കെന്‍ സരോവിവ : ഓരോര്‍‌മ്മ

on Friday, November 9, 2007




സര്‍‌വസജ്ജരായ ബ്രിട്ടീഷ് സേനയ്ക്കുമുന്നില്‍ മാതൃരാജ്യസ്‌നേഹം മാത്രം കൈമുതലാക്കി പടപൊരുതിയ ധീരദേശാഭിമാനികളുടെ സമരവീര്യം നമ്മുടെ ഹൃദയത്തില്‍ ചുടുരക്തമായി ഒഴുകുമ്പോഴും, അഗോളതലത്തില്‍ അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരേ സമരം നടത്തി വീരമൃത്യു വരിച്ചവരേയും നാം വിസ്മരിച്ചുകൂടാ. അത്തരം പലരുടേയും രക്തസാക്ഷിത്വങ്ങള്‍ മാനുഷികതയിലുള്ള നമ്മുടെ വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയും ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.


അത്തരത്തില്‍ ഒരു രക്തസാക്ഷിത്വമായിരുന്നു നൈജീരിയന്‍ എഴുത്തുകാരനും കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന കെന്‍ സരോവിവയുടേത്.


പെട്രോ ഡോളറിന്റെ രുചിയറിഞ്ഞെത്തിയ ബഹുരാഷ്ട്രകുത്തക ഭീമന്മാര്‍ക്കും അവര്‍ക്ക് ഓശാന പാടിയ സര്‍ക്കാരിനുമെതിരേ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരുന്ന തന്റെ ഗോത്രജനതയായ "ഒഗോണി" ജനവിഭാഗത്തെ അണിനിരത്തി വിമോചന സമരം നടത്തി എന്ന ഒറ്റ കാരണത്താല്‍ നൈജീരിയന്‍ പട്ടാളം തൂക്കിലേറ്റിയ ആ മനുഷ്യസ്‌നേഹിയുടെ 12 ആം ചരമ വാര്‍‌ഷികമാണ് നവമ്പര്‍ 10.



നൈഗര്‍ നദീതീരത്ത് 404 ചതുരശ്ര മൈലില്‍ സ്ഥിതി ചെയ്യുന്ന അഞ്ചുലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു കൊച്ച് പ്രദേശമാണ് ഒഗോണി. കൃഷിയും മത്സ്യബന്ധനങ്ങളുമായി കഴിയുന്ന ഒഗോണ്‍ ഗോത്രവര്‍‌ഗക്കാരാണ് ഈ പ്രദേശത്തിന്റെ അവകാശികള്‍.
ഒഗോണ്‍ ഗോത്രത്തിലെ ഒരു കച്ചവടക്കാരനായിരുന്ന "ജിം സരോവിവയുടെ" മകനായി 1941 ഒക്‌ടോബര്‍ 10 ന് കെന്‍ സരോ വിവ ജനിച്ചു. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന അദ്ദേഹം ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പോടെ പഠിക്കുകയും ഡിഗ്രിക്കു ശേഷം ലാഗോസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.


സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍, 1901ഇല്‍ അക്രമണത്തിലൂടെ ഒഗോണികളെ കീഴ്പ്പെടുത്തി കോളനി സ്ഥാപിച്ചു. ഇതോടെ മറ്റു പല രാജ്യങ്ങളെ പോലെ ഒഗോണികളുടെയും ശിഷ്ടകാലം അധിനിവേശത്തിന്റെ ബന്ധനവും പീഡനവും നിറഞ്ഞതായി തീര്‍ന്നു.


1950 ഓടെ ഒഗോണിലും ദൈവത്തിന്റെ വരദാനമായ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ അഗോള ശക്തികളുടെ മഞ്ഞളിച്ച കണ്ണുകള്‍ ഒഗോണിലേക്ക് പതിച്ചു. അവരവിടെ വലിയ തോതില്‍ പെട്രോള്‍ ഖനനം നടത്തുകയും അന്നത്തെ മൂല്യമനുസരിച്ച് വര്‍ഷം ശരാശരി 100 ബില്യണ്‍ ഡോളര്‍ എണ്ണ അവിടുന്ന് കടത്തുകയും ചെയ്തു. എന്നാല്‍ കച്ചവടകണ്ണുകള്‍ മാത്രമുള്ള അവരാരും ഒഗോണി ജനങ്ങളുടെ ക്ഷേമത്തിനോ വികസനത്തിനോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അശാസ്ത്രീയമായ വന്‍‌തോതിലുള്ള ഖനനം മൂലം നിരവധി പരിസ്തിതി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ഉണ്ടായി. അതോടെ കൃഷിയും മത്സ്യബന്ധനങ്ങളുമായി കഴിഞ്ഞിരുന്നവരുടെ ജീവിതത്തില്‍ ബാക്കിയായത് തരിശുഭൂമിയും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്ന കടല്‍ത്തീരവുമായിരുന്നു.


സഹനത്തിന്റെ നെല്ലിപ്പടി കണ്ട ജനത, ജീവിതം ദുസ്സഹമായപ്പോള്‍ സ്വയം ഭരണത്തിനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമര പ്രഖ്യാപനങ്ങളെ നിര്‍ദയം അടിച്ചമര്‍ത്തുകയായിരുന്നു നൈജീരിയന്‍ ഭരണകൂടം.


അധിനിവേശത്തിനെതിരെ തന്റെ ജനതയുടെ ചെറുത്തുനില്പിന്റെ വീര്യം ഉള്‍ക്കൊണ്ട് 'റീജണല്‍ വിഭ്യാഭ്യാസ കമ്മീഷണര്‍' എന്ന കാബിനറ്റ് പദവിയുള്ള ഉദ്യോഗം ഉപേക്ഷിച്ച് പോരാടാന്‍ തീരുമാനിക്കുകയായിരുന്നു കെന്‍ സരോവിവ. 1990ല്‍ അദ്ദേഹം 'മൂവ്മെന്റെ ഫോര്‍ ദ സര്‍‌വൈവല്‍ ഓഫ് ദ ഒഗോണി പീപ്പിള്‍'(മൊസാപ്പ്) എന്ന സംഘടനയുടെ നേതാവായി. 1993ല്‍ സംഘടനയുടെ നേതൃത്വത്തില്‍ മൂന്നു ലക്ഷം ഒഗോണികളെ അണിനിരത്തി ഗവണ്മെന്റിനെതിരെ ഒരു സമാധാന റാലി നടത്തിയതോടെ കെന്‍ സരോവിവ ഗവണ്‍‌മെന്റിന്റെ കണ്ണിലെ കരടായി മാറി.


അതുകൊണ്ട് തന്നെ നൈജീരിയന്‍ എഴുത്തുകാരുടെ പൊതുസംഘടനയുടെ പ്രസിഡന്റ് കൂടിയായ സരോവൊവയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കി.


എന്നാല്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നൈജീരിയന്‍ പട്ടാളം 1995 നവമ്പര്‍ 10ന് ആ ധീരദേശാഭിമാനിയെ തൂക്കിലേറ്റുകയായിരുന്നു. കഴുമരത്തില്‍ വച്ചുപോലും അദ്ദേഹത്തോട് മനുഷ്യത്വം കാട്ടാതിരുന്ന പട്ടാള ഭരണകൂടം അദ്ദേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് എട്ട് പേരേയും അദ്ദേഹത്തിന്റെ കണ്‍‌മുന്നില്‍ വച്ച് തൂക്കിലേറ്റിയ ശേഷം സരോവിവയേയും കഴുമരത്തിലേറ്റി. ആ മൃതദേഹം പോലും പിന്നീട് അജ്ഞാതമായ ഏതോ പൊതു സ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു.


വന്‍‌കിട അധിനിവേശ കോര്‍പറേറ്റ് കമ്പനികളുടേയും അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന പാവ സര്‍ക്കാരിന്റേയും ജനദ്രോഹ നടപടികളുടെ സത്യസാക്ഷിത്വമായിരുന്നു സരോവിവയുടെ രക്തസാക്ഷിത്വം. അതുകൊണ്ട് തന്നെ എവിടേയോ നടന്ന ഒരു സംഭവം എന്നമട്ടില്‍ ഇതിനെ മറക്കുവാനോ അങ്ങിനെ നടിക്കുവാനോ നമ്മുക്കാവില്ല.



ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിലെ എല്ലായിടങ്ങളിലും അധിനിവേശം നടത്തി കച്ചവടം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തക ഭീമന്മാര്‍‌ക്ക് എതിരെ ഇന്നും പോരാടുന്ന ജനതയ്ക്ക് കെന്‍ സരോവിവയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍‌മ്മ പുതിയ സമര വീര്യം നല്‍കുക തന്നെ ചെയ്യും.



He laughed gently and I relaxed
Happy to find
In spite of the gun.
He was still a man.
It lit the dark
that gentle laugh
In the pith of night...
But it was only the low laugh
Of one who was soon to die.

( സരോവിവയുടെ വരികള്‍ )

21 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

സാമ്രാജിത്വ ശക്തികളുടെ അധിനിവേശത്തിനെതിരേ മാതൃരാജിത്തിനു വേണ്ടി രക്തസാക്ഷിയാകേണ്ടി വന്ന നൈജീരിയന്‍ കവിയും പരിസ്തിതി പ്രവര്‍ത്തകനുമായി കെന്‍ സരോവിവയുടെ രക്തസാക്ഷിത്വത്തിന്റെ നാളില്‍ അദ്ദേഹത്തിനായി.....

ദിലീപ് വിശ്വനാഥ് said...

വളരെ ഉപകാരപ്രഥമായ ഒരു പരിചയപെടുത്തല്‍. എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരാളെക്കുറിച്ച്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനെയൊരു ധീരദേശാഭിമാനിയെക്കുറിച്ച്‌ പറഞ്ഞു തന്നതിന്‌ നന്ദി

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നജീം ഭായ്. കെന്‍ സരോവിവ മാര്‍ ഇനിയും ഉണ്ടാകും ലോകത്ത് പലയിടത്തും. ഈ കസാഖില്‍ ഉടനെ. നൈജീരിയയുടെമറ്റൊരു മുഖമാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്.

തെന്നാലിരാമന്‍‍ said...

നന്ദി നജീമിക്കാ, ഈ പുതിയ അറിവിന്‌....

അഭിലാഷങ്ങള്‍ said...

പണ്ട് പഠിച്ചു മറന്ന ഒരു നൈജീരിയന്‍ പുലിയെ, അവസരോചിതമായി, ഒന്നുക്കൂടി ഓര്‍മ്മിപ്പിച്ചതിന് നന്ദി..

-അഭിലാഷ്

സഹയാത്രികന്‍ said...

നജിം ക്കാ..ഒരു പുതിയ അറിവായിരുന്നു...
നന്ദി :)

പ്രിയ said...

thank u najeemikka...

pakshe ee thanksinu purame onnum cheyyanillathe ee adiniveshathinu thalavachu koduthu nishkriyarayirikkunnu innum.

engilum lokathinte nanmakkay prarthikkam.. ennennum

പ്രയാസി said...

നൈജീരിയന്‍ പുലിയെക്കുറിച്ചുള്ള പോസ്റ്റ് വളരെ നന്നായി നജീം ഭായ്..
ആദ്യമായാണു ഈ പേര്‍ കേള്‍ക്കുന്നതു തന്നെ..

Sherlock said...

കെന്‍ സരോവിയെന്ന വീര പുരുഷനെ പരിചയപ്പെടുത്തിയതിനു നന്ദി

ഉപാസന || Upasana said...

ഇവിടെ കമന്റിയ പലരും കെന്‍ സാരോ വിവയെ ക്കുറിച്ച് കേട്ടിട്ടില്ലെന്നോ..?
എന്താ പറയാ...


നജീമിക്ക :))

ഉപാസന

അലി said...

കെന്‍ സരോവിവ...
വളരെ പ്രയോജനപ്രദമായ പരിചയപ്പെടുത്തല്‍...
ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കട്ടെ.
നന്‍‌മകള്‍ നേരുന്നു...

സജീവ് കടവനാട് said...

നല്ല ശ്രമം നജീമിക്കാ... അഭിനന്ദനങ്ങള്‍...
കെന്‍ സരോവിവയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍...

നാട്ടു പ്രമാണി. said...

കെന്‍ സരോവിവ - കേട്ടിരുന്നില്ല ഇങ്ങനെ ഒരു കഥാപാത്രത്തെ പറ്റി. നന്ദി.. ലോകചരിത്രത്തിലെ ഈ ഒരദ്ധ്യായം പറഞ്ഞു തന്നതിന്ന്.

ബാജി ഓടംവേലി said...

നന്ദി

Faisal Mohammed said...

ഷെല്‍ പെട്രോളിയം കാമ്പനിയുടെ ചൂഷണത്തിനെതിരെ സമരം നടത്തിയതിന് ഐക്യരാഷ്ട്ര സഭയുടെ എതിര്‍പ്പു വകവെയ്ക്കാതെ കെന്‍ സരോവിവയെന്ന വിപ്ലവ നക്ഷത്രത്തെ തൂക്കിലേറ്റിയിട്ട് പന്ത്രണ്ട് വര്‍ഷമായി !! ഒരു പക്ഷേ ആഗോളവത്കരണത്തിനു ശേഷത്തെ ആദ്യ സാമ്രാജ്യത്ത്വവിരുദ്ധ രക്തസാക്ഷി ! പോരാട്ടത്തിന്റെ കാലം തീര്‍ന്നിട്ടില്ലെന്ന് ലോകയുവത്വത്തിനോടുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു ആ രക്തസാക്ഷിത്ത്വം.
ഈ പോസ്റ്റിനു ഒരായിരം അഭിവാദ്യങ്ങള്‍,

പോരാട്ടത്തിന്‍ പോര്‍വീഥികളില്‍,
വീണ്ടും നമ്മള്‍ക്കൊന്നിക്കാം.

ഏ.ആര്‍. നജീം said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

പലര്‍ക്കും കെന്‍‌ സരോവിവയെ അറിയില്ലെന്നെഴുതിയിരുന്നു. അവര്‍ക്ക് ഒരു ധീരദേശാഭിമാനിയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷം..

ദയവായി തുടര്‍ന്നും എവിടെ വരികയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലോ..

ചീര I Cheera said...

നന്ദി, നജീം മാഷേ..

ഏ.ആര്‍. നജീം said...

അഭിപ്രായത്തിന് വളരെ നന്ദി PR :)

santhosheditor said...

മറന്നുപോയ ചില ചിത്രങ്ങള്‍
ഓര്‍മ്മയുടെ ചില്ലു പാത്രത്തിലേക്കു
തിരിച്ചുകൊണ്ടുവന്നതിനു നന്ദി

Manoj Vellanad said...

പുതിയ അറിവിനും, നല്ലൊരു പോസ്റ്റിനും നന്ദി..