് ആകര്‍‌ഷണം തോന്നാന്‍ തക്ക യാതൊരു പ്രത്യേകതയും തനിക്കില്ലായിരുന്നല്ലോ


താന്‍ വരക്കുന്ന ചിത്രങ്ങള്‍ക്ക് ഭാമയുടെ മുഖഛായയുണ്ടെന്നും തന്റെ കഥാപാത്രങ്ങള്‍ക്ക് ഭാമയുമായി സാദൃശ്യമുണ്ടെന്നും കൂട്ടുകാര്‍ കളിയാക്കുമ്പോള്‍ ചിരിച്ചു തള്ളിയിരുന്നെങ്കിലും എപ്പോഴൊ തമ്മില്‍ അടുക്കുകയായിരുന്നു. രണ്ടു വീട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് കുറേ ദൂരെ ഒരിടത്ത് ഒരു കൊച്ച് വീടും ചെറിയ ജോലിയുമായി ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ചു വരികെ ആയിരുന്നു.


നിസാര്‍ , ഭാമ എന്ന രണ്ട് വ്യക്തികള്‍ മതഭ്രാന്തന്മാരുടെ കണ്ണില്‍ രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നല്ലോ. അവരുടെ സഹായത്തോടെ ഭാമയുടെ ബന്ധുക്കള്‍ ഞങ്ങളെ കണ്ടെത്തുകയായിരുന്നു. ആ രാത്രിയില്‍, അട്ടഹാസത്തോടെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന അവര്‍ ഒരുനിമിഷത്തിനകം തന്നെ വെട്ടി വീഴ്ത്തി ഭാമയെ പിടിച്ചു കൊണ്ടു പോകുന്നത് ബോധം മറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ അവ്യക്തമായി കണ്ടു.

എന്നാല്‍ ചില ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി കിടക്കയില്‍ താന്‍ കണ്ണു തുറക്കുമ്പോല്‍ ആ നിമിഷത്തിനായ് കാത്തിരിക്കുന്ന ഭാമ അരികില്‍ ഉണ്ടായിരുന്നു !. പോലീസിന്റെ സഹായത്തോടെ എല്ലാവരേയും, എല്ലാം ഉപേക്ഷിച്ച് സത്യഭാമ തന്നിലേക്ക് എത്തുകയായിരുന്നു.


കൂറെ നാളുകളലേ ആശുപത്രിവാസത്തിനു ശേഷം ഒരു കൈയ്യും നഷ്ടപ്പെട്ട് തലച്ചോറിനേറ്റ ക്ഷതം കൊണ്ട് പരസ്സഹായമില്ലാതെ ഒന്നനങ്ങാന്‍ പോലും കഴിയാത്ത തന്നെയും കൊണ്ട് സത്യഭാമ വീണ്ടും ആ കൊച്ചു കുടിലില്‍ എത്തി.

സഹായത്തിനായി അടുത്തുകൂടിയ നാട്ടിലെ പ്രമാണിമാര്‍ക്ക് ഞങ്ങളോടുള്ള സഹതാപമോ സ്‌നേഹമോ അല്ല മറിച്ച്, ഭാമയുടെ സൗന്ദര്യത്തിലായിരുന്നു കണ്ണുകള്‍. കുറേ എതിര്‍ത്തു നിന്നെങ്കിലും അവസാനം..


ആദര്‍ശം പ്രസംഗിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്ന താന്‍ വിശപ്പിനു മുന്നില്‍, ഇരുണ്ട ജീവിതത്തിനു മുന്നില്‍ പകച്ച് പോയപ്പോള്‍ വെറും ഒരു മൂന്നാംകിട ഭര്‍ത്താവായി മാറുകയായിരുന്നല്ലോ. ഇരുളില്‍ കയറി വരുന്ന അപരിചിതനുമായി അടുത്തമുറിയില്‍ തന്റെ എല്ലാമെല്ലാമായ ഭാമ !. ഒന്നനങ്ങാന്‍ പോലുമാവാതെ താന്‍..! രാത്രി എപ്പോഴോ തന്നോട് ഒട്ടിച്ചേര്‍ന്ന് കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഭാമ പറയുമായിരുന്നു.


"നിസാറിക്ക എന്റെ ഏട്ടന്മാര്‍ തകര്‍ത്ത നിസാറിക്കയ്ക്ക് വേണ്ടി നമ്മുക്ക് വേണ്ടി ഇതല്ലാതെ വേറെ വഴിയില്ലിക്ക. ഈ ശരീരവും മനസും എന്നും എന്നും എന്റെ നിസാറിക്കയുടെത് മാത്രമായിരിക്കും.."
എത്രയോ രാവുകളില്‍ സത്യഭാമയുടെ ഏറ്റപറച്ചിലില്‍ കണ്ണിര്‍ കൊണ്ട് ആ കിടക്ക നനഞ്ഞിരിക്കുന്നു. ആ പാപങ്ങള്‍ കഴുകിക്കളയാന്‍ വൃഥാ ശ്രമിക്കുകയായിരുന്നു.


പിന്നീട് എപ്പോഴോ ഭാമ തന്നോട് വല്ലാത്തൊരു അകലം കാണിക്കുന്നതായി അനുഭവപ്പെട്ടു. ഈ രോഗിയെ അവള്‍ക്കും മടുത്തു തുടങ്ങിയോ. പിന്നീട് തനിക്ക് ആഹാരം തരിക മാത്രമാണ് അവളുടെ കടമ എന്ന രീതിയായി.


ആശുപത്രി റിസപ്‌ഷനില്‍ ചെന്ന് അയാള്‍ ഡോകടര്‍ ജോണ്‍ അലക്സിന്റെ ഓഫീസ് അന്വഷിച്ച് മുന്നോട്ട് നടന്നു.


ഡോക്ടര്‍ ജോണിന്റെ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോഴേക്കും തന്നെ മുന്‍ പരിചയമുള്ളത് പോലെ അയാള്‍ ചോദിച്ചു


"മിസ്റ്റര്‍. നിസാറല്ലേ.. ? ഇരിക്കൂ".


"കുടിക്കാന്‍ ചായയോ കാപ്പിയോ..? "


ഒരു വലിയ ആശുപത്രിയുടെ ഓഫീസില്‍ നിന്നുള്ള ആദിത്യമര്യാദ അയാളെ അത്ഭുതപ്പെടുത്തി !.


ചായകുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു.


"മിസ്റ്റര്‍. നിസാര്‍.. താങ്കള്‍ക്ക് ഒരുപാട് ദുഖമുണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷേ, നടന്നതിനെ മനസുകൊണ്ട് പൊരുത്തപ്പെടാന്‍ ശ്രമിക്കണം..ഇന്നലെ രാവിലെ ശ്രീമതി സത്യഭാമ മരിച്ചു !. സത്യമാഭയുടെ മൃതദേഹം ഇവിടുത്തെ മെഡിക്കല്‍ കോളെജിലെ കുട്ടുകള്‍ക്ക് പഠിക്കാന്‍ വേണ്ടി വിട്ടു തന്നുകൊണ്ട് സത്യഭാമ സ്വയം മരണക്കുറിപ്പെഴുതി തന്നിട്ടുണ്ട്. അവരാണ് താങ്കളുടെ വിലാസവും ഒക്കെ ഇവിടെ തന്നത്.."


മേശതുറന്ന് കുറെ നോട്ടുകള്‍ അടങ്ങുന്ന ഒരു ചെറിയ കെട്ടും ഒപ്പം ഒരു കവറും ഡോക്‌ടര്‍ അയാള്‍ക്ക് നീട്ടി.


"ഇതാ ഇത് അവര്‍ താങ്കള്‍ക്ക് തരാന്‍ ഏല്പിച്ച കവര്‍ ആണ്. പിന്നെ...പിന്നെ...ഇത് ഞങ്ങളുടെ വക ഒരു ചെറിയ പാരിതോഷികവും."


വിറയാര്‍ന്ന കൈകളാന്‍ കവര്‍ പൊട്ടിച്ചു. കുറെ പഴകിയ നോട്ടുകളും ഒരു കത്തും !. കത്ത് നിവര്‍ത്തി വായിച്ചു.


എന്റെ പ്രിയപ്പെട്ട നിസാറിക്കയ്ക്ക്.
എനിക്ക് വേണ്ടി, എന്റെ സഹോദരങ്ങളും കുടുമ്പവും എന്റെ സമുദായവും തകര്‍ത്ത നിസാറിക്കയുടെ, നമ്മുടെ ജീവിതം കെട്ടിപടുക്കുവാന്‍ ഞാന്‍ നിസാറിക്കയുടേത് മാത്രമായ ഈ ശരീരം പലര്‍ക്കും കാഴ്ചവെക്കേണ്ടി വന്നു. മാപ്പ് ..എന്നോടു പൊറുക്കില്ലേ.. ഈയിടെ എന്റെ പ്രവര്‍ത്തി ഇക്കയെ ഒരുപാട് വിഷമിപ്പിച്ചിരുന്നു എന്നെനിക്കറിയാം. അതിലുപരി ഞാനും നീറിത്തീരുകയായിരുന്നു എന്നതാണ് സത്യം. ആരോ എനിക്ക് തന്ന വിഷവിത്ത് എന്റെ ശരീരത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നറിഞ്ഞപ്പോള്‍ ഏതെങ്കിലും നശിച്ച നിമിഷത്തില്‍ അത് നിസാറിക്കയിലേക്കും ചേക്കേറിയാലോ എന്ന ഭയം. എന്നൊടു കൂടി ആ നശിച്ച രോഗവും തീരട്ടെ എന്നത് കൊണ്ടാണ് ഞാന്‍ ആ അകലം കാണിച്ചത്. ഇനി എനിക്ക് വയ്യ നിസാറിക്ക, ഞാന്‍ തോറ്റിരിക്കുന്നു !. എന്നെന്നേക്കുമായി ഞാന്‍ തോറ്റു. എന്നോടു ക്ഷമിക്കുക പൊറുക്കുക. എന്റെ നിസാറിക്കയുടേത് മാത്രമായ ഈ ദേഹം ഒരിക്കല്‍ കൂടി ഞാന്‍ വില്‍ക്കുന്നു അവസാനമായി. ഇവര്‍ തരുന്ന പണം ഇനി ഇത്രനാളെക്കെന്നോ അത് കഴിഞ്ഞ് എന്തെന്നോ എനിക്കറിയില്ല.
നിസാറിക്കയുടെ മാത്രമായിരുന്ന സത്യഭാമ.



കവര്‍ മടക്കി പോക്കറ്റില്‍ വച്ച് ഡോക്ടര്‍ കാണിച്ച ഏതോ പേപ്പറില്‍ ഒപ്പിട്ട് കൊടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ ഡോക്ടര്‍ ആ നോട്ടുകെട്ടുകള്‍ കൈയ്യില്‍ വച്ചു പിടിപ്പിച്ചു.



ആ നോട്ടുകള്‍ക്ക് തനിക്ക് താങ്ങാനാവുന്നതിലും ഭാരമുള്ളതു പോലെ അയാള്‍ക്ക് തോന്നി. തന്റെ ഭാമയുടെ മണം ആ നോട്ടില്‍ അയാള്‍ക്ക് അനുഭവപ്പെട്ടു. അല്ല അത് രക്തത്തിന്റെ രൂക്ഷഗന്ധമാണെന്ന് പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു.


വിറക്കുന്ന കാലുകളോടെ തളര്‍ന്ന ശരീരത്തോടെ വേച്ച് വേച്ച് ആ വഴിയരികിലൂടെ പതിയെ മുന്നോട്ട് നടക്കുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന ആ നോട്ടുകള്‍ തന്റെ ഹൃദയത്തോട് ചുണ്ടുചേര്‍ത്ത് സ്വകാര്യം പറയുന്നതായി അയാള്‍ക്ക് തോന്നി.


"ഹേയ് നിസാറിക്ക.. ഇപ്പോ നിസാറിക്കയും പണക്കാരനല്ലെ കുറച്ച് പണം സ്വന്തമായുണ്ടല്ലോ ഇനിയും ഇങ്ങനെ കൂനികുത്തി നടക്കാതെ ദേ അവരെയൊക്കെ പോലെ തല ഉയര്‍ത്തി നടന്നേ..ആ നെഞ്ചൊന്നു വിരിച്ചു നടന്നേ..."


അയാള്‍ വല്ലാത്തൊരാവേശത്തോടെ തല ഉയര്‍ത്തി ഒറ്റകൈ ആഞ്ഞു വീശി മുന്നോട്ട് നടന്നു. ആളുകള്‍ ഒരു ഭ്രാന്തനെപ്പോലെ തന്നെ നോക്കുന്നതും വാഹനങ്ങളില്‍ നിന്നും തല പുറത്തേക്കിട്ട് ആരൊക്കെയോ ഉച്ചത്തില്‍ പറയുന്നതൊന്നും അയാളെ അലോസരപ്പെടുത്തിയില്ല. അയാള്‍ നടന്നു മുന്നോട്ട്... മുന്നോട്ട്...
പോക്കറ്റിനുള്ളില്‍ നിന്നും സത്യഭാമ ആ നെഞ്ചിനുള്ളിലൂടെ ഹൃദയത്തിലേക്ക് കടന്ന് രക്തത്തില്‍ അലിഞ്ഞു ചേരുന്നതായി അയാള്‍ക്ക് അനുഭവപെട്ടു...

മറക്കാനാവാതെ....

on Wednesday, October 3, 2007

ഏതോ ഗള്‍ഫ് രാജ്യത്തെ ഇരുണ്ട ജയിലറക്കുള്ളില്‍ ദിനരാത്രങ്ങള്‍ അറിയാതെ, ദിവസങ്ങളോ ആഴ്ചകളോ അറിയാതെ കഴിച്ചുകൂട്ടുന്ന എന്റെ പ്രിയ സ്‌നേഹിതാ, അല്ല സഹോദരാ.


താങ്കള്‍ ചെയ്ത കുറ്റമെന്തെന്നോ അല്ലെങ്കില്‍ കുറ്റം വല്ലതും ചെയ്തുവോ എന്നു തന്നെ എനിക്കറിയില്ല. ഇതേകുറിച്ചു പലപ്പോഴും കൂടുതല്‍ ചോദിക്കാനാഞ്ഞപ്പോള്‍ താങ്കളുടെ അച്‌ഛന്റെയും അനുജത്തി ഗൗരിയുടേയും മുഖത്തെ ഭാവം, ശാന്തമായ എന്നാല്‍ അടിയൊഴുക്കുള്ള കടല്‍പോലെയുള്ള മുഖം കൂടുതല്‍ ചോദിച്ചറിയുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.


ഒരര്‍ത്ഥത്തില്‍ എനിക്ക് താങ്കളോട് അസൂയ തോന്നിയിരുന്നു. താങ്കളെ ആ അമ്മ എത്ര സ്‌നേഹിച്ചിരുന്നുവെന്നോ?. അസൂയ തോന്നാന്‍ എന്താ? എല്ലാ അമ്മമാരും മക്കളെ ഇതുപോലെ സ്‌നേഹിക്കുന്നുണ്ടാകും.


ഓര്‍മ്മ വച്ച നാളുമുതല്‍ എന്റെ അമ്മയും അച്‌ഛനും ഒക്കെ സേവ്യര്‍‌ അച്ചനായിരുന്നു. ലിറ്റില്‍ എഞ്ചല്‍സ് ഓര്‍ഫനേജിലെ ജീവാത്മാവായിരുന്ന ആ മഹാന്റെ മരണശേഷം ലാഭം മാത്രം പ്രതീക്ഷിച്ച ചിലരുടെ കടന്നു കയറ്റം. അവരുടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ മര്‍ദ്ദനവും 'തന്തയില്ലാത്തവനെന്ന' വിളിയും. അന്നു പകയായിരുന്നു എല്ലാവരോടും എല്ലാറ്റിനോടും.


അവിടുന്നിറങ്ങി എത്തപ്പെട്ടത് അതിലും വലിയ ചെളിക്കുഴിയില്‍. പിന്നെ പടവെട്ടി എന്തെക്കെയോ നേടി. എല്ലാം ഒരു തരം ലഹരിപോലെ ഞാന്‍ ആസ്വദിച്ചു.


പിന്നീട് ആളുകള്‍ എന്നെ തേടി വരാന്‍ തുടങ്ങി. പല പാവങ്ങളേയും വിരട്ടാനും തല്ലാനും, എന്തിന് കൊന്നു കളയാന്‍ വരെ പലരും നോട്ടു കെട്ടുകളുമായി ഇരുളില്‍ കാത്തു നില്‍ക്കാന്‍ തുടങ്ങി. പകയുള്ള എന്റെ മനസില്‍ ഞാന്‍ അടുപ്പിക്കാതെ നിര്‍ത്തിയിരുന്ന വികാരം - സ്‌നേഹം- ഞാനറിയുന്നത് സേവ്യറച്ചന്റെ കല്ലറക്കരികില്‍ കുറച്ചു ചുവന്ന റോസാപ്പൂക്കളും മെഴുകു തിരിയുമായി വല്ലപ്പോഴും ചെല്ലുമ്പോഴായിരുന്നു.


അന്നൊക്കെ ആ കല്ലറക്കരികില്‍ നിന്ന് ഞാന്‍ അച്ചനെ കുറ്റപ്പെടുത്തുമായിരുന്നു എന്തിനാ ഇങ്ങനെ ഒരു അസുരവിത്തിനെ ലോകത്തിനു നല്‍കി..? കുഞ്ഞായിരിക്കുമ്പോഴേ കൊന്നു കളഞ്ഞൂടെ എന്ന് ചോദിച്ച്.


പിന്നീടെപ്പോഴോ സെവ്യറച്ചന്റെ ശരിയും എന്റെ തെറ്റും ഞാന്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും വൈകിപ്പോയിരുന്നു. തിരികെ കയറി വരാനാവാത്തവണ്ണം ആ കയത്തില്‍ മുങ്ങി കഴിഞ്ഞിരുന്നു.എന്റെ മനസ് ഒന്നു പതറിയാല്‍ മറ്റൊരുവന്‍ ഈ ഹെന്‍റിയെ വെട്ടിവീഴ്ത്തി മുന്നേറുമെന്നെറിയാം.


വിവേക്, താങ്കള്‍ അറിയാതെയാണെങ്കിലും എനിക്ക് ഒരു നല്ല ജീവിതം തന്നു. അതു ഞാന്‍ സ്‌നേഹത്തോടെ അനുഭവിച്ചു തീര്‍ക്കുകയാണിപ്പോള്‍.


അന്ന്, ഒരു കൊട്ടേഷന്‍ പ്രകാരം ഏതോ ഒരു ഡോക്ടറെ എന്തോ ഒരു കുടിപ്പകയുടെ പേരില്‍ എനിക്ക് കാട്ടിത്തരാന്‍ വന്നയാളോടൊപ്പം ആശുപത്രിയില്‍ നില്‍ക്കുമ്പൊഴായിരുന്നു ആദ്യമായ് ഞാന്‍ തങ്കളുടെ അച്‌ഛനേയും ഗൗരിയേയും കാണുന്നത്. അവര്‍ എന്നെ ഇത്ര ശ്രദ്ധിക്കുന്നതിന്റെ കാര്യമറിയാനുള്ള ഒരു ആകാംക്ഷ കൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. ഔപചാരികമായ പരിചയപ്പെടലിനു ശേഷം ആദ്യമായി പ്രതിഫലം ഒന്നുമില്ലാത്ത ഒരു ജോലി അവര്‍ എന്നെ ഏല്പ്പിക്കുകയായിരുന്നു.


മണിക്കൂറുകള്‍, അല്ലെങ്കില്‍ ഒരു ദിവസം ഡോക്‌ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞ താങ്കളുടെ അമ്മ ബോധം വീഴുന്ന ചില നിമിഷങ്ങളില്‍ മകനെ അവസാനമായി ഒന്ന് കാണാന്‍ ശാഠ്യം പിടിക്കുകയും കരയുകയും ചെയ്യുമത്രേ. അമ്മയുടെ അടുത്തെത്തുവാന്‍ കഴിയാത്ത തങ്കള്‍ക്ക് വേണ്ടി ആ മകനായി അമ്മയ്ക്കു മുന്നില്‍ ഞാന്‍ അഭിനയിക്കണം! ശരീര ഘടനയും നിറവും എനിക്ക് താങ്കളുടെത് പോലെയാണെന്നാണ് അവരുടെ അഭിപ്രായം.


ജീവിതത്തില്‍ ഒട്ടും മുന്‍പരിചയമില്ലാത്ത ആ റോള്‍ എനിക്ക് കഴിയില്ലാത്തതിനാല്‍ വയ്യെന്നു പറയാന്‍ മുതിര്‍‌ന്നെങ്കിലും യാചനാഭാവത്തിലുള്ള ദൗരിയുടെയും അച്‌ഛന്റേയും മുഖം എന്നെ ഞാന്‍ അറിയാതെ സമ്മതിപ്പിക്കുകയായിരുന്നു.
പ്രത്യേകിച്ച് ഒരു ഭാവവും തോന്നാതെ ആശുപത്രി മുറിയില്‍ ചെല്ലുമ്പോള്‍ മുഖത്ത് ഓക്സിജന്‍ മാസ്ക്കും ശരീരം മുഴുവന്‍ ഈസിജി വയറുമായി അമ്മ ഉറങ്ങുകയായിരുന്നു. അടുത്ത കസേരയില്‍ ഇരുന്നു അമ്മയുടെ ക്ഷീണിച്ച കൈകളില്‍ മെല്ലെ തടവിയപ്പോള്‍ അമ്മ കണ്ണു തുറന്നു.


ഗൗരി എന്നെച്ചൂണ്ടി അമ്മയുടെ മകന്‍ വിവേക് ആണെന്നു പറഞ്ഞപ്പോള്‍ എന്റെ മുഖത്തെക്ക് ഉറ്റുനോക്കുന്ന ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. അമ്മ ആയാസത്തോടെ ക്ഷീണിച്ച രണ്ട് കൈകള്‍ കൊണ്ട് എന്റെ കൈകളേ ചേര്‍ത്തു പിടിച്ചപ്പോള്‍ അച്‌ഛനും ഗൗരിയും ഒരുവേള ആശ്വാസം കൊണ്ടിരിക്കാം. എന്നാലും എനിക്കറിയാം ആ അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നിരിക്കണം അത് താങ്കളല്ലെന്ന്.ഏതൊരമ്മയ്ക്കും ഏതവസ്ഥയിലും നൊന്തുപെറ്റ മക്കളെ ഒരു സ്പര്‍‌ശനത്തില്‍ എന്തിന്, അവരുടെ അദൃശ്യ സാന്നിദ്ധ്യം പോലും അറിയാനാവുമെന്നല്ലേ? എന്നിട്ടുമെന്തേ..? എന്നെ..?


എന്റെ മുഖത്തേക്ക് നോക്കി അവ്യക്തമായി എന്തോ പറയാന്‍ അമ്മ പാട് പെടുന്നത് കണ്ട് ഗൗരി വിലക്കി.


"അമ്മ ഉറങ്ങിക്കോളൂ ഏട്ടന്‍ ഇനി എവിടേയും പോകില്ല, അമ്മയുടെ അടുത്തു തന്നെയുണ്ടാകും."


ഏട്ടന്‍..!


ആ വിളിയുടെ ആര്‍‌ദ്രത മനസിനെ തൊട്ടുണര്‍ത്തി. ആ വാക്കിലടങ്ങിയിരിക്കുന്ന ഒരു മാന്ത്രിക സ്പര്‍‌ശം എന്നില്‍ ഒരു ഉള്‍പ്പുളകം സൃഷ്‌ടിച്ചു.


ഗൗരി എന്നെ ഒരിക്കല്‍ കൂടി , അല്ല ഒരു നൂറുവട്ടം അങ്ങിനെ വിളിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയ നിമിഷം !
അന്ന്‍ നല്ല മഴയുള്ളൊരു സന്ധ്യാനേരം. അമ്മയുടെ മുഖത്ത് വല്ലാത്തൊരു പ്രകാശവും പ്രസരിപ്പും ഞാന്‍ കണ്ടു. കണ്ണുകള്‍ മുകളിലേക്ക് പായിച്ച് അദൃശ്യനായ ആരോടൊ സംസാരിക്കുന്നത് പോലെ മന്ദഹസിക്കുന്നു. ആരുടേയോ ക്ഷണം സ്വീകരിച്ചു വരാമെന്നേറ്റപോലെ.


എന്റെ മുഖത്തേക്കുറ്റുനോക്കുന്ന അമ്മയുടെ ചുണ്ടനക്കത്തില്‍ നിന്ന്‍ അമ്മയ്ക്ക് ദാഹിക്കുന്നുവോ എന്ന ഒരു തോന്നല്‍. സ്‌പൂണില്‍ കോരിക്കൊടുത്ത വെള്ളം ചില കവിളുകള്‍ ഇറക്കി മതിയാക്കി. എന്റെ കൈത്തണ്ടയില്‍ പിടിച്ചിരുന്ന അമ്മയുടെ കൈ അസാധാരണമായ ബലത്തില്‍ മുറുകി വരുന്നത് ഞാനറിഞ്ഞു!. എന്റെ മുഖത്തേക്ക് നോക്കിയ ആ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ ചാലുകളായി തലയിണയിലേക്കൊഴുകി. ആ കൈത്തലം തണുത്തു കൂടുന്നുവോ..?


ഗൗരിയുടെ പൊട്ടിക്കരച്ചിലിനിടയില്‍ മണിബന്ധം പിടിച്ചു നോക്കിയ ഡോക്ടര്‍ ആ കണ്ണുകള്‍ തിരുമ്മിയടച്ചു. കൈകള്‍ ബലമായ എന്നില്‍ നിന്നും അടര്‍ത്തിമാറ്റി ആ ദേഹം ഒരു വെള്ളത്തുണികൊണ്ട് മൂടി.


ഞാന്‍ തളര്‍ന്നു പോയി..!


എല്ലാം നഷ്‌ടപെട്ടുവോ.?


ഒരു മിനിഷം കൊണ്ട് വീണ്ടും ഞാന്‍ ആരുമല്ലാതായോ?


മണിക്കൂറുകള്‍ മാത്രം ഡൊക്ടര്‍ വിധിയെഴുതിയ അമ്മ എട്ടു ദിവസങ്ങള്‍ കൂടി ജീവിച്ചു. ദൈവം എനിക്ക് വേണ്ടി ആ ആയുസിനെ എട്ട് ദിനങ്ങള്‍ കൂടി നീട്ടി തന്നതാകാം. ദൗരി എത്ര നിര്‍ബന്ധിച്ചാലും ആഹാരം കഴിക്കാന്‍ മടിക്കുന്ന അമ്മ എന്റെ കൈയ്യില്‍ നിന്നും കഞ്ഞിവാങ്ങി കുടിക്കുമ്പോഴും മരുന്നു കഴിക്കമ്പോഴും ഒരു കൊച്ചു കുട്ടിയുടെ അനുസരണയായിരുന്നു ആ മുഖത്ത്.


ആ എട്ട് ദിവസവും ഞാന്‍ എന്നെപോലും മറന്ന് അമ്മയെ പരിചരിച്ചു. ഒരു മുന്‍‌ജന്മ പുണ്ണ്യം പോലെ അമ്മ എന്റെ മനസ്സിന്റെ മടിത്തട്ടിലേക്ക് നടന്നടുക്കുകയായിരുന്നു.


ആരും പറയാതെയും ആരുടേയും അനുവാദമില്ലാതെയും അമ്മയുടെ ശേഷക്രിയകള്‍ക്കായ് അച്‌ഛനോടൊപ്പം ഒരു നിഴല്‍പോലെ ഞാനും നടന്നു.


അഗ്നി വിഴുങ്ങിയ ചിതയില്‍ നിന്ന്‍ ചെറിയ മണ്‍കലത്തില്‍ നിറച്ച ചാരവും അവശേഷിച്ച എല്ലുകഷണങ്ങളും ശേഖരിച്ചു ചുവന്ന പട്ടുകൊണ്ട് കെട്ടി അച്‌ഛനെ ഏല്പിക്കുമ്പോള്‍ അത് ഏറ്റുവാങ്ങാന്‍ കരുത്തില്ലാതെ വിങ്ങിവിതുമ്പുന്ന അച്‌ഛനു മുന്നില്‍ ഏതോ ഒരു ഉള്‍പ്രേരണപോലെ ഭയന്നിട്ടാണെങ്കിലും ഞാന്‍ മുന്നോട്ടു ചെന്ന് രണ്ടു കൈകളും നീട്ടി ഏറ്റുവാങ്ങി. അച്‌ഛന്റെ കരതലം എന്റെ ചുമലില്‍ തൊട്ടപ്പോഴാണ് ഞാന്‍ ചെയ്തതില്‍ തെറ്റില്ലെന്ന ആശ്വാസം തോന്നിയത്.
അമ്മയുടെ അന്ത്യാഭിലാഷപ്രകാരം ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യാനായതില്‍ അച്‌ഛനും ഗൗരിക്കും എന്നപോലെ എനിക്കും ചാരിതാര്‍‌ത്ഥ്യം തോന്നുന്നു.


അന്ന് ഗംഗയില്‍ മുങ്ങിപൊങ്ങിമ്പോള്‍ സേവ്യറച്ചന്‍ കാട്ടി തന്ന യേശുവിനെ കൂടാതെ അറിയാവുന്ന എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ചു.എന്റെ എല്ലാ പാപക്കറകളും ആ ഗംഗയില്‍ കഴുകിക്കളയാന്‍.


സുഹൃത്തേ, നിയമങ്ങളുടെ എല്ലാ നൂലാമാലകളും പൂര്‍ത്തിയാക്കി എത്രയും വേഗം തിരിച്ചെത്താന്‍ അച്‌ഛനും ഗൗരിക്കും ഒപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു. താങ്കള്‍ തിരിച്ചെത്തുമ്പോഴേക്കും ഞാന്‍ അന്യനായ ഒരു കാഴ്ചക്കാരന്‍ മാത്രമായേക്കാം. എന്നാലും ഒരു ആയുസ്സു മുഴുവന്‍ ഓര്‍മ്മിക്കുവാനുള്ള സ്‌നേഹം കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ അനുഭവിച്ചു. അത് മതിയെനിക്ക്.


വിവേക് തിരിച്ചെത്തുമ്പോഴേക്കും ഈ അച്‌ഛനെയും സഹോദരിയേയും താങ്കള്‍ക്ക് തിരിച്ചേല്പിച്ചിട്ട് വേണം എനിക്ക് വേറെ എങ്ങോട്ടെങ്കിലും പോയി ജീവിക്കാന്‍. ഈ സ്‌നേഹാന്തരീക്ഷത്തില്‍ കുടുമ്പമെന്ന ചങ്ങലയില്‍ എന്നുമെന്നും ഒരു കണ്ണിയായി കിടക്കാന്‍ കൊതിയുണ്ടെങ്കിലും പോകാതെ തരമില്ലല്ലോ.


കാരണം, ഈ ട്രെയിന്‍ തിരികെ എത്തുമ്പോള്‍ വെറും പാവമായ ഒരു പുതിയ മനുഷ്യനായി ഞാനവിടെ കാലുകുത്തുമ്പോള്‍, ഈ പല്ലുകൊഴിഞ്ഞ സിംഹത്തെ പാലൂട്ടി വളര്‍ത്തിയ പലരും, ഞാന്‍ തല്ലിനോവിച്ചു വിട്ട പല മൂര്‍ഖന്‍ പാമ്പുകളും, എന്നെ കാണാന്‍ പോലും ഭയപ്പെട്ടിരുന്ന പോലീസുകാര്‍, ആരുടെയെങ്കിലും കൈയ്യാല്‍ ഇരുട്ടുള്ള ഒരു രാവില്‍....എല്ലാ കണക്കുകളും തീര്‍ക്കമെന്ന് എനിക്ക് ഉറപ്പാണ്.


ആ വിയോഗം കൂടി താങ്ങാന്‍ ഒരുപക്ഷേ ഇവര്‍ക്കാകില്ല.


ദാ.., എന്റെ കൈയില്‍ വരിഞ്ഞുപിടിച്ച് ചുമലില്‍ തലചായ്ച്ച് ഉറങ്ങുന്ന ഗൗരി, പുറത്തെ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അച്‌ഛന്‍. ഇവര്‍ ഇപ്പോള്‍ എന്നില്‍ ഒരു അത്താണി കാണുന്നുണ്ടാകും.എന്നെ ഇപ്പോള്‍ ഇവര്‍ വിവേകിനു പകരമായല്ല, വിവേകിനെ പോലെ ഏറ്റെടുത്തു കഴിഞ്ഞു.


ഇവരുടെ മനസില്‍ സ്‌നേഹമുള്ള ഒരു പാവം ഹെന്‍റി എന്നും ഉണ്ടാകണമെങ്കില്‍ എനിക്ക് പോയെ പറ്റൂ.


ഇവരെ ഇനിയും ഒരു വിരഹ ദുഖത്തിന് എറിഞ്ഞ് കൊടുക്കാന്‍ എനിക്ക് വയ്യ.


അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹോദരാ താങ്കള്‍ എത്രയും വേഗം തിരികെ വരണം.


വരില്ലേ...?

മരണത്തിന്റെ സംഗീതം...!

on Sunday, September 30, 2007



സംഗീതം..!


അത് മഹത്തായ കലകളില്‍ ഒന്നു തന്നെ.


ചില രാഗങ്ങളില്‍ കീര്‍ത്തനങ്ങള്‍ പാടിത്തീരും മുന്‍പ് സ്വര്‍‌ഗത്തില്‍ നിന്നും അമൃത വര്‍ഷം പോലെ മഴ പെയ്തിട്ടുണ്ടെന്ന് ചരിത്രം!. ഗുരുവായൂരിലെ അടഞ്ഞ തിരുനടക്കു മുന്‍പില്‍ നമ്മുടെ ഗാനഗന്ധര്‍‌വന്‍ തന്റെ മാന്ത്രിക ശബ്ഗത്തില്‍ ഒരു സ്തുതിഗീതം പാടിയാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ നട തുറന്നു പ്രസാദിക്കും എന്നു കവി ഭാഷ്യം.


മ്യൂസിക്ക് തെറാപ്പി ഒരു ചികിത്സാരീതിയായി ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു.മനസിന്റെ മുറിവുണക്കുവാനും ആകുലതകള്‍ ശമിപ്പിക്കുവാനും രോഗങ്ങള്‍ മാറുവാനും വരെ ഇഷ്ട സംഗീതം ഉപയോഗപ്പെടുത്താമെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.


എന്നാല്‍ സംഗീതത്തിന്റെ മറ്റൊരു മാസ്മരിക ഭാവം 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുപാട് പേരെ മരണത്തിലേക്ക് മാടി വിളിച്ച സംഭവമാണ് "ഗ്ലൂമീ സണ്‍‌ഡേ".


1933 ഫെബ്രുവരി മാസത്തിലെ ഒരു ഞായറാഴ്ച ദിവസം ഹംഗറിയില്‍ ഉദയം ചെയ്ത ഒരു ഗാനം ഒരു കൊടുംകാറ്റ് കണക്കേ അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വീശിയടിച്ച് കുറേ മനുഷ്യാത്മാക്കളെ മരണത്തിലേക്ക് കൂട്ടി കൊണ്ടു പോയി.


ആ ഗാനമാണ് "ഗ്ലൂമി സണ്‍‌ഡേ".




റിസ്‌സോ സറസ്സ് എന്ന ഹംഗേറിയന്‍ പിയാനോ വിദഗ്ദ്ധന്റെ മനസിന്റെ ആഴങ്ങളില്‍ നിന്നും ഉടലെടുത്ത സംഗീതമാണ് "ഗ്ലൂമി സണ്‍‌ഡേ". പിണങ്ങിപോയ തന്റെ പ്രിയതമയുടെ അകല്‍ച്ച തകര്‍‌ത്ത മനസില്‍ നിന്നും ഉടലെടുത്ത ഈ ശോക ഗാനം പിന്നീട് ലോക ഗാന ശാഖയില്‍ തന്നെ ഒരു കറുത്ത ഇതിഹാസമാവുകയായിരുന്നു.


താന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനവുമായി റിസ്‌സോ സെറസ്സ് പല സ്റ്റുഡിയോകളിലും കയറി ഇറങ്ങിയെങ്കിലും റിക്കോര്‍‌ഡ് ചെയ്യാന്‍ ആരും തയാറായില്ല. അവസാനം റിസ്‌സോ സെറസ്സിന്റെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി ഈ ഗാനം പുറത്തിറങ്ങുകയും, ഒരാഴ്ചകൊണ്ടു തന്നെ "ഗ്ലൂമി സ‌ണ്‍‌ഡേ ഹംഗറിയുടെ ഹിറ്റ് ചാര്‍‌ട്ടില്‍ ഇടപിടിക്കുകയും ചെയ്തു. എന്നാല്‍ അതൊരു ദുരന്തത്തിന്റെ ആരംഭമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.


ഗാനം ഹിറ്റായതിന്റെ പിന്നാലെ റിസ്‌സോ സറസ്സ് തന്റെ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് തിരികെ വിളിച്ചുവെങ്കിലും ഗ്ലൂമി സ‌ണ്‍‌ഡേയിലൂടെ തന്റെ പ്രിയതമന്റെ വിരഹദുഖം മനസിലാക്കി വീണ്ടും ആദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ കരുത്തില്ലാതെ അവര്‍ ആത്മഹത്യ ചെയ്തു !. മരണക്കുറിപ്പായി അവര്‍ ഒരു ചെറിയ പേപ്പറില്‍ കുറിച്ചിട്ടത് ഒരു വാക്കു മാത്രം "ഗ്ലൂമി സണ്‍‌ഡേ".


പിന്നീട് ഈ പാട്ട് കേള്‍ക്കുന്നവരൊക്കെയും ഒരുതരം ഭ്രാന്തമായ ആവേശത്തോടെ മരണത്തിലേക്ക് നടന്നടുത്തു കൊണ്ടിരുന്നു. പ്രേമവും ദാമ്പത്യവും ജീവിതം തകര്‍ത്ത ഒരുപാട് പേരെ ഈ ഗാനം മരണത്തിലേക്ക് കൂട്ടികൊണ്ടുപോയി.


ഈ കാലയളവില്‍ ഹംഗറിയില്‍ ആത്മഹത്യ ചെയ്തവരില്‍ എത്രപേര്‍ ഈ പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു മരണത്തെ പുല്‍കി എന്നതിനു കൃത്യമായ കണക്കില്ലെങ്കിലും നൂറില്‍ അധികം പേരുടെ മരണത്തിനു പ്രത്യക്ഷ കാരണം "ഗ്ലൂമി സണ്‍ഡേ" ആയിരുന്നു.അതോടെ ഹംഗറിയിലെ ജനങ്ങള്‍ക്കിടയില്‍ ഗ്ലൂമി സണ്‍‌ഡേ മരണത്തിന്റെ പ്രതിരൂപമായി മാറുകയായിരുന്നു!. റിസ്‌സോ സറസ്സ് എന്ന കലാകാരന്‍ മരണത്തിന്റെ പ്രവാചകനും !. ഒടുവില്‍ ഹംഗേറിയന്‍ സര്‍ക്കാര്‍ ഈ ഗാനം നിരോധിച്ചു.


1936-ല്‍ 'ബോബ് അലന്‍' എന്നയാളുടെ നേതൃത്വത്തില്‍ 'ഹെല്‍കാബ്' എന്ന ബാന്റ് ഈ ഗാനം അമേരിക്കയില്‍ ഇറക്കിയതോടെ ഗ്ലൂമി സണ്‍‌ഡേ അമേരിക്കയിലും മരണത്തെ കുഴലൂതി വിളിച്ചുണര്‍ത്തുവാന്‍ തുടങ്ങി.


1941 -ല്‍ 'ബില്ലി ഹോളിഡേ' എന്ന പ്രശസ്ത ഗായിക ഗ്ലൂമി സണ്‍‌ഡേയുടെ ഇംഗ്ലീഷ് പരിഭാഷ ഇറക്കിയതോടെ അക്ഷരാര്‍‌ത്ഥത്തില്‍ ഒരര്‍‌ബുദം കണക്കേ "ഗ്ലൂമി സണ്‍‌ഡേ" ലോകമാകമാനം പകരാന്‍ തുടങ്ങി. ഒരുതരം പ്രേത സാന്നിദ്ധ്യം പോലെ ഈ ഗാനത്തെ ജനങ്ങള്‍ ഭയന്നു !.


ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ആത്മഹത്യചെയ്ത 'ജോസഫ് കെല്ലര്‍' എന്നയാളുടെ മേശമേലിരുന്ന മരണക്കുറിപ്പ് "ഗ്ലൂമി സണ്‍‌ഡേ"യിലെ വരികള്‍ ആയിരുന്നു.


മറ്റൊരിക്കല്‍ ഒരു നൈറ്റ് ക്ലബിലെ ലൈവ് ബാന്റില്‍ ഈ ഗാനം ആലപിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഒരിക്കല്‍ കൂടി ഈ ഗാനം പാടാന്‍ ആവശ്യപ്പെടുകയും അതേ സമയം അയാള്‍ പുറത്തിറങ്ങി സ്വയം തീ കൊളുത്തി മരിക്കുകയും ചെയ്തു!.


മറ്റൊരു ലൈവ് ബാന്റില്‍ ഈ ഗാനം ആലപിച്ചു കൊണ്ടിരിക്കേ അവിടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ പര‌സ്പരം വെടിവക്കുക വഴി മരിക്കാന്‍ തമ്മില്‍ സഹായിച്ചു.


"ഗ്ലൂമി സണ്‍‌ഡേ"യുടെ റിക്കോര്‍‌ഡുകളും ഈ ഗാനത്തിന്റെ വരികള്‍ പകര്‍ത്തിയ കടലാസു തുണ്ടുകളുമൊക്കെ ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു വച്ച ശേഷം ആത്മഹത്യ ചെയ്തവര്‍, തന്റെ ശവസംസ്കാര ചടങ്ങില്‍ ഉടനീളം ഗ്ലൂമി സണ്‍‌ഡേയുടെ വരികള്‍ മുഴങ്ങി കേള്‍ക്കണം എന്ന് അന്ത്യാഭിലാഷം എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്തവര്‍, അങ്ങിനെ ഗ്ലൂമി സണ്‍‌ഡേയുടെ ഇരകള്‍ അനവധി, നിരവധി...!


റൊമില്‍ ഒരു തെരുവു ഗായകന്റെ ആര്‍‌ദൃമായ സ്വരനാധുരിയില്‍ ഗ്ലൂമി സണ്‍‌ഡേ കേള്‍ക്കാനിടയായ ഒരു പതിനഞ്ചുകാരന്‍ തന്റെ കയ്യില്‍ ഇരുന്ന പണമെല്ലാം ആ ഗായകനു കൊടുത്തിട്ട് അടുത്തുള്ള പാലത്തിനു മുകളില്‍ നിന്നും ചാടിമരിച്ചു !.


ഗ്ലൂമി സണ്‍‌ഡേയുടെ ലഹരി നിറഞ്ഞ ഈ മാസ്മരികത അറിഞ്ഞ ഹംഗേറിയന്‍ ഭരണകൂടം ഈ ഗാനം നിരോധിച്ചെങ്കിലും പലരും ഒളിച്ചും പതുങ്ങിയും ഈ ഗാനം ശേഖരിച്ചു വയ്ക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നതിലൂടെ ആത്മഹത്യകളും തുടര്‍ന്നു കൊണ്ടേയിരുന്നു.


ആയിടെ ലണ്ടനിലെ ഒരു ഫ്ലാറ്റില്‍ നിന്നും തുടരെ കേട്ടുകൊണ്ടിരുന്ന ഗ്ലൂമി സണ്‍‌ഡേയുടെ ഈണം ശ്രദ്ധയില്‍പെട്ട പോലിസുകാര്‍ ബലമായി ഫ്ലാറ്റ് തുറന്ന്‍ അകത്ത് കടക്കുമ്പോള്‍ കാണുന്നത് തന്റെ ടേപ്പ് റെക്കോര്‍‌ഡറില്‍ തുടര്‍ച്ചയായി പാടുന്നവിധം "ഗ്ലൂമി സണ്‍‌ഡേ" ഓണ്‍ ചെയ്ത് വച്ച ശേഷം അടുത്ത കസേരയില്‍ വിഷം കഴിച്ച് മരിച്ചു ഇരിക്കുന്ന ഒരു വീട്ടമ്മയേ ആയിരുന്നു !.


ഇത്രയും ആയപ്പോഴേക്കും പല രാജ്യങ്ങളും, ബി.ബി.സി ഉള്‍പ്പെടെ റേഡിയോകളും ഈ ഗാനത്തെ പൂര്‍‌ണ്ണമായും നിരോധിച്ചു.


"മരണത്തെ ഞാന്‍ സ്വപ്നം കാണുന്നു...
മരണത്തിന്റെ പുരാവൃത്തം ഇവിടെ കഴിയുന്നു...
ഇനിയുള്ളത് ചൂടെന്നോ തണുപ്പെന്നോ ആര്‍ക്കറിയാം..."




ഇത് ഗ്ലൂമി സണ്‍‌ഡേയിലെ ചില വരികള്‍ ആണ്.
മരണത്തിന്റെ രുചി ഈ വരികള്‍ എഴുതുമ്പോള്‍ കവി അറിഞ്ഞിരുന്നില്ലല്ലോ ?




നിഗൂഢമായ ഒരു യക്ഷികഥയുടെ പര്യവസാനം പോലെയാണ് ഈ ഗാനശില്പിയുടെ ജീവിതവും അവസാനിച്ചത് !.1968-ല്‍ തന്റെ ജന്മദിനത്തിനു തൊട്ടടുത്ത ഒരു ഞായറാഴ്ച ബുഡാപെസ്റ്റിലെ ഒരു കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി റിസ്‌സോ സെറസ്സ് ആത്മഹത്യ ചെയ്തു !.തന്റെ ഗാനത്തിന്റെ വരികള്‍ അറം പറ്റിയത് പോലെ ഒരു ഞായറാഴ്ച റിസ്‌സോ സെറസ്സ് മരണത്തെ സ്വയം വരിച്ച് അതിന്റെ മണമറിയാനായി ആഴങ്ങളിലേക്ക് ഇറങ്ങി പോയതോടെ ഗ്ലൂമി സണ്‍‌ഡേ ലോക സംഗീത ചരിത്രത്തിലെ ഒരു ദുരന്തമായി പര്യവസാനിക്കുകയായിരുന്നു !!.

കാത്തിരുപ്പ്...

on Friday, September 28, 2007


വരുമെന്ന് പറഞ്ഞു വരമൊന്ന് നല്‍കിയെന്‍
മനസിന്‍ കോണില്‍ മയില്‍‌പ്പീലി വെച്ചു.
രാവേറെയായി, നാളേറേയായി
എന്നിട്ടുമെന്തേ വരാതെ നില്‍‌പ്പൂ
കാണാമറയത്തൊളിച്ചു നില്‍പ്പൂ..?


നീലക്കുറിഞ്ഞികള്‍ പൂത്തതും, പൊന്നാമ്പല്‍
നീളെ വിടര്‍‌ന്നതും നീയറിഞ്ഞോ..?
മുറ്റത്തെ മാവിന്മേല്‍ പൂത്തിരി പോലുള്ള
പൂങ്കുല വന്നത് നീയറിഞ്ഞോ..?


വെള്ളാരം കുന്നിലെ തുമ്പികള്‍ ചോദിച്ച
കിന്നരക്കാര്യങ്ങള്‍ നീയറിഞ്ഞോ..?
മേലേ പറമ്പിലെ അപ്പൂപ്പന്‍ താടികള്‍
നിന്നെ തിരഞ്ഞത് നീയറിഞ്ഞോ..?


തീരത്ത് ചെല്ലവേ വെണ്‍‌തിരമാലകള്‍
പൊട്ടിക്കരഞ്ഞതു നീയറിഞ്ഞോ..?
ഇന്നലെ പെയ്‌തൊരു തോരാമഴയത്ത്
നമ്മുടെ കളിവീടുടഞ്ഞതും നീയറിഞ്ഞോ..?


പറയാനൊരായിരം അറിയാനൊരായിരം
ഉണ്ടിനിയെപ്പോള്‍ എന്നരികിലെത്തും..?
ഉണ്ടിനി എപ്പോള്‍ നീയരികിലെത്തും..?

കീഴടങ്ങല്‍....

on Wednesday, September 26, 2007


അപരാധമായിരം ചെയ്തു പോയി
അറിവില്ലാതല്ലെന്നറിയുന്നു ഞാന്‍
എന്തോ നിനച്ചെന്റെ ഉള്ളം പിടഞ്ഞപ്പോള്‍
എന്തിനോ തോന്നിയതായിരുന്നു.

എന്നെ തഴയാതെ കാത്തുവല്ലോ
ഞാനൊരു പാമരനെങ്കിലും നീ
ഇല്ലിനി നിന്നെ മറക്കുകില്ല
കാരുണ്യ മൂര്‍‌ത്തേ കുമ്പിടുന്നേന്‍.

കേഴും മനസ്സില്‍ നിന്‍ നാമ മന്ത്രങ്ങള്‍
തേന്‍‌മഴയായ് പെയ്തിറങ്ങേണമേ
അര്‍‌പ്പിച്ചിടാം പാദ പത്മങ്ങളില്‍
അശ്രുകണങ്ങളാം പൂക്കള്‍ നിത്യം.

വന്നോട്ടെ നിന്നുടെ നവ്യ സങ്കേതത്തില്‍
നീ കൂടെയുണ്ടെന്ന ചിന്തയുമായ്
നിന്‍ നാമ മന്ത്രങ്ങള്‍ മാത്രമോതി ഞാന്‍
എന്‍ ദിനരാത്രങ്ങള്‍ നീക്കിടാം
നിന്‍ കാരുണ്യ വര്‍ഷങ്ങളെന്നുമെന്നും
ഞങ്ങളില്‍ ചൊരിഞ്ഞനുഗ്രഹിച്ചീടുമോ..

പിന്‍‌വിളി കേള്‍ക്കാതെ...!

on Monday, September 24, 2007

1



മൊബൈലില്‍ നിന്നുയര്‍ന്ന സംഗീതം ഉച്ചയുറക്കത്തെ തടസ്സപ്പെടുത്തിയ നീരസത്തോടെ കിടന്ന കിടപ്പില്‍ തന്നെ ഞാന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

ഹലോ...

ഹലോ ലൂയിസ് അല്ലേ..?

അതെ ആരാ...?

ഞാന്‍ ഷമീര്‍, തിരുവനന്തപുരത്തുനിന്നും രഹ്‌നയുടെ ബ്രദര്‍ ഇന്‍ ലോ ആണ്, അറിയുമോ..?

ഒട്ടും പ്രതീക്ഷിക്കാത്ത ആ വിളിയുടെ അര്‍ത്ഥമറിയാനുള്ള വ്യഗ്രതയില്‍ കട്ടിലില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു."പിന്നെ അറിയാതെ.., എന്താ പ്രത്യേകിച്ച്..? ദുബായില്‍ നിന്നും എപ്പൊഴെത്തി..?"

ഒരുമാസമാകുന്നു, പിന്നെ ഇപ്പോള്‍ വിളിക്കാന്‍ കാരണം ലൂയിസിനു സമയം കിട്ടിയാല്‍ ഇങ്ങോട്ടേക്ക് ഒന്നിറങ്ങിക്കൂടെ..? നാളെ സണ്‍‌ഡേ അല്ലെ പറ്റിയാല്‍ നാളെ തന്നെ. പ്ലീസ്.

അത്‌ഭുതവും ആകാംക്ഷയും കൊണ്ട് മറ്റൊന്നും ചിന്തിക്കതെ യാന്ത്രികമായി പറഞ്ഞു. ശരി, വരാം.

"ലൂയിസ് തിരുവനന്തപുരം ബസ്‌ സ്‌റ്റാന്റില്‍ വന്നിട്ട് ഈ സെല്‍ നമ്പരില്‍ വിളിച്ചാല്‍ മതി, ഞാന്‍ എത്തിക്കോളാം".

ശരി..

നമ്പര്‍ ഫീഡ് ചെയ്തു തിരികെ കട്ടിലിലേക്കു വീഴുന്നതിനൊപ്പം മനസ് ഒരായിരം ചൊദ്യങ്ങള്‍ക്ക് ഉത്തരം തേടുവാനെന്നോണം മൂന്നു വര്‍ഷം പിന്നോട്ടെക്കു പാഞ്ഞു

"തൂലികാ സൗഹൃദം തേടുന്നു" എന്ന തന്റെ പത്ര പരസ്യത്തിനു മറുപടിയായി വന്ന ഒരു കെട്ടു കത്തുകള്‍ !. കുറേ പരാധീനതകള്‍ അടങ്ങിയവ, സാമ്പത്തിക സഹായാഭ്യര്‍‌ത്തനകള്‍, അശ്ലീലത്തിന്റെ അതിര്‍‌വരമ്പു ലംഘിക്കുന്ന തരത്തിലുള്ളവ, അങ്ങിനെ അങ്ങിനെ., അതില്‍ ഭേദമെന്നു തോന്നിയ രണ്ടുമൂന്നു കത്തുകള്‍ക്ക് മറുപടി എഴുതി. ഏഴാം നാളിലെത്തിയ ആദ്യ മറുപടി.

ഞാന്‍ രഹ്‌ന,

തിരുവനന്തപുരത്താണ് വീട്, വാപ്പ സെക്രട്ടറിയേറ്റിനടുത്തു ബിസിനസ്. ഉമ്മ ഗ്രഹഭരണം, ഒരു സഹോദരി റംല. പിന്നെ രഹ്‌നയുടെ ഹോബികളെ കുറിച്ചൊക്കെ.

മനോഹരമായ കൈയ്യക്ഷരത്തില്‍, അടുക്കുള്ള വാക്കുകളില്‍, ചിട്ടയായ വരികളില്‍ തീര്‍ത്ത ആ കത്ത് എന്നെ വല്ലാതെ ആകര്‍‌ഷിച്ചു. അന്നു തന്നെ അതിനുള്ള മറുപടി എഴുതി.

രഹ്‌നയ്‌ക്ക്..,

ഞാന്‍ ലൂയിസ് ചെറിയാന്‍, അചഛന്‍ ബിസിനസ് ആണ്. അമ്മ ഗവണ്‍‌മെന്റ് ഉദ്യോഗസ്ഥ. ഞാന്‍ M.A ഇംഗ്ലീഷ് രണ്ടാം വര്‍ഷം പഠിക്കുന്നു. അചഛനമ്മമാരുടെ ഏക മകന്‍. ആവശ്യത്തിലേറെ സ്വത്തുക്കള്‍, പൂര്‍‌വികമായി കിട്ടിയതും അചഛനമ്മമാര്‍ സമ്പാദിച്ചു കൂട്ടുന്നതും. പണം സമ്പാദിക്കനുള്ള വ്യഗ്രതയില്‍ ഊണും ഉറക്കവുമില്ലാത്ത അചഛന്‍, വനിതാ വിമോചനം എന്നൊക്കെ മുറവിളി കൂട്ടുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അമ്മ. അവര്‍ക്കിടയിലെ ഞാന്‍. ഈ തിരക്കിനിടയില്‍ എന്നെ ശ്രദ്ധിക്കാന്‍ അവര്‍ക്കെവിടെയാ സമയം..? ഞാന്‍ ധൂര്‍‌ത്തടിക്കുന്ന പണത്തിനു പോലും കണക്കു പറയാതെ എന്നെ സ്‌നേഹിക്കുന്നവര്‍, കോളേജില്‍ ഞാനൊരു അടിപൊളി താരം, ഇത്തില്‍കണ്ണിപോലെ കൂടെ കൂടാന്‍ ഒരുപാട് കൂട്ടുകാര്‍. ലൂയിസിന്റെ കാമുകി ആവാനും ബൈക്കിന്റെ പുറകില്‍ ഇരിക്കുന്നതില്‍ അഭിമാനം കണ്ടെത്താനും ഒരുപാട് പേര്‍. എന്നാല്‍ സ്‌നേഹിക്കുവാന്‍ ആരും ഇല്ലാത്ത അവസ്ഥ. അവസാനം എല്ലരോടും പ്രതികാരം ചെയ്യാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗം സ്വയം നശിക്കുക എന്നതായിരുന്നു. പണം നല്‍‌കി വാങ്ങാനാവുന്ന എല്ലാ ലഹരികളും ഞാന്‍ അനുഭവിച്ചു. പലപ്പോഴും മദ്യം തളര്‍ത്തിയ ശരീരവുമായി വേച്ച് വേച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ അചഛനോ അമ്മയോ ഒന്നു ശാസിച്ചിരുന്നെങ്കില്‍, ഈ കരണത്ത് ആഞ്ഞൊന്ന് അടിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചിട്ടുണ്ട്. പക്ഷേ വാതില്‍ തുറന്നു തരുന്നതും ഭക്ഷണം വിളമ്പി തരുന്നതും വീട്ടു ജോലിക്കാരാവും. പിന്നീട് എല്ലാത്തിനോടും ഒരു തരം വിരക്തി തോന്നാന്‍ തുടങ്ങി. ഇതില്‍ നിന്നൊക്കെ ഒന്നൊഴിഞ്ഞുമാറാന്‍ മറ്റൊരു ഹോബി എന്ന നിലയിലാണ് തൂലികാ സൗഹൃദം പ്രതീക്ഷിച്ചിരുന്നതെങ്കിലും രഹ്‌നയുടെ കത്ത് എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു. ഞാന്‍ ചോദിച്ചോട്ടെ, എനിക്ക് ഇതേവരെ അനുഭവിക്കാന്‍ കഴിയാത്ത വികാരം, യഥാര്‍‌ത്ഥ സ്‌നേഹം..അതു തരാന്‍ രഹ്‌നക്ക് ആകുമോ ? എനിക്ക് ഒരു സഹോദരിയെ വേണം, രഹ്‌നക്കാകുമോ ? ഒരു ഏട്ടനെപോലെ എന്നെ സ്‌നേഹിക്കാന്‍ ?

സ‌നേഹംലൂയിസ് ചെറിയാന്‍..

ഒരാഴ്‌ചക്കു ശേഷം മറുപടി വന്നു..

ലൂയിസ് അറിയുവാന്‍,

മനസില്‍ തൊട്ട കത്തായിരുന്നു ലൂയിസിന്റേത്. മറ്റൊരു തരത്തില്‍ ഞാനും അതേപോലെ തന്നെ. ഒരു സഹോദരന്റെ സ്‌നേഹത്തിനായി ഞാനും കൊതിച്ചിട്ടുണ്ട്. കാണാത്ത അറിയാത്ത ഒരിടത്തുനിന്നും ദൈവം കൊണ്ടു തന്ന എന്റെ സഹോദരന്‍ തന്നെയാണ് ലൂയിസ്. ഈ ജീവിതയാത്രയിലുടനീളം എന്നെ സ്‌നേഹിക്കാന്‍, ശാസിക്കാന്‍ ഒരു സഹോദരനെ ആ തൂലികയിലൂടെ ഞാനും പ്രതീക്ഷിച്ചോട്ടെ..

സ്‌നേഹത്തോടെ.

രഹ്‌ന.

പിന്നീട് അനേകം കത്തുകള്‍. ഞങ്ങള്‍ ചര്‍‌ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം എന്ന പുതിയൊരു ഞാനാക്കി മാറ്റിയത് പോലും ആ സ്‌നേഹത്തോടെയുള്ള ശാസനയുടെ വരികള്‍ അല്ലായിരുന്നോ..?രണ്ടു വര്‍ഷം തുടര്‍ച്ചയായ കത്തുകള്‍..! ഒരിക്കലും മടുപ്പോ ആവര്‍ത്തന വിരസതയോ തോന്നാത്ത ശൈലി. പക്ഷേ പക്ഷെ ആറു മാസങ്ങള്‍ക്ക് മുന്‍പ് വന്ന ആ കത്ത് എല്ലാം തകര്‍ക്കുന്നതായിരുന്നല്ലോ.

ലൂയിസ്.,

രണ്ടര വര്‍ഷം കൊണ്ട് ഒരു ജന്മത്തിന്റെ സ്‌നേഹം തന്നിലൂടെ ഞാന്‍ അറിഞ്ഞു ലൂയീ..!സഹോദരങ്ങളാകാന്‍ ഒരമ്മയുടെ വയറ്റില്‍ ജനിക്കണമെന്നില്ലെന്നു നമ്മളിലൂടെ നാം പഠിച്ചു അല്ലെ.?പക്ഷേ ഈ സ്‌നേഹത്തിന്റെ പവിത്രതയൊന്നും മനസിലാക്കാന്‍ നമ്മുടെ സമൂഹത്തിനു ആവില്ലല്ലോ..? സ്‌ത്രീപുരുഷ ബന്ധത്തിനു അവര്‍ക്ക് ഒരേ ഒരു നിര്‍‌വചനമേ ഉള്ളൂ. എനിക്ക് വരുന്ന കത്തുകള്‍ പോസ്‌റ്റ്മാന്‍ വാപ്പയുടെ കടയിലാണ് കൊടുത്തുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം കത്തുകൊടുത്തിട്ട് അയാള്‍ വാപ്പയോട് പറഞ്ഞുപോലും 'നമ്മുടെ രഹ്‌നമോള്‍ക്ക് ആരാ കൂടെ കൂടെ കത്തുകള്‍ അയക്കുന്നത്..? കെട്ടിക്കാന്‍ പ്രായമായ പെണ്ണല്ലെ..? ' പോരേ പൂരം.! വാപ്പയുടെ മനസില്‍ അതു ആഴത്തില്‍ പതിഞ്ഞു. വാപ്പ വീട്ടില്‍ വന്ന് എന്നെ ഒരുപാട് വഴക്കുപറഞ്ഞു. ഇനി കത്തു വന്നാല്‍ തരില്ലെന്നും. അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ലൂയിസ് !. പുരാതന കൂടുമ്പമാണ് ഞങ്ങളുടെത്. അവര്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അവരെ ഒക്കെ വെറുപ്പിച്ചു ഒന്നും എനിക്കും വേണ്ട. ഇനി ലൂയിസ് കത്തുകള്‍ ഒന്നും അയക്കേണ്ട. അയച്ചാലും എനിക്കു കിട്ടില്ല അതാ..ഞാന്‍ ഇടക്കിടെ അങ്ങോട്ടേക്ക് അയച്ചോളാം. ലൂയിസ് എന്നെ വെറുക്കരുത്, മറക്കരുത്..പ്ലീസ്..

രഹ്‌ന.

പിന്നീട് വല്ലപ്പോഴും ഓരോ കത്തുകള്‍ മാത്രം. ഇപ്പോള്‍ പെട്ടെന്നെന്താവും ഇത്തരത്തില്‍ ഒരു ക്ഷണം ?. ഒരുപക്ഷേ രഹ്‌നയുടെ നിക്കാഹാവുമോ ?. മണവാളനായി ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ? അല്ലെങ്കില്‍ പാന്റും സ്യൂട്ടും അണിഞ്ഞ പുതിയ സ്‌പ്രേയുടെ മണമുള്ള ഒരു ദുബായിക്കാരന്‍ ?.

മനസില്‍ ചിരിവന്നു.
വെളുപ്പിനു നാലു മണിക്കുള്ള അലാറം വച്ചു നേരത്തേ കിടന്നെങ്കിലും ഉറക്കം വന്നതേയില്ല. നേരില്‍ കാണുമ്പോള്‍ എന്താവും രഹ്‌നയുടെ പ്രതികരണം ?. അലോച്ചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി..

*******************************************************************
2

നാലുമണിയുടെ അലാറം കേട്ടാണ് ഉണര്‍ന്നത്. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും ഉത്സാഹത്തോടെ തന്നെ കുളിയൊക്കെ കഴിഞ്ഞു ബൈക്കില്‍ സ്‌റ്റാന്റില്‍ എത്തി. ബൈക്ക് പാര്‍ക്ക് ചെയ്തു വരുമ്പോഴേക്കും തിരുവനന്തപുരത്തെക്കൂള്ള ഒരു സൂപ്പര്‍ഫാസ്‌റ്റ് പുറ്പ്പെടാന്‍ തായാറായി നില്‍ക്കുണ്ടായിരുന്നു നേരെ കയറി ടിക്കറ്റെടുത്ത് ഒരു ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.

ഞായറാഴ്‌ച്ച ആയതിനാലാവും യാത്രക്കാര്‍ വളരെ കറവായിരുന്നു ഉള്ളവര്‍ തന്നെ ദീര്‍ഘയാത്രയുടെ ആലസ്യത്തിന്റെ പാതി മയക്കത്തിലും. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു. വിജനമായ തെരുവുകളും അടഞ്ഞു കിടക്കുന്ന കടകളും. ചില ചായക്കടകള്‍ മാത്രം തുറന്നിരിക്കുന്നു. സൈക്കിളില്‍ പത്രകെട്ടുകളും പാല്‍പാത്രങ്ങളുമായി തലങ്ങും വിലങ്ങും പായുന്ന കുറേ പാവങ്ങള്‍.

തണുത്തകാറ്റ് ശക്തിയായി മുഖത്തേക്കടിക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്ലാസ് വലിച്ചടച്ച് കണ്ണുകള്‍ അടച്ചു വെറുതെ കിടന്നു.

മനസ് വീണ്ടും രഹ്‌നയില്‍ എത്തി.

രഹ്‌ന അവസാനമായി അയച്ച ന്യൂ ഇയര്‍ കാര്‍ഡും കത്തും ..!

ലൂയിസിന്..

Wish You a Happy New Year...!

ഇന്നു ഡിസമ്പര്‍ 31സമയം രാത്രി 11:45. ഈ കത്തിനോടൊപ്പം ഞാന്‍ വരച്ച കാര്‍ഡും അയക്കുന്നു. എന്റെ സഹോദരനു പുതുവര്‍ഷാശംസകള്‍ നേരാന്‍ ആരെങ്കിലും പ്രിന്റു ചെയ്ത, ഏതെങ്കിലും സായിപ്പിന്റെ വരികള്‍ ഉപയോഗിക്കേണ്ട എന്നു കരുതിയാണ് ഞാന്‍ തന്നെ വരച്ചത്. ഒരുതരം വട്ട് അല്ലെ...? ഈ വര്‍ഷത്തെ എന്റെ അവസാനത്തേതും അടുത്ത വര്‍ഷത്തെ ആദ്യത്തേതും ആയ കുറെ നിമിഷങ്ങള്‍ ഈ സഹോദരനായി മാറ്റി വക്കണം എന്നാഗ്രഹമുള്ളതുകൊണ്ടാണ്. ഈ പാതിരാക്ക് ഇരുന്നെഴുതുന്നത്. പുറത്തു പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്‌ദം, എല്ലാം മറന്ന് ആടിപ്പാടുന്ന യുവത്വങ്ങള്‍. എല്ലാവരും പുതുവര്‍‌ഷത്തെ സ്വീകരിക്കുന്ന തിരക്കിലാണ്. പാവം പടി ഇറങ്ങി കടന്നു പോകുന്ന വര്‍ഷത്തെ കുറിച്ച് ആരും ഓര്‍ക്കുന്നില്ല അല്ലെ ?. ഈ സന്തോഷ നിമിഷത്തില്‍ അതാരും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നുമില്ല. ഇതല്ലെ നമ്മള്‍ മനുഷ്യരുടെ സ്വഭാവം ?. നന്ദികെട്ടവര്‍.
ലൂയിസ്, എന്റെ തലക്കകത്തും ഇപ്പോള്‍ ഒരു തരം വെടിക്കെട്ടു നടക്കുന്നത് പോലെ, വൈകുന്നെരം മുതല്‍ തുടങ്ങിയതാ ഈ നശിച്ച തലവേദന. കൂടെ കൂടെ വരാറുണ്ട്. അതുകൊണ്ട് ഉറക്കമിളച്ചിരുന്നു പഠിക്കുകയൊന്നും വേണ്ടെന്നാ വാപ്പയുടെ ഓര്‍ഡര്‍. മുറിയില്‍ വെളിച്ചം കണ്ടാല്‍ പിന്നെ അതു മതി.. അതുകൊണ്ട് തല്‍കാലം നിര്‍ത്തട്ടേ..


മുഖത്തു സൂര്യപ്രകാശമടിച്ചപ്പോഴാണ് ഉണര്‍ന്നത്. ബസ് തിരുവനന്തപുരം സിറ്റിയിലേക്കു കടന്നിരിക്കുന്നു. മൊബൈലില്‍ ഷമീറിനെ വിളിച്ചു.

'ഹലോ ഷമീര്‍..കണ്ണൂരില്‍ നിന്നും വരുന്ന സൂപ്പര്‍ ഫാസ്‌റ്റില്‍ ഞാനുണ്ട് ഒരു പത്തു മിനിറ്റിനകം ബസ് സ്‌റ്റേഷനില്‍ എത്തും.

'ഓക്കെ ലൂയിസ് ഐ വില്‍ബി ദേര്‍. ആട്ടെ കണ്ടാല്‍ എനിക്കു മനസിലാവണ്ടേ എന്താ ലൂയിസിന്റെ വേഷം..? '

നീല ഷര്‍ട്ടും കറുപ്പ് പാന്റും .

സ്‌റ്റാന്‍ഡില്‍ ബസ്സിറങ്ങി നടന്നു വരുമ്പോഴേക്കും ഷമ്മീര്‍ എതിരെ വന്നു കൈ തന്നു.

'യാത്ര സുഖായിരുന്നോ...?'

"ങൂം.."

മറ്റൊന്നും സംസാരിക്കാതെ ഷമീര്‍ കാറിനടുത്തേക്ക് നടന്നു.

"കയറൂ.."കാറിനടുത്തെത്തി ഷമീര്‍ പറഞ്ഞു.

പുതിയ ഇന്നോവ കാര്‍ റോഡിലൂടെ സാമാന്യ വേഗത്തില്‍ തെന്നി നീങ്ങികൊണ്ടിരുന്നു. ആദ്യമായാണ് വരുന്നതെങ്കിലും തികച്ചും പരിചിതമായ വഴികള്‍ പോലെ..! എത്ര കൃത്യമായും ഹൃദ്യമായുമാണ് ഈ നാടും നാട്ടു വഴികളും ആ തൂലികയിലൂടെ രഹ്‌ന വരച്ചു കാട്ടിയത്..!
ഒരു വളവിനടുത്തായി വഴിയരുകില്‍ ഒരു വലിയ ആല്‍ത്തറയും ഒരു ദേവീ വിഗ്രവും കണ്ടെപ്പോള്‍ രഹ്‌നയുടെ വരികള്‍ ഞാനോര്‍ത്തു.

"ഞാന്‍ ബസ്സിറങ്ങി വീട്ടിലേക്കു നടക്ക് നടക്കുന്ന വഴിയില്‍ ഒരു ആല്‍തറയും ദേവീവിഗ്രഹവുമുണ്ട് ഏതു ദേവി ആണെന്നും ഒന്നും അറിയില്ല. പണ്ട് മലവേടന്മാര്‍ പ്രാത്ഥിച്ചിരുന്നതാണത്രേ..! കുറച്ച് നാള്‍ മുന്‍പ് വരെ അവിടെ ഒരു മുത്തിയമ്മ ഉണ്ടായിരുന്നു. അവരുടെ മരണത്തോടെ ആ ദേവി ശരിക്കും അനാഥയായതു പോലെയാണ്. മഴയും വെയിലുമേറ്റ് അങ്ങിനെ നശിക്കുകയാ. ആരെങ്കിലും എപ്പോഴെങ്കിലും അവിടെ ഒരു തിരി കത്തിച്ചാലായി. ഇവിടെ ഒരു വിശ്വാസമുണ്ട്. ആ കല്‍‌വിളക്കില്‍ കൈവച്ച് എന്തു പ്രാര്‍ത്ഥിച്ചാലും അതു ഫലിക്കുമത്രേ. ചിലപ്പോഴൊക്കെ കോളേജില്‍ നിന്നു വരുമ്പോള്‍ വഴിയില്‍ ആരുമില്ലെങ്കില്‍ പതുക്കെ അവിടെ ചെന്നു പറയും എന്താണെന്നോ..? എന്റെ ഈ തെമ്മാടിക്കു ഇനിയും ദുഷിച്ച ചിന്തകളും ചീത്തകൂട്ടുകെട്ടും ഉണ്ടാവല്ലേന്ന്. നിസ്‌ക്കാരപായയില്‍ അല്ലഹുവിനോടും ഞാന്‍ ഇതുതന്നെയാ പറയാറുള്ളത് കേട്ടോ...

***********************************************************



3

'ലൂയിസ് ഇറങ്ങിക്കോളൂ..'



ഷമീറിന്റെ ശബ്‌ദമാണ് ഓര്‍‌മ്മയില്‍ നിന്നുണര്‍‌ത്തിയത്. വീടെത്തിയിരിക്കുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാകാം രഹ്‌നയുടെ വാപ്പയും ഇത്തയും വാതുക്കല്‍ തന്നെ നില്‍‌പ്പുണ്ടായിരുന്നു.

വാ.. കയറിയിരിക്കൂ.. അദ്ദേഹത്തിന്റെ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് നീരസമോ, നിസംഗതയോ..?


ഷൂ ഊരി അകത്തു കയറി പ്രൗഢമനോഹരമായ കസേരകളില്‍ ഒന്നില്‍ ഇരുന്നു. തൊട്ടടുത്ത കസേരയില്‍ ഷമീറും മറ്റൊന്നില്‍ രഹ്‌നയുടെ ബാപ്പയും ഇരുന്നു.
ചുവരില്‍ കുറേ ഭംഗിയുള്ള പെയിന്റിങ്ങുകളും ഖുര്‍‌ആന്‍ സൂക്തങ്ങളും. രഹ്‌നയുടെ സൃഷ്‌ടികളാണവയെല്ലാമെന്ന് അതിലെ മനോഹരമായ കയ്യൊപ്പിലൂടെ മനസിലായി.


അല്ല, ഈ രഹ്‌നയെവിടെ..? ആദ്യമായി അഭിമുഖീകരിക്കനുള്ള നാണമാകും. അതോ ബാപ്പയും ഇക്കയും ഇരിക്കുന്നത് കൊണ്ടാകുമോ..?


'മോന്റെ പേരെന്താ...?' ബാപ്പയാണത് മൗനത്തിനു തടയിട്ടത്.


'ലൂയിസ്..' ഷമീര്‍ മറുപടി പറഞ്ഞു.


'മോനെ ഞങ്ങള്‍ പഴയ ആചാരാനുഷ്‌ഠാനങ്ങള്‍ ഒക്കെ വച്ചു പുലര്‍ത്തുന്നവരാ, നിങ്ങളുടെ ഈ കൂട്ടുകെട്ടൊന്നും ഞങ്ങള്‍ക്ക് മനസിലാവില്ല. എന്റെ രഹ്‌നമോളെ എനിക്ക് നന്നായി അറിയാമെങ്കിലും നാട്ടുകാരെക്കൊണ്ട് എന്തിനാ വല്ലതും ഒക്കെ പറയിപ്പിക്കന്നതെന്നു വിചാരിച്ചാ ഞാന്‍...'
വാക്കുകള്‍ പൂര്‍‌ത്തിയാക്കും മുന്‍‌പ് അദ്ദേഹം എഴുന്നേറ്റ് അകത്തേക്ക് പോയി.


ഷമീര്‍ ശബ്‌ദം താഴ്‌ത്തി സാമധാനം തുടര്‍‌ന്നു.
"ലൂയിസ്, ഞങ്ങള്‍ ഇപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആണ്. ഐ തിങ്ക് യു നോ....രഹ്‌നയ്‌ക്ക് കൂടെകൂടെ ശക്തമായ തലവേദന വരാറുള്ളത്. കഴിഞ്ഞയാഴ്‌ച കോളേജില്‍ നിന്നും വന്നപാടെ തലവേദനയെന്നും പറഞ്ഞു മുറിയില്‍ പോയി കിടന്നു. പിന്നീട് ഒരു ഗ്ലാസ് ചായയുമായി അവളുടെ ഉമ്മ മുറിയില്‍ ചെല്ലുമ്പോള്‍ രഹ്‌നയ്‌ക്ക് ബോധമില്ലായിരുന്നു. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ് ചെയ്തു. വിശദമായ സ്‌കാനിങ്ങിനും പരിശോധനകള്‍ക്കും ശേഷം ഡൊക്‌ടര്‍ പറഞ്ഞത്..."


ഡോക്‌ടര്‍ എന്തു പറഞ്ഞു...?


അല്ലാഹു ആവശ്യത്തില്‍ കൂടുതല്‍ ബുദ്ധികൊടുത്ത അവളുടെ തലച്ചോര്‍ ആ പടച്ചവന്‍ തന്നെ തിരിച്ചെടുത്തിരിക്കുന്നു..


'വാട്ട് യു മീന്‍ ഷമീറിക്ക...?!!'


അതെ, രഹ്‌നമോള്‍ക്ക് ബ്രയിന്‍ ട്യൂമര്‍ ആണ്. ലോകത്ത എവിടെ കൊണ്ടുപോയാലും എന്തൊക്കെ വിറ്റിട്ടായാലും ഞങ്ങള്‍ അവളെ രക്ഷിക്കുമായിരുന്നു , പക്ഷേ.. ഒരുപാട് വൈകിപോയത്രേ. വേണമെങ്കില്‍ ആര്‍. സി. സി യിലോട്ട് മാറ്റിക്കോളൂ. പക്ഷേ അതുകൊണ്ടും കാര്യമില്ലാത്ത വിധം താമസിച്ചു പോയെന്ന്‍. ആര്‍.സി.സി യിലോട്ട് മാറ്റിയാല്‍..? ഈ രൊഗത്തെ കുറിച്ചു അവള്‍ അറിഞ്ഞാല്‍..? ഞങ്ങള്‍ക്ക് ഒന്നും അറിയില്ല ലൂയിസ്..!


ഒരു നിമിഷം...!!!


തളര്‍ന്നു വിറങ്ങലിച്ചിരിക്കാനേ തനിക്കു കഴിയുന്നുള്ളൂ...


ഭൂമി പിളര്‍ന്നു താഴേക്ക്... താഴേക്ക് പോകും പോലെ.. കസേരയുള്‍പ്പെടെ താന്‍ അന്തരീക്ഷത്തില്‍ ഒഴുകി നടക്കും പോലെ...! വല്ലാത്തൊരു ഭിതിയോടെ കസേര കൈയില്‍ മുറുകെ പിടിച്ചിരുന്നു. രഹ്‌നയുടെ ഇത്തയുടെ തേങ്ങലാണ് പരിസര ബോധം വീണ്ടെടുക്കാന്‍ സഹായിച്ചത്. വാതിലിനു പിന്നില്‍ നിന്നും പോട്ടികരയുന്നു പാവം...!


കണ്ണടയൂരി കണ്ണ് ഒന്ന് അമര്‍‌ത്തി തുടച്ചു കൊണ്ടു ഷമീര്‍ തുടര്‍ന്നു.


"അവള്‍ക്ക് ലൂയിസിനെ കാണണമെന്ന് ആശുപത്രിയില്‍ വച്ച് പലപ്പോഴും പറയാറുണ്ട്. കഴിഞ്ഞ ദിവസം അവളുടെ ചില പഴയ മെഡിക്കല്‍ റിപ്പോര്‍‌ട്ടിനായി അവളുടെ മുറി പരതുമ്പോഴാണ്. ലൂയിസിന്റെ കത്തുകളും ഫോട്ടോയും കാണുന്നത്. അതു വായിച്ചപ്പോഴാണ് നിങ്ങളുടെ സ്‌നേഹത്തേയും അത് അവളില്‍ ഉണ്ടാക്കിയ മനസ്സന്തോഷത്തേയും കുറിച്ചു ഞങ്ങള്‍ക്ക് മനസിലാവുന്നത്. രഹ്‌നയുടെ ആകെയുള്ള ഒരു ആഗ്രഹം എന്ന നിലയില്‍ വപ്പയും ഞങ്ങളും ഒക്കെ കൂടിയാണ് ലൂയിസിനെ വിളിച്ചത്. "


'നമ്മുക്ക് ആശുപത്രിയിലേക്ക് പോയാലോ...?' ഷമീര്‍ ചോദിച്ചു.


ഒരു മറുമടി പറയാന്‍ പോലും അശക്തനായിരുന്നെങ്കിലും എഴുനേറ്റ് മുറ്റത്തേക്ക് നടന്നു.
'ഞാനും വരുന്നു..' ബാപ്പയും വേഷം മാറി ഇറങ്ങി.


മനസിനാകെ ഒരു തരം മരവിപ്പ്..


കാറിലെ ഏസിക്കും ഈ മനസിനു കുളിരു പകരാന്‍ ആവില്ല്ലല്ലോ..
അറിയാതെ കുരിശു വരച്ച് പ്രാര്‍‌ത്ഥിച്ചു...'ഒന്നും അറിയാത്ത ഭാവത്തില്‍ രഹ്‌നയെ അഭിമുഖീകരിക്കുവാനുള്ള ശക്തി തരണേ എന്ന്‍...'

****************************************************************



4

കുഴയുന്ന കാലുകളുമായി ആശുപത്രിയുടെ പടികള്‍ കയറി രഹ്‌നയുടെ മുറിയില്‍ എത്തി. ക്ഷീണിച്ച് കട്ടിലിനോട് ഒട്ടികിടക്കുന്ന രഹ്‌ന..! ഓറഞ്ച് അല്ലികളായി വായില്‍ വച്ചു കൊടുക്കുന്ന ഉമ്മ. പ്രസരിപ്പുള്ള ആ കണ്ണുകള്‍ ഇപ്പൊള്‍ ചത്ത മീനിനു സമം !. കറുത്ത ഇടതൂര്‍ന്ന ആ മുടിയുടെ കനവും ആഴവും നഷ്‌ടപ്പെട്ടിരിക്കുന്നു. പാറിപറക്കുന്ന മുടിയിഴകള്‍..!

തന്നെ കണ്ട രഹ്‌ന മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.."ഹലോ ലൂയീ..."കട്ടിലില്‍ തട്ടി ഇരിക്കാന്‍ ആഗ്യം കാണിച്ചു. യാന്ത്രികമായി തന്നെ ആ കട്ടിയില്‍ ഇരുന്നു..

"ഇത്ത പറഞ്ഞിരുന്നു ലൂയി ഇന്നു വരുമെന്ന്. യാത്ര സുഖം ആയിരുന്നോ..?"

'ങൂം..' വെറുതെ ഒന്നു മൂളീ.

മൗനത്തിന്റെ കുറെ നിമിഷങ്ങള്‍..!

"ഹേയ് ലൂയീ...എന്താ ഒന്നും മിണ്ടാതിങ്ങനേ...? ദേ ഇവരെപോലെ ആയോ ലൂയിസും ?. എപ്പൊഴും മുഖം വീര്‍പ്പിച്ച്..?"

ശബ്‌ദം താഴ്‌ത്തി രഹ്‌ന തുടര്‍‌ന്നു...

"ലൂയിസ്, എനിക്കു വലിയ ആഗ്രഹമായിരുന്നു ആദ്യമായി നമ്മള്‍ കാണുന്ന ദിവസം നമ്മുക്കു ഈ തിരുവനന്തപുരം മൊത്തം ചുറ്റിയടിക്കണമെന്ന്. എന്നിട്ട് എന്റെ കൂട്ടുകാരികളെയൊക്കെ പരിചയപ്പെടുത്തി കൊടുത്തിട്ട് പറയണം. 'ഇതാണ് ഞാന്‍ പറഞ്ഞ എന്റെ സഹോദരന്‍, ആളൊരു തെമ്മാടിയായിരുന്നു ഞാനാണ് ശരിയാക്കി എടുത്തതെന്നും ഇപ്പോല്‍ ഇതു ഒരു എലി മാത്രമാണെന്നും. പിന്നെ ശംഖുമുഖം കടപ്പുറത്തിരുന്നു സൂര്യാസ്‌തമയം വരെ ഐസ്‌ക്രീമും കഴിച്ച് ലൂയിയുടെ തമാശയും കേട്ടിരിക്കണമെന്നും. പക്ഷേ ലൂയിസ്.. ഐ ആം സോറി..."

കട്ടിലില്‍ ഇരുന്ന എന്റെ കൈയ്യിലേക്ക് രഹ്‌നയുടെ രണ്ടു തുള്ളി കണ്ണുനീര്‍ മുത്തുകള്‍ വീണുടഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി..! ഒന്നും കാണാനാവാതെ വാപ്പയും ഉമ്മയും ഷമീറും അല്‍‌പ്പം മാറിനിന്ന് എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞു.

"ഹേയ് രഹ്‌ന..എന്തായിത് കൊച്ചു കുട്ടികളെ പോലെ..?"

പതുക്കെ എഴുനേറ്റ് ആ ശിരസ്സില്‍ ഒന്നു തലോടി. കണ്ണീര്‍ തുടച്ചു കോണ്ടു രഹ്‌ന തുടര്‍‌ന്നു... "എനിക്കിവിടെ ശരിക്കും മടുത്തു ലൂയിസ്. എന്നാ ഇനി ഇവിടുന്നു പോകാനാവുക എന്ന ചിന്തയേ ഇപ്പൊഴെനിക്കുള്ളൂ.. ലൂയിസ് എനിക്കു വേണ്ടി ഒരു കാര്യം ചെയ്യാവോ ?...പ്ലീസ്. തിരക്കിനിടയില്‍ സമയം കാണില്ലെന്നറിയാം എന്നാലും ഞാന്‍ ഇവിടുന്നു ഡിസ്‌ചാര്‍ജ് ആകുന്നതു വരെ എനിക്ക് ഓരോ ദിവസവും ഓരോ കത്തുകള്‍ അയക്കാമോ..? ഒരു തുടര്‍ കഥപോലെ..? ലൂയിയുടെ കത്തു കാത്തിരിക്കുന്നതു തന്നെ ഒരു സുഖമാണെനിക്ക്. വാപ്പയുടെ പിണക്കമൊക്കെ മാറികേട്ടോ. ഈയിടെയായി എനിക്കു തൂടങ്ങിയ വട്ടായി ഇതിനെയും കരുതിയാല്‍ മതി. സമ്മതിച്ചോ...? 'ങൂം..'

"മൂളിയാല്‍ പോര, സത്യം ചെയ്യ്..!'

രഹ്‌ന കൈ നീട്ടി..

'സത്യം ...!'

'മോന്‍ ഒരുപാട് യാത്രചെയ്തു വന്നതല്ലെ. കുളിച്ചു വിശ്രമിച്ചിട്ടു നാളെ പോകാം എന്താ..?' രഹ്‌നയുടെ ബാപ്പ ചോദിച്ചു.

"വേണ്ട വാപ്പ ലൂയിക്ക് അവിടെ ബോറടിക്കും പോകുന്നെങ്കില്‍ പൊയ്‌ക്കോട്ടെ.."രഹ്‌ന പറഞ്ഞു.
കൂടുതല്‍ അവിടിരിക്കാന്‍ മനക്കരുത്തില്ലാത്തതിനാല്‍ അല്പ്പം അടുത്തു ചെന്നു ചോദിച്ചു..

'ഞാന്‍ പൊയ്‌ക്കോട്ടെ രഹ്‌ന..?'

''ങൂം.. 'തലയാട്ടികൊണ്ടു പറഞ്ഞു.

'ഇനിയും നമ്മള്‍ തമ്മില്‍ കാണുമോ..?ശരിക്കും ഞെട്ടിയെങ്കിലും പിടിച്ചുനിന്ന്‍ ചോദ്യഭാവത്തില്‍ ആ മുഖത്തേക്കു നോക്കി.

'അല്ല, നിങ്ങള്‍ ഒക്കെ വലിയ തിരക്കുള്ള ആളുകളല്ലെ അതു കൊണ്ടാ.. '

മറുപടി പറയാതെ പെട്ടെന്നിറങ്ങി പുറത്തേക്ക് നടന്നു. ഒപ്പം ഷമീറും.

കാറില്‍ കയറി യാത്ര തൂടര്‍ന്നു രണ്ടാളും ഒന്നും സംസാരിക്കാതെ. രഹ്‌നയുടെ വീടിനടുത്തുള്ള ആല്‍ത്തറക്കു സമീപമെത്തിയപ്പോള്‍ ഞാന്‍ ഷമീറിനോട് പറഞ്ഞു.

' ഷമീര്‍, വണ്ടി ഒന്നു നിര്‍ത്താവോ പ്ലീസ്.'

വണ്ടി അരികു ചേര്‍ത്തു നിര്‍ത്തി. കാറില്‍ നിന്നിറങ്ങി അടുത്തു കണ്ട പെട്ടിക്കടയില്‍ നിന്നും വിളക്കെണ്ണയും തിരിയും വാങ്ങി ആ കല്‍‌വിളക്കു തെളിയിച്ചു പിന്നീട് ആ വിഗ്രഹത്തില്‍ കൈവച്ചു പ്രാര്‍‌ത്ഥിച്ചു..
"ഒരുപാട് തവണ നിന്റെ അടുത്തു വന്നിട്ടുള്ള ആ പാവത്തിനെ ഒരാപത്തും വരുത്താതെ ഞങ്ങള്‍ക്ക് വിട്ടുതന്നൂടെ...?"

തിരികെ വന്നു കാറില്‍ കയറി ഷമീറിനോട് പറഞ്ഞു.

'സമയം ഒരുപാട് വൈകി ഇനി ഞാന്‍ വീട്ടിലേക്കില്ല എന്നെ സ്‌റ്റാന്‍ഡില്‍ വിട്ടാല്‍ മതി..

'ഓക്കെ..ലൂയീസിന്റെ ഇഷ്‌ടം.'

വണ്ടി തിരിക്കുന്നതിനിടയില്‍ ആ ആല്‍ തറയിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി..സന്ധ്യയുടെ പൊന്നില്‍ ചാലിച്ച വെളിച്ചത്തില്‍ ആ കല്‍വിളക്കിലെ തിരികള്‍ കൂടുതല്‍ പ്രകാശിതമായപോലെ..പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍...!

************************************************************



5



വീട്ടീല്‍ കയറി കൂളിച്ചു വിളമ്പിവച്ചിരുന്ന ഭക്ഷണം കഴിചെന്നു വരുത്തി കിടക്കാനായപ്പോഴാണ് രഹ്‌നക്ക് കൊടുത്തവാക്ക് ഓര്‍ത്തത്.


ഒരു പേപ്പറും പേനയുമായി ഇരുന്നു.


എന്റെ എല്ലാമായ രഹ്‌നക്ക്...
രഹ്‌നമോള്‍ക്ക് വാക്കു തന്നതു പോലെ ദേ, ഞാന്‍ എഴുതുന്നു പക്ഷെ ഇതയക്കുവാന്‍ എനിക്കു വയ്യാ. ഇതു കിട്ടിയാലും സന്തോഷമൊന്നും തോന്നാതത്ര വികൃതമായ വരികളേ എന്റെ തൂലികയില്‍ ഇനി പിറവിയെടുക്കൂ. മൊബൈല്‍ ഫോണിന്റെ ഓരോ മണിനാദവും എന്റെ നെഞ്ചിടിപ്പു കൂട്ടുകയാണ്. ഞാന്‍ ഒരിക്കലും അരുതേ എന്നാശിക്കുന്ന ആ കോള്‍ വരുന്നതു വരെ നിനക്കെഴുതാം..


കണ്ണീരിന്റെ ഒരാവരണം കണ്ണുകളെ മൂടികെട്ടി അക്ഷരങ്ങള്‍ അവ്യക്‌തങ്ങളായപ്പോള്‍, തിരികെ കട്ടിലില്‍ വന്നു കിടന്നു. ആ കിടപ്പില്‍ വെറുതേ ശ്രദ്ധിച്ചു. ഭിത്തിയിലെ ഉണ്ണിയേശുവിന്റേയും മേരിയുടെയും രൂപം..!


പെട്ടെന്നെഴുന്നേറ്റ് കുരിശുവരച്ചു കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിച്ചു..


"ഒരു‍പാട് തെറ്റുകള്‍ ചെയ്ത് പാപപങ്കിലമായ ഈ എന്നെ ശിക്ഷിക്കാനും എന്റെ മനസിനെ നോവിക്കാനുമാണോ...ആ പാവത്തിന് ഈ വിധി കൊടുത്തത്..? രഹ്‌ന എന്തു ചെയ്തിട്ടാ ഈ ശിക്ഷ..? ലോകം മുഴുവന്‍ സുഖം പകരാനായി അവതരിച്ച സ്‌നേഹദീപമേ.. ആ മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും വേദന നീ കാണുന്നില്ലെന്നുണ്ടോ..? ഒന്നു കരയാന്‍ പോലും ആവാത്ത അവരുടെ അവസ്ഥ നീ അറിയില്ലെന്നുണ്ടോ..? ഭൂമിയിലെ എല്ലാ ഡോക്‌ടറെക്കാലും ശസ്‌ത്രത്തെക്കാളും ഉപരിയായ നിന്നില്‍ വിശ്വസിച്ചു പറയുന്നു, ഒരല്പ്പമെങ്കിലും സ്‌നേഹം ഞങ്ങളോട് അവശേഷിക്കുന്നുണ്ടെങ്കില്‍ ആ പാവത്തിനെ ഞങ്ങള്‍ക്കായ് രക്ഷിക്കണേ, ആമേന്‍..


കണ്ണു തുറന്നപ്പോള്‍ തോന്നി..


അത്‌ഭുതം ..!
ആ കണ്ണുകള്‍ ഒന്നു ചിമ്മിയോ...?

ഉണ്ണിയേശുവിനെ മാറോട് ചേര്‍ത്തിരിക്കുന്ന ആ മാതാവിന്റെ കണ്ണുകള്‍ നിറയുന്നുവോ...? കണ്ണില്‍ നിന്നും അടര്‍ന്നിളകി കവിളിലൂടെ ഒലൊച്ചിറങ്ങുന്നത് കണ്ണീരോ. ചുടു രക്തമോ...?
ദൈവമേ നിന്നിലെ മാതൃഹൃദയത്തേയും ഈ വേദന ഒരു നെരിപ്പോട് തീര്‍ക്കുന്നുവോ...?

എല്ലാ ചിന്തകളില്‍ നിന്നും രക്ഷനേടാനായി കട്ടലില്‍ കമിഴ്‌ന്നു കിടന്നു തലയിണയില്‍ മുഖം അമര്‍‌ത്തി..


ഏസിയുടെ നേര്‍ത്ത കാറ്റില്‍ അപൂര്‍‌ണ്ണമായി മേശമേലിരുന്ന ആ കത്ത് പതുക്കെ ആടിയിളകി പറന്നു തഴേക്കു വീണു.


കുസൃതിക്കാരിയായ എന്റെ രഹ്‌നയെ പോലെ....