മരുഭൂമിയുടെ സ്വന്തക്കാരന്‍

on Saturday, November 24, 2007

പോകുമ്പോളായിരം കോട്ടകള്‍ കെട്ടി ഞാന്‍
നീറും മനസിന് സാന്ത്വനമായ്
ഈ മണല്‍ കാട്ടിലൊഴുക്കിയ കണ്ണുനീര്‍
തീരാ വിയര്‍‌പ്പുകള്‍ വിസ്‌മൃതിയായ്
മേഘജാലങ്ങള്‍ക്കുള്ളിലൂളയിട്ടത്യുഗ്ര
വേഗതയോടെ പറന്നിടുന്ന
പുഷ്‌പക തേരിലിരുന്നു ഞാന്‍ കാണാത്ത
സ്വപ്നങ്ങളൊക്കെയും കണ്ടുകൂട്ടി


അച്ഛന്‍ വരുമെന്നോതി കിടാങ്ങളോ
ടൊത്തുമ്മറപ്പടിയില്‍ ചാരിയവള്‍
തെങ്ങോല തിങ്ങുന്ന നാട്ടിലെ കൂരയില്‍
കിട്ടിയ കത്തുമായ് കാത്തിരിപ്പൂ
ദൂരത്ത് നിന്നെന്നെ കാണമ്പോളാനന്ദ
തുന്ദിലരായവരോടിയെത്തും
കെട്ടിപ്പിടിച്ചുമ്മവെച്ചും കളിചിരി
യൊക്കെ കഴിഞ്ഞകം പൂക്കുകയായ്
പാല്‍‌നിലാരാത്രിയില്‍ മുറ്റത്തെപ്പൂമര
ചോട്ടില്‍ കഥകള്‍ പറഞ്ഞിരിക്കും
പിന്നവളാ കര പങ്കജം കൊണ്ടെന്റെ
ചന്ദന മേനി തലോടുകയായ്
അമ്പലക്കാടുകളുല്ലാസ മേടുകള്‍
എല്ലാമൊരാനന്ദ നിര്‍‌വൃതിയില്‍
കണ്ടും കളിച്ചും രസിച്ചും മരുഭൂമി
തന്‍ കഥയൊക്കെ മറന്നീടണം



ഇത്തരം ചിന്തിച്ചളവൊറ്റോരാനന്ദ
മോടെ ചെന്ന് പടികയറി
കാണുവാനില്ലിവിടാരെയും പൂട്ടിയ
വീടിനു മുന്നില്‍ ഞാന്‍ കാവല്‍ നിന്നു
ചെറ്റുകഴിഞ്ഞവള്‍ വന്നു പറഞ്ഞങ്ങ്
നേരത്തേയെത്തുമെന്നാരറിഞ്ഞു
"ഇന്നു കഴിഞ്ഞെങ്കില്‍ കിട്ടില്ല സാരികള്‍
കാഞ്ചീപുരത്തിനാദായ വില്പന !!"



സ്വാനുഭാവത്തിന്‍ വ്യഥയില്‍ കുളിച്ചു ഞാന്‍
രാത്രിയില്‍ മുറ്റത്ത് ചെന്നിരുന്നു
വന്നില്ലവള്‍ വരുമെന്ന് പറഞ്ഞിട്ടും
റിയാലിറ്റി ഷോ തീരാതെയെന്ത് ചെയ്യൂ
"ഒന്നിന്നൊന്നെല്ലാം മികച്ചതാണങ്ങു പോയ്
നന്നായുറങ്ങൂ ഞാന്‍ വൈകിയേക്കും"



എന്തിത് കഷ്‌ടമിതെന്തൊരു ജീവിതം
എങ്ങെന്റെ സീമന്ത പുത്രനിപ്പോള്‍
ഭാര്യയോതുന്നവന്‍ ഓര്‍ക്കൂട്ട് ചാറ്റിങ്ങില്‍
തന്നെയിന്നാഹാരം തെല്ലുമില്ല
ഡാന്‍‌സിനും, പാട്ടിനും, കമ്പ്യൂട്ടര്‍ ക്ലാസ്സിനും
ട്യൂഷനും പോകുന്നൊരെന്‍ മകളെ
കാണുവാന്‍ നന്നേ ശ്രമകരം, കണ്ടാലോ
സല്ലാപമെപ്പോഴും സെല്‍‌ഫോണിലൂടെ



വര്‍ഷങ്ങള്‍ തന്നുടെ സമ്പാദ്യമൊക്കെയും
പെട്ടിയില്‍ കുത്തി നിറച്ചു വന്നു
സ്വന്തങ്ങള്‍ ബന്ധുക്കളെല്ലാരും കെട്ടഴി
ചെല്ലാമെടുത്തോതി പോയ്‌വരട്ടെ ?

ഭാര്യ വന്നെന്നോടു ചൊല്ലിടുന്നു
കുട്ടികളോടൊത്തു പോകുന്നു അമ്മമാര്‍
സ്കൂളില്‍ നിന്നെങ്ങോ വിനോദയാത്ര
രൂപ കൊടുത്തതാണായിരം പിന്നെ
പോയില്ലങ്കിലതെത്ര ചേതം.



നീറും മനസിന്റെ ഉള്ളറ തന്നില്‍ നി
ന്നാവാഹം ചെയ്തുള്ള സാന്ത്വനത്തില്‍
പെട്ടിയുമായര്‍‌ദ്ധരാത്രിയിലാരോടും
ചൊല്ലാതെ മെല്ലെ പടിയിറങ്ങി
അങ്ങകലെ ചുട്ടുപൊള്ളുന്നൊരോര്‍‌മ്മയില്‍
തപ്ത ഹൃദയം പതറീടുമ്പോള്‍
ആരോ വിളിച്ചു പറഞ്ഞീടുന്നു "സ്വാഗതം"
പോരൂ മരുഭൂമി നിന്നെ കാത്തിരിപ്പൂ...

4 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ചുമ്മ ചില വരികള്‍...അത്രേയുള്ളൂ..
കവിതയോ കഥയോ അല്ലാത്ത മറ്റെന്തോ..
പഴകി ദ്രവിച്ച വിഷയവും...

[ മുന്‍‌കൂര്‍ ജാമ്യം എടുത്തതാ.. :) ]

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വപ്നങ്ങളുടെ തേരില്‍ കിടന്നുറങ്ങിപ്പോയപോലെയാകരുതേ..........

പ്രിയ said...

:D jeevikkuka ee marubhoomiyil.. ithanu than jeevitham ennu karuthi jeevikkuka... onninu vendiyum jeevitham karuthi vakkathirikkuka.


ithinu sharikkumoru reality touch ikka :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നജിം ഒന്നു കൂടി ചുരുക്കിയെഴുതാമായിരുന്നില്ലേ? എഴുതിയത് ധൃതിയില്‍ പോസ്റ്റ് ചെയ്യാതെ പല കുറി വായിച്ച് ഒന്നു കാച്ചിക്കുറുക്കിയെടുത്തിരുന്നെങ്കില്‍ വരികള്‍ക്കു കുറേക്കൂടി ശക്തിയും ഭംഗിയും വന്നേനെ. ശ്രദ്ധിക്കുമല്ലോ.