തമസ്സ്

on Sunday, December 20, 2009




പൂക്കള്‍ വിടരുന്നതും
കൊഴിയുന്നതുമറിയാതെ,
ഋതുക്കള്‍ മാറുന്നതറിയാതെ
രാവിന്റെ ശാന്തതയും
പകലിന്റെ സൗന്ദര്യവുമറിയാതെ
പ്രിയതമയുടെ കണ്ണുകളില്‍
വിരിയുന്ന പ്രണയത്തിന്‍
വര്‍ണ്ണങ്ങള്‍ കാണാതെ
ഈയുള്ളവനെപ്പോലും
ഒന്നു കാണാനാകാത്ത,
ജീവിതയാത്രയിലെ ഒഴുക്കിനെതിരെ
നീങ്ങാന്‍ പാടുപെടുന്ന
ഒരന്ധന്‍ ഈ ഞാന്‍...



ഈ അന്ധതയും ഇന്നു ഞാന്‍
ആസ്വദിക്കുകയാണ്
എനിക്കെന്തിനു വേണം കാഴ്ചകള്‍..?
തന്റെ മതത്തെ, ദൈവത്തെ
സം‌രക്ഷിക്കാന്‍ പരസ്പരം വെട്ടിക്കീറുന്ന
യുവത്വത്തെ കാണാനോ..?
അവരുടെ വാള്‍മുനയില്‍ നിന്നിറ്റുവീഴും
ചുടുരക്തമൊഴുകുന്ന ശവപ്പറമ്പ് കാണാനോ?
കാമഭ്രാന്തന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട്
തകര്‍ന്ന പെണ്‍‌കിടാവിനെ കാണാനോ?
അവരെ നീതിപീഠത്തിനു മുന്നില്‍
വീണ്ടും വാക്കുകള്‍ കൊണ്ട്
തുണിയുരിയിക്കുന്ന
നിയമത്തിന്റെ കറുപ്പില്‍ പൊതിഞ്ഞ
വൈറ്റ്ക്കോളര്‍ കാണാനോ..?

വേണ്ട എനിക്കീ കാഴ്ച വേണ്ട
ഈ പ്രകാശം വേണ്ട
ഈ ലോകത്തെ
ഒരു സൗന്ദര്യവും
കാണേണ്ട
തമസ്സ് തന്നെ സുഖപ്രദം..

സത്യവും മിഥ്യയും

on Monday, December 14, 2009

എന്റെ മനമാം നോട്ടുബുക്കിലെ
കുറേ താളുകള്‍ ഞാന്‍
അവള്‍ക്കായ് മാറ്റിവച്ചു
അവയിലാകെ
അവളുടെ സ്നേഹം നിറച്ചുവച്ചു.
എന്റെ ചിന്തയില്‍
പ്രണയത്തിന്റെ
ഒരു താജ്മഹലും
അവള്‍ക്കായി പണിതുവച്ചു.


സ്വപ്നത്തില്‍ കുറെ നിറമുള്ള
കനലുകള്‍ കൂട്ടിയിട്ടു
അവളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ
കത്തുന്ന കനലുകള്‍

ഒരുപാട് മോഹങ്ങളും
പിന്നെ കുറേ സ്വപ്നങ്ങളും
നെഞ്ചോടേറ്റ് ഞാന്‍ മയങ്ങി
വിരഹത്തിന്റെ നൊമ്പരച്ചൂട്
പുതപ്പായി മൂടിപ്പുതച്ച്
സന്തോഷത്തോടെ
സമാധാനത്തോടെ
ഞാനുറങ്ങുകയായിരുന്നു.

ഒരിക്കലവള്‍
ആ സ്വപ്നത്തില്‍ നിന്നെന്നെ
വിളിച്ചുണര്‍ത്തി
എന്നോട് മെല്ലെപ്പറഞ്ഞു
എല്ലാം കിനാവായിരുന്നെന്ന്
വെറും പകല്‍ക്കിനാവ്
മാത്രമായിരുന്നെന്ന്!

സ്വപ്നത്തിനും ജീവിതത്തിനിമിടയില്‍
മുറിഞ്ഞു വേദനിച്ചത്
എന്റെ ഹൃദയമാണെന്നും
അതിലൂടെ ഒലിച്ചിറിങ്ങിയത്
എന്റെ ഹൃദയ രക്തമാണെന്നും
അവള്‍ക്കറിയില്ലെല്ലോ
അതോ, അറിവില്ലായ്മ നടിച്ചതോ...?

പ്രസ്വാപം

on Thursday, December 10, 2009

മക്കളെ, നിങ്ങളെ വേര്‍‌പെട്ടു പോന്നു ഞാന്‍
ഇക്കൊടും ചൂടിലലഞ്ഞിടുന്നു
'അചഛാ'യെന്നുച്ചത്തിലുള്ള നിന്‍
പൊന്‍‌വിളി കേള്‍ക്കുവാന്‍
കാലങ്ങളെത്ര ഞാന്‍ പിന്നിടേണം..?.

മക്കളേ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍‌കുവാന്‍
വര്‍‌ഷങ്ങളെത്ര ഞാന്‍ പാടുപെട്ടീടണം
മോഹങ്ങളൊക്കെയും വിയര്‍‌പ്പാക്കി
നിങ്ങള്‍ക്ക് നല്ലോരു ഭാവി വന്നീടുവാന്‍.
കാണുമോ നിങ്ങള്‍ക്കാ സ്‌നേഹം
തിരിച്ചേകുവാനാകുമോ നാളെയെങ്കിലും

വ്യര്‍‌ത്ഥമോ, സത്യമോ, മിഥ്യയോ..?
ആരതറിയുന്നു കേവലം ശോഷിച്ച
ജീവന്റെ കോലമായ് ഞാന്‍ മടങ്ങീടവേ.
എങ്കിലും നിങ്ങളെ മാത്രമേ ചിന്തിപ്പൂ
നിങ്ങളാണെന്നുമെന്‍ ജീവന്റെ ജീവന്‍.

എന്തും വരട്ടെ, നിരാശയില്ലല്ലവും
ഇനിയെന്തീ പ്രവാസിക്കു നഷ്‌ടമാവാന്‍..?
നഷ്‌ടപ്പെടുന്നതെന്‍ യൗവ്വനമോ
നിങ്ങളൊടൊത്തെന്‍ ജീവിത കാലമോ.
നിങ്ങള്‍ക്ക് നല്‍‌കുന്നൊരീ നല്ലകാലം
ഞങ്ങള്‍ക്ക് നീയേകുമോ ശിഷ്‌ടകാലങ്ങളില്‍..?

പ്രതികര്‍മ്മം

on Thursday, December 3, 2009

കത്തിജ്ജ്വലിക്കട്ടെ സൂര്യന്‍, ചുട്ടുപൊള്ളും
വെയിലിലെന്‍ തൊലിയില്‍
കറുപ്പുനിറം പകര്‍‌ത്താന്‍ !.
ആഞ്ഞുവീശട്ടെ മണല്‍‌ക്കാറ്റെന്‍
കണ്ണുകളിലന്ധകാരം പരത്താന്‍ !
ഉരുകിയൊലിക്കട്ടെ വിയര്‍‌പ്പെന്‍
ശിരസ്സില്‍ നിന്നും
ഇറ്റിറ്റു വീണിതെല്ലാം നനയ്ക്കുവാന്‍ !
വീശിയടിക്കട്ടെ കൊടുങ്കാറ്റെന്‍
കൊച്ചു സ്വപ്നങ്ങളൊക്കെ തകര്‍ക്കുവാന്‍ !

ഞെട്ടറ്റ പോലെ ഞാന്‍ വീണതായ് തോന്നീടാം
പൊട്ടുകില്ലെല്ലുകള്‍, കാരാഗ്രഹങ്ങളില്‍
കൊണ്ടെന്റെ ജീവനെ തകര്‍ക്കുവാനും !
കേവലം നിഷ്‌ഫലമായുധം ഒക്കെയും !.

കാരണം കാണിച്ചു കേഴുവാനാളല്ല
കാലമേ നീ നിന്‍ വഴിപോകുക
ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.

എന്റെ സ്വപ്നം

on Saturday, November 14, 2009

എന്റെ സ്വപ്നം,
ഉച്ചവെയിലില്‍ തിളങ്ങുന്ന സൂര്യതേജസ്സല്ല.
രജനിയെ പാല്‍ക്കടലാക്കുന്ന
പാല്‍ നിലാവല്ല
ആകാശത്തിലെ ഒരു കുഞ്ഞു നക്ഷത്രം
മാത്രം..!


എന്റെ സ്വപ്നം
അലറുന്ന തിരമാലകളല്ല
കൊടുംകാറ്റല്ല
മന്ദമാരുതന്റെ തലോടലേറ്റ്
പുളകം കൊള്ളുന്ന
നിളയുടെ ഒരു കുഞ്ഞോളം മാത്രം..!

എന്റെ സ്വപ്നത്തില്‍
പൂന്തോട്ടമോ
വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളോ
ഇല്ല, ഒരു കുഞ്ഞു പനിനീര്‍‌പ്പൂവുമാത്രം..!


ഇന്ന് എന്റെ സ്വപ്നത്തില്‍
വാടിക്കരിഞ്ഞ
ഒരു പൂവിതള്‍ മാത്രം ..!
പക്ഷേ
ഈ സ്വപ്നം എന്റെ പ്രാണനാണ്
എന്റെ ഹൃദയമാണ്
ഈ പൂവിതളും ഒരിക്കല്‍
ആരും മോഹിച്ചിരുന്ന
വര്‍‌ണ്ണമുള്ള
ഒരു പൂവിന്റെ ഭാഗമായിരുന്നല്ലോ..?

ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Friday, November 6, 2009

എന്നും പതിവുള്ളതെങ്കിലും
ഇന്നത്തെ സംഗമം വിരഹത്തിന്റേതാകുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല
പതിവ് പൊലെ
ഞങ്ങൾ കണ്ണും കണ്ണും നൊക്കിയിരുന്നു
ഏറെ നേരം,
ഒന്നും മിണ്ടിയില്ലെങ്കിലും
ആ മൌനം വാചാലമായിരുന്നു.

എന്റെ തലയിലെ ഒന്നുരണ്ട്
വെള്ളിനൂലുകൾ നോക്കി അവൾ
മെല്ലെ മന്ത്രിച്ചുവൊ..?
“തല മുഴുവൻ നരച്ചു ഇപ്പൊഴും
ചെറുപ്പമെന്നാ ഭാവം”
മറുപടിയായ് ഞാനും ഒന്നു പുഞ്ചിരിച്ചു.
അതു പറയാൻ മറ്റാരെക്കാളും
അവൾക്കാണല്ലോ അർഹത
എന്റെ സ്വപ്നങ്ങൾ, ആശകൾ,
മോഹങ്ങൾ, മോഹഭംഗങ്ങൾ
എല്ലാം, എല്ലാം തുറക്കുന്നത്
അവൾക്ക് മുന്നിൽ മാത്രമായിരുന്നു.
എല്ലാ രഹസ്യങ്ങളും അറിയുന്നവൾ !.
കുറേ നല്ല വശങ്ങൾ ഏറ്റ് പറഞ്ഞ്
സുഹൃത്തുക്കൾ എന്നെ സുഖിപ്പിക്കുമ്പോൾ
എന്റെ പോരായ്മകൾ തുറന്നു പറയുന്നത്
അവൾ മാത്രമായിരുന്നല്ലൊ.

ഈ മനസ്സിലേക്ക് ഇടയ്ക്കിടെ വിരുന്നു വരുന്ന
ഒരു അജ്ഞാത സുന്ദരിയെക്കുറിച്ച്
അവളോട് പറയുമ്പോൾ ഒരു കള്ളച്ചിരി
എന്റെ മുഖത്ത് മിന്നിമറഞ്ഞിരുന്നൊ..?
തെറ്റെന്നറിഞ്ഞിട്ടും
എന്നെ കുറ്റപ്പെടുത്താതെ അവൾ
അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.
എല്ലാം ശരി മാത്രമെന്നവൾ
നിശബ്ദമായി എന്നൊട് മന്ത്രിച്ചു

ഒരുപാട് സ്നേഹത്തോടെ
മെല്ലെ കുറച്ചു അടുത്ത് ചെന്ന്
അവളെയെടുത്ത് ഈ നെഞ്ചോട്
ചേർത്ത് ഒരു സ്നേഹസമ്മാനം നൽകാൻ
ചുണ്ടോടടുപ്പിയ്ക്കുമ്പോഴായിരുന്നു !!
ഒരു ചെറിയ കൈപ്പിഴ !!

തകർന്ന മനസോടെ
അതിലെറെ ദുഖത്തോടെ,
പൊട്ടിത്തകർന്നു നിലത്തു കിടക്കുന്ന
അവളെ ഒന്നു നൊക്കുമ്പോഴും
അവൾ പതിവുപോലെ എന്നെ നോക്കി
പുഞ്ചിരിക്കുകയായിരുന്നു.

അവസാനം,
തുത്തുവാരി വേസ്റ്റ് ബോക്സിലിട്ടിട്ട്
അൻപത് റിയാലു കൊടുത്ത്
അതിലും നല്ലൊരു കണ്ണാടി വാങ്ങി
ഞാനെന്റെ മുറിയിൽ തുക്കി.

കടലാസു പൂവുകള്‍

on Friday, October 23, 2009




മാനവര്‍ ചൂടാത്ത,മാനത്ത് നോക്കുന്ന
വര്‍‌ണ്ണക്കടലാസ്സു പൂവുകളെ
ദേവനും വേണ്ട, മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ ?

വൃദ്ധസദനത്തിന്‍ ജാലകച്ചാരത്ത്
മന്ദസമീരനിലാടി നില്‍ക്കും
വര്‍‌ണ്ണ മനോഹരീ, ഇല്ല നിന്നെപ്പോലെ
ജന്മ സുകൃതമീ വയോധികര്‍ക്കും
കുത്താത്ത മുള്ളല്ലീയെത്താത്ത ദൂരത്തെന്നാലും
എത്തിപ്പിടിക്കാനാരോരുമില്ലാതെ
തെല്ലകലെ വാര്‍ത്തുല്ലസിച്ചു രസിക്കുന്ന
സൗഗന്ധികങ്ങളെ കാണുന്നുവോ നീ..?

കേവലം കാണുവാന്‍ കണ്ടൊന്നു പോകുവാന്‍
നോക്കൂത്തിപോലെ ഞങ്ങളുണ്ട് നിനക്കെപ്പോഴും
ദേവനും വേണ്ടല്ലോ മാലോര്‍ക്കും വേണ്ടല്ലോ
പിന്നീ പാഴ്ജന്മമായി എന്തിനു പൂത്തുനീ..?

വെറുതെ..

on Tuesday, October 20, 2009



കൂട്ടിയാലും കുറച്ചാലും
ഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത ഗണിതമാണ്
ജീവിതമെന്ന്
ഒരിക്കലും പറയാതെയെങ്കിലും
നീയെന്നെ പഠിപ്പിച്ചു .

എന്തെല്ലാം ജീവിത പാഠങ്ങളാണ്
ഇനിയും നീയെന്നെ പഠിപ്പിക്കേണ്ടത്
നീയിപ്പോഴും പറയാന്‍ മടിക്കുന്ന
ഭാഗങ്ങളില്‍ ഞാന്‍
എന്തെഴുതിയാണ് മുഴുപ്പിക്കുക ?

നീ ഇതുവരെ പകര്‍ന്നു തന്നതില്‍
ഏത് ശരി ഏത് തെറ്റെന്ന്
എങ്ങിനെ ഞാന്‍ കണ്ടെത്തും..?
അവയൊക്കെ ചേരും‌പടി ചേര്‍ക്കാന്‍
എന്നും എന്റെ മനസ്സില്‍
സ്നേഹമഷി ഒരു തുള്ളിയെങ്കിലും
ബാക്കിയുണ്ടാവുമോ
ആവോ....?

ഒരു ബ്ലോഗിന്റെ അന്ത്യം

on Friday, October 16, 2009




കവിതകളും കഥകളും
മാത്രമായിരുന്നു മനസ്സു നിറയെ
പുതിയ പോസ്റ്റുകളും കമന്റുകളും
മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളില്‍
ഓരോ പോസ്റ്റുകളിലും വായനക്കാരുടെ
കമന്റുകള്‍ വിളിച്ചോതുന്നത്
"നിനക്ക സാഹിത്യത്തില്‍ നല്ലൊരു
ഭാവി കാണുന്നു സ്നേഹിതാ..."
അവധി ദിനങ്ങള്‍ ബ്ലോഗിനായ് മാറ്റി വച്ചു
റിയാലുകള്‍ കിട്ടുമെങ്കില്‍ പോലും
ഓവര്‍‌ടൈം ചെയ്യാതായി
കവിതകളിലൂടെ സ്നേഹിച്ചെത്തിയ
അവളോട് മാത്രമല്ല
എല്ലാ സുഹൃത്തുക്കളോടും
ഡാവിഞ്ചിക്കോടും പാബ്ലോ നെരൂദയും
വിക്ടര്‍ ഹ്യൂഗോയും ലിസ സരനും
തട്ടിവിട്ടപ്പോഴെന്തായീ
ജീടാക്കിലെ പച്ചവെളിച്ചം കണ്ടാല്‍ പോലും
ആരും മിണ്ടാതായ്
മദ്യം ഹറാമായത് കൊണ്ട്
കവിയരങ്ങിനും സാഹിത്യ സമ്മേളനങ്ങള്‍‌ക്കും
താല്പര്യമില്ലായിരുന്നുവെങ്കിലും
മറുനാട്ടിലായതിനാല്‍ താടിയും മുടിയും
നീട്ടാനും കുറ്റിബീഡി വലിക്കാനും വയ്യാതായി
നാട്ടിലായിരുന്നെങ്കില്‍
പച്ചയായ ജീവിതം തേടി
രാത്രി വൈകിയും തെരുവിലലയാമയിരുന്നു
എന്നാലും സ്വപ്നങ്ങള്‍ കാടുകയറുകയായിരുന്നു
ആദ്യ കവിതാ സമാഹാരം
ഡീസീ ബുക്സില്‍ അല്ലെങ്കില്‍ കരന്റ് ബുക്സില്‍
ഡീസീ കരന്റ് പോയിട്ട്
ഓലപ്പീപ്പി പബ്ലിക്കേഷന്‍സ് വരെ
അവഗണിച്ചുവെന്ന് തോന്നിയപ്പോള്‍
................................
ഒരൊറ്റ ബട്ടണ്‍
"ഡിലേറ്റ് ആള്‍"
ഹാ... സുഖം സ്വസ്ഥം..!
ഓര്‍ക്കൂട്ടും , ഫേസ്‌ബുക്കും
പിന്നെ ബ്ലോഗും പൂട്ടിക്കെട്ടി
യൂട്യൂബ് തുറന്ന്
"എന്റെ ഖള്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ.."
കൈയ്യില്‍ കടുപ്പത്തലൊരു
സുലൈമാനിയും
സുഖം സ്വസ്ഥം..!


ഒരു സൗഹൃദത്തിന്റെ ഓര്‍‌മ്മയ്ക്ക്

on Monday, October 12, 2009

സൗഹൃദം ഒരു പിച്ചളപാത്രം പോലെയത്രേ !.
ഇടയ്ക്കിടെ ഉരച്ചുമിനുക്കികൊണ്ടിരുന്നില്ലെങ്കില്‍ മറവിയുടെ ക്ലാവുപിടിച്ച് നിറം മങ്ങി അതിന്റെ ഭംഗി നഷ്ടപ്പെടും.

എന്നാല്‍ നല്ല സൗഹൃദം ഒരു മാണിക്ക്യം പോലെയല്ലെ? എവിടെ ഏത് സാഹചര്യത്തില്‍ എത്ര കാലം കിടന്നാലും അതിന്റെ ഭംഗി ഒട്ടും തന്നെ കുറയില്ല.

പണ്ട് 15 വര്‍‌ഷങ്ങള്‍ക്ക് മുന്‍പ് ബ്ലോഗും, ഓര്‍ക്കൂട്ടും, ഫേസ്‌ബുക്കും ഒന്നും സാധാരണക്കാര്‍‌ക്ക് പരിചയമില്ലാതിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഒരു ഫോബിയായിരുന്നല്ലൊ "തൂലികാ സൗഹൃദം". ഒരുപക്ഷേ നമ്മള്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഒരിടത്ത് നിന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ നമ്മുടെ സുഹൃത്തായ് തീരുക..!അവിടുന്നു നമ്മളെ തേടി നമ്മുടെ ക്ഷേമാന്വഷണങ്ങളും കുശലാന്വഷണങ്ങളുമായി നമ്മളെ തേടി ഒരു കത്ത് വരിക..!എത്ര രസകരമാണത്..!
അത് കൊണ്ട് തന്നെ എനിക്കുമുണ്ടായിരുന്നു നാട്ടിലും വിദേശങ്ങളിലുമായ് കുറെ നല്ല തൂലികാ സുഹൃത്തുക്കള്‍.

ഞങ്ങളുടെ ചിന്താഗതിയും, ശീലങ്ങളും, സ്വഭാവങ്ങളിലും വല്ലാത്ത സാമ്യം തോന്നിയത് കൊണ്ടോ നല്ല സുഹൃത്തുക്കള്‍ ദൈവസമ്മാനമെന്നതിനാലോ എന്നറിയില്ല അതില്‍ ഒരു സുഹൃത്ത് തൂലികാ സൗഹൃദങ്ങളുടെ ഔപചാരികതയും അകലങ്ങളും മറന്ന്‍ ഉറ്റ മിത്രങ്ങളായി മാറുകയായിരുന്നു. ആകാശ ഭൂമിക്കിടയിലെ എന്തും ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയമായി മാറിയിരുന്നു ആ നാളുകളില്‍. പരസ്പരം ഒരു വാശിപോലെ സ്നേഹം പകര്‍ന്നു പങ്കുവയ്ക്കുകയായിരുന്നു.
ദിവസങ്ങള്‍ എണ്ണി പോസ്റ്റ്മാനെ കാത്തിരുന്ന ഒരു കാലം.

ഞാന്‍ ഈ ബ്ലോഗില്‍ കുറിച്ചിട്ടുള്ള കഥകളും കവിതകളും അല്പമെങ്കിലും ആ ഗണത്തില്‍ പെടുത്താം എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും ആ സുഹൃത്തിന്റെ പ്രോത്സാഹനമുണ്ടായിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കുറിച്ച് കുറേ താളുകള്‍ നിറച്ച് അയച്ച് കൊടുക്കുമ്പോള്‍ ആ പൊട്ടക്കുറിപ്പുകളെ "വളരെ നന്നായിരിക്കുന്നു ഇനിയും എഴുതണം" എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു ആ ആത്മമിത്രം.

കാലത്തിന്റെ കുത്തൊഴുക്കില്‍, ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള പരക്കം പാച്ചിലില്‍ എന്നെ ഈ പ്രവാസഭൂമയിലേയ്ക്ക് പറിച്ചു നട്ടപ്പോള്‍, എല്ലാ പ്രവാസികളേയും പോലെ ഗൃഹാതുരുത്വം ജീവിതം വിരസമായി തോന്നിത്തുടങ്ങിയപ്പോള്‍ എനിക്ക് ആശ്വാസമായ് എന്നെത്തേടി ആ സുഹൃത്തിന്റെ സന്തോഷവാക്കുകള്‍ ഈ ഗള്‍ഫിലേയ്ക്കും എല്ലാ ആഴ്ചകളിലും മുടങ്ങാതെ എന്നെ കാത്ത് എന്റെ പോസ്റ്റ് ബോക്സില്‍ കിടക്കുമായിരുന്നു. കോളജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന അവനു കിട്ടുന്ന കേവലം പോക്കറ്റ് മണിയില്‍ നിന്നുമാണ് സ്റ്റാമ്പിനുള്ള പണം കണ്ടെത്തുന്നതെന്നറിയാമെങ്കിലും അരുതെന്ന് പറയാനും എനിക്കാകുമായിരുന്നില്ലല്ലോ. ഞങ്ങളുടെ മനസ്സുകള്‍ക്കിടയിലെ നിര്‍മ്മ‌ല സൗഹൃദത്തിന്റെ നൂല്‍‌പ്പാലമായിരുന്നു ആ വാക്കുകള്‍ വരികള്‍.

എന്നാല്‍ എങ്ങിനെയെന്നറിയില്ല, ചിലപ്പോള്‍ ഈ പ്രവാസജീവിതത്തില്‍ എന്റെ സഹചാരിയായ തിരക്കും മടിയുമാകാം ആ ഊഷ്മള സൗഹൃദവും മെല്ലെ മെല്ലെ നഷ്ടപ്പെടുകയായിരുന്നു.

ഞാന്‍ തന്നെ നഷ്ടപ്പെടുത്തിയ ആ സുഹൃത്തിനെ തിരികെ കിട്ടാന്‍ ഓര്‍ക്കൂട്ടിലേയും ഫേസ്‌ബുക്കിലേയും ഒരുപാട് പ്രൊഫൈലുകള്‍ തേടി അലഞ്ഞു. ഇനി അവനും ഈ പ്രവാസഭൂമിയില്‍ എത്തിയിട്ടുണ്ടോ എന്ന് കരുതി ഇവിടുത്തെ ഒരു റേഡിയോ ചാനലില്‍ ഇത്തരം സുഹൃത്തുക്കളെ കണ്ടെത്താനുള്ള ഒരു പരിപാടിയില്‍ എന്റെ കുറിപ്പു വായിച്ചു കേട്ട് ഗള്‍ഫിലെ പലയിടങ്ങളില്‍ നിന്നായി കുറേ നല്ല സുഹൃത്തുക്കളെ ലഭിച്ചുവെങ്കിലും ഞാന്‍ തിരഞ്ഞ സുഹൃത്തിനെ കണ്ടെത്താന്‍ എനിക്കായില്ല.

എന്നാല്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ തോല്പിച്ച് എന്നെക്കാള്‍ വേഗത്തില്‍ അവന്‍ എന്നെ കണ്ടെത്തി..!
അവന്റേയും നീണ്ട അന്വഷണത്തിനൊടുവില്‍ കണ്ടെത്തിയ ഫേസ്‌ബുക്കിലെ എന്റെ പ്രൊഫൈലില്‍ നിന്നും എനിക്ക് മെസേജ് അയക്കുകയായിരുന്നു.

ലോകത്തിലെ മറ്റൊരു മൂലയില്‍ ,ഒരു കമ്പ്യൂട്ടറിനു മുന്നില്‍ എന്റെ തൊട്ടടുത്തെന്ന പോലെ ഒരേ സമയം ഓണ്‍‌ലൈനില്‍ ഉണ്ടായിരുന്നിട്ടും, ഈ നീണ്ട കാലയളവിലെ ഒരായിരം സംഭവങ്ങള്‍ പരസ്പരം പറയാനുണ്ടായിരുന്നിട്ടും, ഒന്നും പറയാതെ ഇരുന്നു കുറേ നേരം..!

അതേ, നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സുഹൃത്തും എന്റെ സൗഹൃദ ശൃഘലയിലെ ഇനി ഒരിക്കലും മുറിയാത്ത കണ്ണിയായിത്തീര്‍ന്നു..

ഈ സന്തോഷ നിമിഷങ്ങള്‍ എന്റെ മനസ്സിന്റെ ഡയറിത്താളുകളില്‍ കുറിച്ചു വയ്ക്കുന്നതിനോടൊപ്പം, എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കുമായി ഇവിടേയും ഈ സന്തോഷം പകര്‍ത്തിവയ്ക്കട്ടെ..

ദേ, ഇങ്ങോട്ടൊന്നു നോക്കിയേ..!

on Friday, June 5, 2009

ഈ ജനുവരി 17- ആം തീയതിയിലെ മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്തയാണ് ദേ താഴെ കാണുന്നത്..



കൊള്ളാം നന്നായിരിക്കുന്നു..!

എന്നാല്‍ അതേ ദിവസം അതേ മനോരമ പത്രത്തില്‍ വന്ന ഒരു പരസ്യം ശ്രദ്ധിക്കൂ...




ദീപസ്തംഭം മഹാശ്ചര്യം മനോരമയ്ക്കും കിട്ടണം പണം..!

സ്നേഹഗീതം

on Sunday, March 22, 2009




പാടിത്തളര്‍ന്നൊരു തംബുരുവാണു ഞാന്‍
പാട്ടുകളെല്ലാം പ്രണയങ്ങളായ്
പാടാതെ പൊട്ടിത്തകര്‍ന്നൊരു വേണു ഞാന്‍
നാദങ്ങളോ,നിത്യം അപശ്രുതിയായ്.

പാട്ടിന്റെ പല്ലവീ പാടെമറന്നു ഞാന്‍
പാട്ടിന്റെ ഈണവും മറന്നുപോയീ
പ്രണയത്തിന്‍ ഗാനങ്ങള്‍ പാടാന്‍ തുടങ്ങീ ഞാന്‍
ശോകത്തിന്‍ ചരണങ്ങള്‍ ആലപിച്ചൂ.

മധുമാസം വന്നതും, പീലിവിടര്‍ന്നതും
മാദകമായതുമറിഞ്ഞീല ഞാന്‍.
മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍.

താജ് മഹല്‍

on Tuesday, February 24, 2009





അറിയാതെ വന്നുനീ
പ്രണയമായ് മാറിനീ
എന്‍ ജീവനായ് പിന്നെ
ഞാനായി മാറിടുമ്പോള്‍
നഷ്ടങ്ങളായ് തീരുവാനായീടുമോ?
നിന്നുടെ മനമെന്ന മഹാ മാന്ത്രിക
കോപിച്ചീടുമോ
എന്നെയുമെന്‍‌ മനസ്സിനേയും?

നിനക്കായെന്നും കാത്തിരിപ്പൂ
നിന്‍ ഹൃദയരാഗങ്ങളോര്‍ത്തിരിപ്പൂ
നീറുമ്മനസ്സിന്റെ നോവകറ്റീടുവാന്‍
നിന്നിടാം ഞാനെന്റെ ശിഷ്ടകാലം
ഓരോ കണിക്കൊന്നപ്പൂവിലും കണ്ടിടാം
പ്രണയാര്‍ദ്രമായൊരു പുണ്യകാലം
ഓരോവാക്കിലുംകേട്ടിടാം നിന്നുടെ
മനസ്സിന്‍ മന്ത്രമുണര്‍ത്തിടും
മധുമാസകാലം

എന്‍‌ മണിക്കൂടുതുറന്നു തരാം
പിന്നെയെന്നാത്മാവില്‍ നിന്നെ
ഞാന്‍‌ പൂട്ടിവയ്ക്കാം
പറക്കുവാനാകുമെങ്കില്‍
വീണ്ടും ശ്രമിക്കൂ നീ
മനോഹരമീ വിഹായസ്സിലേയ്ക്ക്
പൂര്‍ണ്ണ സ്വതന്ത്രയായ് !

എന്നും നിനക്കായ്
ആയിരവട്ടംഞാന്‍
ആരുംകാണാതെ നന്മ നേരാം
ഏതുജന്മവും നിന്നോര്‍മ്മയാല്‍,
ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!

എന്റെ വിദ്യാലയം

on Friday, February 20, 2009



മനസ്സില്‍ തെളിയുമന്തകാരത്തിന്‍
മറനീക്കിയെത്തും വെളിച്ചമേ, സ്നേഹമേ!
മറവിതന്‍ കാട്ടില്‍ പെടാതെ എന്നുടെ
മൗന ഗീതങ്ങള്‍ തന്‍ അലകളായ് മാറിയ
സരസ്വതീ ക്ഷേത്രമേ, വിദ്യാലയമേ !

അറിവിന്റെ ആദ്യകിരണമെന്നെ

ചുംബിച്ചതും നിന്നിടം
ഒരിക്കലും മറക്കാത്ത സൗഹൃദം തന്നിടം
പൊട്ടിച്ചിരിച്ചും പരിഭവിച്ചും ഞാന്‍
ഒട്ടേറേ നാളുകള്‍ വിദ്യ നേടിയൊരിടം
കഥകളും ചിരിയും കളിയും തമാശയും
കഥയാക്കി മാറ്റിക്കടന്നു പോയ് കാലവും
അവിടുത്തെ വായുവും ചരല്‍മണ്ണും പാടവും
അവിടുത്തെ പൂമര ചില്ലകളൊക്കെയും
അവിടുത്തെ പ്രാര്‍ത്ഥനാലയവും
പിന്നെ അറിവു പകര്‍ന്നൊരെന്‍
ഗുരുനാഥരേയും

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍

നിനക്കായ്..

on Wednesday, February 4, 2009




ഞാനും അവളും,
ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന
അദൃശ്യമായൊരു സ്വര്‍ണ്ണ നൂലായിരുന്നു
സ്നേഹം.
ഒരു ദാഹമായി, വികാരമായി
അവളത് ആവോളമെനിക്ക്
പകര്‍ന്നു തരുമ്പോള്‍,
ആ കനക നൂലുകള്‍ എന്നെ
ഒരു മുല്ലവള്ളിയെന്നോണം
വരിഞ്ഞു മുറുക്കുമ്പോള്‍
അതെന്നെ മെല്ലെ നോവിച്ചിരുന്നുവോ ?

അവളറിഞ്ഞുകൊണ്ട് ഒരിക്കലും
എന്നെ നോവിക്കില്ലെന്നറിയുമെങ്കിലും
ആ നോവിനെ ഞാന്‍ ആസ്വദിച്ചിരുന്നു
ഒരു ലഹരിപോലെ അനുഭവിച്ചിരുന്നു
എന്റെ, എന്റേതു മാത്രമായ
ഈ കാതുകളെ ഈ ചുണ്ടുകളെ
കാണാന്‍ എനിക്കൊരു
കണ്ണാടി സഹായിയാവണം
എന്നാല്‍ അവളുടെ വിടര്‍ന്ന
കണ്ണുകളില്‍ ഞാനെന്റെ
കാതുകളെ, ചുണ്ടുകളെ കണ്ടു
അവളില്‍ ഞാനെന്നെ
കണ്ടെത്തുകയായിരുന്നോ ?

പക്ഷേ,
പുലര്‍ക്കാല സ്നേഹത്തിന്‍ ദീര്‍ഘമാംനിഴലുപോലെ,
അകലങ്ങള്‍ കുറഞ്ഞ്,കുറഞ്ഞ്;
എന്നിലേയ്ക്ക് അടുത്ത്, ഒടുവില്‍
എന്റെ കാല്‍ച്ചുവട്ടിലേയ്ക്ക് മാത്രം
ഒതുങ്ങിയപ്രണയം...
അകലങ്ങളിലേയ്ക്ക്, പിന്നെ
ശൂന്യതയിലേയ്ക്ക്...
വിലയം പ്രാപിക്കുന്നു!

ഇന്നു വീണ്ടും ഞാനെന്‍
നിഴലിനെ തേടുന്നു...
എന്നെ തേടുന്ന്....
വൃഥായെന്നറിഞ്ഞും..