പത്രമാസികകളില്‍ എത്ര വിവിധങ്ങളായ പരസ്യങ്ങള്‍ വന്നാലും അന്നും ഇന്നും ഒരുപോലെ ആകര്‍ഷണീയമായി തോന്നിക്കുന്ന ഒരു വിഭാഗമാണ് ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍. അതിനു പ്രധാന കാരണം ഈ ഭുമി മലയാളത്തില്‍ നമ്മുക്കാവശ്യമുള്ളതെന്തും ഒരു കുടക്കീഴില് എന്നു പറയുന്നതു പോലെ ഇതില്‍ ഉണ്ടാകും എന്നതു കൊണ്ടായിരിക്കാം.
ചില പരസ്യങ്ങള്‍ ചിന്തിക്കാനും ചിലതു ചിരിക്കാനും വക നല്‍കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അത്തരം ചില പരസ്യങ്ങളെ കുറിച്ച്...
ഒരിക്കല്‍ കണ്ട ഒരു പരസ്യം.
"എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കൊരു സന്തോഷവാര്‍ത്ത !. താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെടുക ഒരു മാസത്തെ കോച്ചിങ്ങ് കൊണ്ട് നന്നായി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.."
പഷ്ട്.. എഴുതാനും വായിക്കാനും അറിയാത്തവര്‍ ഈ പത്രവും തുറന്നു പിടിച്ചിരിക്കുമോ..?
പിന്നെ ഒരു അലക്കുകടയുടെ പരസ്യം "നിങ്ങളുടെ വിലപ്പിടിപ്പുള്ള വസ്ത്രങ്ങള്‍ ഞങ്ങള്‍ മെഷീനിലിട്ട് പിച്ചിക്കീറുന്നില്ല. പകരം ഞങ്ങള്‍ തികച്ചും കൈകൊണ്ട് അവ നിര്‍വഹിക്കുന്നു..
"എന്താണാവോ പിച്ചിചീന്തുന്ന കാര്യമാണോ..
പിന്നെ ചില പരസ്യങ്ങള്‍ കണ്ടാല്‍ നമ്മള് ഓര്‍ത്തു പോകും പിന്നെന്താ നമ്മുടെ നാട്ടില്‍ ഇപ്പോഴും തൊഴില്‍ രഹിതര്‍ കൂടൂന്നതെന്ന്. അത്തരം ഒരു പരസ്യം.
"ഡയറക്ട മാര്‍ക്കറ്റിങ്ങിലേക്ക് ജില്ലകള്‍ തോറും മാനേജര്‍മാരെ ആവശ്യമുണ്ട്. വിദ്യാഭ്യാസം പ്രശ്നമല്ല. മാസം 6000 മുതല്‍ 50000 വരെ ശമ്പളം !." പിന്നെന്തു വേണം!
പിന്നെയുള്ളത് ധനാകര്ഷണ യന്ത്രം.
വെറും 2000 യന്ത്രങ്ങള്‍ മാത്രമേ അവര്‍ നിര്‍മ്മിച്ചിട്ടുള്ളു എന്നും, ആദ്യം പണമടക്കുന്ന ഭാഗ്യവാന്മാര്ക്ക് മാത്രമേ ലഭിക്കൂ എന്ന ഒരു വാണിങ്ങും !. നമ്മള് ഒരെണ്ണം വാങ്ങി വച്ചാല്‍ ധനം നമ്മളറിയാതെ അങ്ങ് വീട്ടിലെക്ക് ഒഴുകി കയറി വരും എന്നാ പറയുന്നത്. ഒരെണ്ണം വാങ്ങി വച്ചാല്‍ ഇതാ അവസ്ഥയെങ്കില്‍ ഈ 2000 യന്ത്രങ്ങള്‍ വച്ചിരിക്കുന്ന അവരുടെ സ്ഥാപനത്തില്‍ പണം വന്നു നിറഞ്ഞിട്ടുണ്ടാവമല്ലോ.. പിന്നെയും ഒരു ഡൗട്ട്. നമ്മുടെ ഖജനാവ് കാലിയാണേന്ന് ഏത് സര്‍ക്കാര്‍ വന്നാലും കേള്‍ക്കുന്ന ഒരു പല്ലവിയാണ്. ഇവര്‍ അറ്റകൈക്ക് ഒരു പരീക്ഷണാടിസ്താനത്തില്‍ ഒരു നാലഞ്ച് യന്ത്രം വാങ്ങി ആ ഖജനാവില്‍ കൊണ്ട് വച്ച് നോക്കിക്കൂടെ ?
ഇനിയും ഉണ്ട് ഇത്തരം പരസ്യങ്ങള്‍ അതെന്തെങ്കിലുമാവട്ടെ, ഇത്രയും പറയാന്‍ കാരണം കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ആരായാലും ഇതില്‍ വീണുപോകും എന്നാണ് . ഈ ഞാനും ഒന്നുരണ്ട് തവണ പരീക്ഷണത്തിനു മുതിര്‍ന്നിട്ടുണ്ട്.
ഒരിക്കല്‍ ഒരു പരസ്യം കണ്ടു.
"നിങ്ങളുടെ വീട്ടില്‍ മൂട്ടശല്യമുണ്ടോ..? മൂട്ടയെ നശിപ്പിക്കാന്‍ അതിനൂതനമായ ഒരു മാര്‍ഗ്ഗം. കേവലം 398 രൂപ മാത്രം !!.
വീട്ടില്‍ മൂട്ടശല്യം ചെറുതായി അലട്ടി വരുന്ന സമയം. ഞാന്‍ ഒന്നും ആലോചിക്കാതെ പണം മണിയോര്‍ഡര്‍ ആയി അയച്ചു. ഇടയ്ക്ക് ഭാര്യ പറഞ്ഞു ഒരു "HIT" വാങ്ങി നമ്മുക്ക് അടിക്കാം എന്ന് ഞാന്‍ അവളെ ആശ്വസപ്പിച്ചു നീ ഒരാഴ്ച വയിറ്റ് ചെയ്യ് " ദോഷം പറയരുതല്ലോ കൃത്യം ഒരാഴ്ചയായപ്പോള്‍ തന്നെ ഒരു മനോഹരമായ കവര്‍ പോസ്റ്റലില്‍ എത്തി.
കാരംബോര്‍ഡിലെ സ്ട്രൈക്കര്‍ പോലെ പപ്പട വലിപ്പത്തില്‍ ഒരു പ്ലാസ്റ്റിക്ക്, വളരെ ചെറിയ ഒരു പ്ലാസ്റ്റിക്ക് ചുറ്റിക, പിന്നെ സ്ത്രീകള്‍ കണ്‍പിരുകം പ്ലക്ക് ചെയ്യാനുപയോഗിക്കുന്നത് പോലെ ഒരു ചവണയും. കൂടെ മനോഹരമായി പ്രിന്റ് ചെയ്ത ഉപയോഗിക്കേണ്ട വിധം എഴുതിയിരുന്ന ഒരു പേപ്പറും. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
"ഇതോടൊപ്പമുള്ള ചവണ മൂട്ട ഉണ്ടെന്ന് സംശയിക്കുന്ന കട്ടിലിലോ ഭിത്തിയിലോ ഉള്ള ദ്വാരത്തില്‍ ഇട്ട് പതിയെ വലിച്ചെടുക്കുക. അതില്‍ കുടുങ്ങിയ മൂട്ടയെ ഈ പ്ലാസ്ടിക്കില്‍ വച്ച് ഒപ്പമുള്ള ചുറ്റിക കൊണ്ട് തല്ലി കൊല്ലുക !."
എന്തായാലും ആരും അറിയാതെ അതു മാറ്റിവച്ചിട്ട് ഒരാഴ്ചകഴിഞ്ഞ് "HIT" തന്നെ ഉപയോഗിച്ചു എന്നാണ് സത്യം.
അതോടെ നിര്‍ത്തിയതാണ്. പക്ഷേ പിന്നൊരിക്കല്‍ കണ്ട പരസ്യം.
"കൈയ്യക്ഷരം നന്നാക്കുവാനുള്ള പോസ്റ്റല്‍ കോച്ചിങ്ങ്. മാറ്റം നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടും. കോച്ചിങ്ങ് ഫീസ് 400 രൂപ മാത്രം" എന്നും കേട്ടപ്പോള്‍ എനിക്കും ഒരാഗ്രഹം, ഞാന്‍ ഇക്കണ്ട കവിതയും കഥയും ഒക്കെ എഴുതി പത്രങ്ങള്‍ക്ക് അയച്ചു കൊടുക്കുമ്പോള്‍ അയക്കുന്നതിലും വേഗത്തില്‍ അതു തിരിച്ചു വരുന്നത് ചിലപ്പോള്‍ എന്റെ കൈയ്യക്ഷരം വായിക്കാന്‍ പറ്റാഞ്ഞിട്ടായിരിക്കും. എന്നാല്‍ പിന്നെ ഇതൊന്ന് പരീക്ഷിച്ച് നോക്കുക തന്നെ.ഞാന്‍ 400 രൂപയുടെ മണിയോര്‍ഡര്‍ അയച്ചു. ഒരാഴ്ചക്കകം മറുപടി വന്നു. ഞങ്ങളുടെ കോഴ്സില്‍ ചേര്‍ന്നതിന്ന് നന്ദി രേഖപ്പെടുത്തുന്നു എന്നൊക്കെയായി. ഒപ്പം "ഖസാക്കിന്റെ ഇതിഹാസ" ത്തില്‍ നിന്നും കീറിയെടുത്ത ഒരു പത്തു താളുകളും പിന്നെ ഒരു ഇരട്ടവരി ബുക്കും.
ആദ്യ ക്ലാസ്സ് അതാണ് ആ പത്ത് താളുകളും ഇരട്ടവരിയില്‍ പകര്‍ത്തി എഴുതി അയച്ചു തരിക.
അടുത്ത പ്രശ്നം ഇതിപ്പോ എങ്ങിനെ എഴുതും എന്നതായി ഓഫീസില്‍ ഇരുന്ന് എങ്ങിനെയാ എഴുതുക?. വീട്ടിലായാല്‍ അതില്‍ കൂടുതല്‍ നാണക്കേട് കുട്ടികള്‍ പോലും ഇതൊക്കെ എഴുതി കഴിഞ്ഞു. എന്നാലും എഴുതാതെ മറ്റു മാര്‍ഗമില്ലെല്ലോ. അവസാനം രാത്രി സ്വകാര്യമായി ഇരുന്ന് എഴുതാന്‍ തുടങ്ങി. ഭാര്യ അടുത്ത് ആ പരിസരത്തെങ്ങാനും വന്നാല്‍ ഞാന്‍ മറച്ചു വയ്ക്കാന്‍ ഓഫീസില്‍ നിന്നും കൊണ്ട് വന്ന ഒരു ഫയല്‍ അടുത്തു തന്നെ തുറന്നു വച്ചിട്ടുണ്ടായിരുന്നു.
ഭാര്യ വന്നു നോക്കുമ്പോള്‍ ഞാന്‍ ഭയങ്കര ജോലി "പാവം ഓഫീസിലെ തീര്‍ക്കാനുള്ള ജോലി തീര്‍ക്കുകയാവും ശല്യം ചെയ്യണ്ടാ എന്നു കരുതി ഒരു ഫ്ലാസ്ക്കില്‍ കുറേ കടുംചായയും ഉണ്ടാക്കി ഒരു ഗ്ലാസ്സും കൂടെ എന്റെ അടുത്തു വച്ച് പോയിക്കിടന്ന് ഉറങ്ങി.
എങ്ങിനേയെങ്കിലും അതൊക്കെ തീര്‍ത്ത് ഞാന്‍ അയച്ചു കൊടുത്തു അപ്പോഴും ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളു. ഇത്തരം പകര്‍ത്തിയെഴുത്തു മാത്രം തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ വരരുതേ എന്ന്. ഒരാഴ്ചയായിട്ടും പിന്നെ കത്തൊന്നും വന്നില്ല.
ഇനി ഞാന്‍ അയച്ചു കൊടുത്തത് കിട്ടികാണില്ലെ?
എന്തായാലും സംശയം തീര്‍ക്കാന്‍ മറ്റൊരു കത്തു കൂടി അയച്ചു. ഒരനക്കവുമില്ല.
രണ്ടാഴ്ചയായി .. വീണ്ടും അയച്ചു.
മൂന്നാഴ്ചയായി .. ഒന്നു കൂടി അയച്ചു.
അങ്ങിനെ തുടരെ അയച്ചു. അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റുമൊ ?. രൂപ 400 അല്ലെ എണ്ണികൊടുത്തത്.
അവസാനം ഞാന്‍ കത്തിന്റെ ശൈലി മാറ്റി.
" ഇത് ഞാന്‍ അയക്കുന്ന എന്റെ അവസാനത്തെ കത്താണ്. ഇനി അയക്കുക എന്റെ അഡ്വക്കേറ്റ് ആയിരിക്കും. നിങ്ങള്‍ ആരോടാ കളിയെന്നോര്‍ക്കണം. ഞാന്‍ അയച്ചു തന്ന 400 രൂപ പലിശ സഹിതം ഞാന്‍ തിരികെ വാങ്ങിയിരിക്കും നോക്കിക്കോ."
പത്തിന്റെ അന്നു തന്നെ അവരുടെ ഒരു കവര്‍ പോസ്റ്റ്മാന് കൊണ്ട് തന്നു.
ആഹാ പറയണ്ട പോലെ പറഞ്ഞപ്പോ കണ്ടോ എന്ന് മനസില്‍ ഓര്‍ത്ത് കത്ത് പൊട്ടിച്ചു വായിച്ചു.
പ്രിയ സുഹൃത്തേ,
നിങ്ങള്‍ ആദ്യം അയച്ച കോപ്പി ബുക്കുമുതല്‍ നിങ്ങള്‍ അയച്ച എല്ലാ കത്തുകളും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ഞങ്ങളുടെ അദ്ധ്യാപകര്‍ സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗതയില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടായിട്ടുണ്ട്. ഇനി ഞങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തുടര്‍ന്നും വല്ല പത്രവാരികകളില്‍ ഒക്കെ എഴുതി കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുക. ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയതില്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തി കൊള്ളുന്നു..
എന്ന് മനേജര്‍
തിരക്കു പിടിച്ച ജീവിതത്തിനിടെ എങ്ങും ഒന്നാമതെത്താനുള്ള പാച്ചിലിനിടെ നാം മനുഷ്യര്‍ക്ക് കൈമോശം വന്നുപോയ അനുകമ്പ, സഹജീവി സ്നേഹം.. അതോര്‍മ്മപ്പെടുത്തുന്നു ഈ പാവം ജീവി.
തന്റെ കൂട്ടുകാരനെ ഒരു വാഹനം ഇടിച്ചിട്ട് പോയതറിയാതെ തിരക്കുള്ള വഴിയില്‍ അതിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു നായ..
ഉണരാതായപ്പോള്‍ കുറഞ്ഞപക്ഷം വഴിയരികിലേക്ക് തള്ളി നീക്കി കിടത്തുവാന്‍ വിഫലശ്രമം.
"തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ സുമുഖനായ യുവാവ്. വയസ്സ് 35. സര്‍ക്കാര്‍ ജോലി. അഞ്ചക്ക ശമ്പളം. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു. "
പത്രക്കാര് അയച്ചു കൊടുത്ത പേപ്പര്‍ കട്ടിംഗിലെ പരസ്യം ഒരിക്കല്‍ കൂടി വായിച്ച് മടക്കി വച്ച ശേഷം ഒപ്പം വന്ന കത്തുകള്‍ ഓരോന്നായി എടുത്ത് അയാള്‍ സസൂഷ്മം വായിച്ചു.
വളരെ നേരത്തെ ശ്രമത്തിനു ശേഷം എല്ലാം കൊണ്ടും അയാള്‍ക്കിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കത്തു കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിലാസവും ടെലിഫോണ്‍ നമ്പരും ശ്രദ്ധിച്ച അയാള്‍ ഒന്നു ഞെട്ടി ..!
അത് അയാളുടെ പൂര്‍വ്വ ഭാര്യയുടേതായിരുന്നു...!!!


ഇക്കഴിഞ്ഞ ട്വന്റി 20 ക്രിക്കറ്റ് ഫൈനല്‍ ദിവസം മാധ്യമ പ്രതിനിധികളും ചാനലുകാരും കളിക്കാരുടെ വീടുകളില്‍ ചെന്ന് അവരുടെ ബന്ധുക്കളുടെയൊക്കെ ആഹ്ലാദങ്ങള്‍ തത്സമയം പകര്‍ത്താന്‍ ഓടി നടന്നപ്പോള്‍, "ന്റ ഗോപുമോന് " എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ് ഇങ്ങ് കൊച്ചിയിലെ വീട്ടില്‍ വരെ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഒരമ്മ ചായയും ബിസ്ക്കറ്റും വിളമ്പിയപ്പോഴും, ഈ ടിവിക്കാരോടും പത്രക്കാരോടും പിന്നെ സന്തോഷം പങ്കിടാന്‍ എത്തിയ നാട്ടുകാര്‍ക്കും മുന്നില്‍ പടിവാതില്‍ കൊട്ടിയടച്ച ഒരു പ്രധാന വീടുണ്ടായിരുന്നു.
ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയുടെ ബീഹാറിലെ റാഞ്ചിയിലുള്ള വീടായിരുന്നു അത്..!
അന്ന് മുഴുവന്‍ ധോണിയുടെ മാതാപിതാക്കള്‍ ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാതെ വീട് അടച്ചു പൂട്ടി ഒരു പോലീസുകാരനേയും പുറത്ത് കാവല്‍ നിര്‍ത്തി !
എന്തായിരുന്നു കാരണം ?.
കഴിഞ്ഞ ഏകദിന ലോക കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ടീം ആദ്യ റൗഡില്‍ പുറത്തായപ്പോള്‍ ഇതേ നാട്ടുകാര്‍ ഇതേ വീടിനു മുന്നില്‍ ധോണിയുടെ പ്രതീകാത്മകമായ ശവസംസ്ക്കാര ചടങ്ങുകളും, അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി കെട്ടി തൂക്കിയുമാണ് ആ മാതാപിതാക്കളുടെ മുന്നില്‍ കലി തീര്‍ത്തത്.
അത് ക്യാമയില്‍ പകര്‍ത്താന്‍ ഈ പറഞ്ഞ മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
ഇതാണ് ക്രിക്കറ്റ്, അല്ലെങ്കില്‍ ഇതാണ് ജീവിതം !. ഉയര്‍ച്ചയില്‍ കൂടെ അഘോഷിക്കാന്‍ എല്ലാവരും ഉണ്ടാകും.
ജീവിതത്തില്‍ നമ്മുടെ ഗുരുനാഥര്‍ക്കാണ് കോച്ചിന്റെ റോള്‍. ബാറ്റിങ്ങും ബൗളിങ്ങും പോലെ അക്ഷരങ്ങളും അറിവും പഠിപ്പിച്ച് ജീവിതമെന്ന ക്രീസിലേക്ക് നമ്മളെ തനിയെ അയക്കുന്നു. ഭാവിയെന്ന മൂന്നു സ്റ്റമ്പുകള്‍ക്ക് മുന്നില്‍ നമ്മള് മാത്രം !. കണ്മുന്നിലേക്ക് പാഞ്ഞുവരുന്ന അവസരങ്ങളാകുന്ന പന്തുകളെ അടിച്ചു പറത്തി മുന്നേറാന്‍ നമ്മുക്ക് തുണയായുള്ളത് വിവേകം എന്ന ഒരു ബാറ്റ് മാത്രമാണ്. പക്ഷേ ഓര്‍ക്കുക, നാലു ചുറ്റിലുമായി എന്തിനും തയ്യാറായി നില്ക്കുന്ന ഫീല്‍ഡര്‍മാരെപ്പോലെ തടസ്സങ്ങളും വെല്ലുവിളികളും നമ്മളെ മിഴിച്ചു നോക്കി നില്പുണ്ടാകും. സൂഷ്മതയോടെ ആ തടസ്സങ്ങള്‍ക്ക് മുകളിലൂടെ അവസരങ്ങളെ ലക്ഷ്യത്തില്‍ എത്തിക്കാനായാല്‍ കൈയ്യടിക്കുവാനും അഭിനന്ദിക്കുവാനും എല്ലവരും കൂടെയുണ്ടാകും.
ഇനി ഒരു ചെറിയ പിഴവുമൂലം കിട്ടിയ അവസരം നഷ്ടപ്പെടുത്തിയാല്‍ തെറിക്കുന്നത് ജീവിതമെന്ന സ്റ്റമ്പ് ആയിരിക്കും. നമ്മോടൊപ്പം അതുവരെ ഉണ്ടായിരുന്ന സഹകളിക്കാരന് എതിര്‍വശത്ത് നമ്മളെ ഒന്ന് സഹായിക്കാന്‍ പോലും ആകാതെ നിസ്സഹായനായി നോക്കി നില്പുണ്ടാകും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ജീവിതത്തിലും ഒരു സെഞ്ച്വറി തികയ്ക്കാന്‍ ആയാലോ. എതിരേ കളിക്കുന്നവര്‍ പോലും അല്പം അസൂയയോടെ എങ്കിലും നമ്മെ അംഗരിക്കുവാന്‍ നിര്‍ബന്ധിതരാവും.
എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ യാതൊരു കുറുക്കുവഴിയും കണ്ടെത്തരുതെന്ന മറ്റൊരു കാര്യം കൂടി ഈ കളി നമ്മളെ പഠിപ്പിക്കുന്നു. കളി ശ്രദ്ധയോടെ നിയന്ത്രിക്കുന്ന അമ്പയറായി സാക്ഷാന്‍ ദൈവം എല്ലാം വീക്ഷിച്ചു കൊണ്ട് നില്ക്കുന്നുണ്ടാവും. ഒരു പിഴവു പറ്റിയാല്‍ രണ്ടാമത് ഒരു അവസരം ഒരു കാരണവശാലും നല്‍കില്ലെന്നു തന്നെ!
എന്നാല്‍ നമ്മുടെ ഭാഗത്ത് ഒരു തെറ്റ് ഉണ്ടായിട്ടില്ലെങ്കില്‍ ശത്രുക്കള്‍ എത്ര വേണമെങ്കിലും "അപ്പീല്‍" ചെയ്തോട്ടെ, നമ്മള് എന്തിനു ഭയപ്പെടണം..? എന്തിന് ഒഴിഞ്ഞ് കൊടുക്കണം ?. അവിടെ ദൈവം എന്ന അമ്പയര്‍ നമ്മളോടൊപ്പം ഉണ്ടാകും.
അതു കൊണ്ട് ധൈര്യത്തോടെ മുന്നേറുക അവസരങ്ങളെ ഉറച്ച മനസോടെ ലക്ഷ്യത്തിലെത്തിക്കുക.
ഇപ്പോള്‍ എന്തു തോന്നുന്നു ?.
ക്രിക്കറ്റ് കളി എന്നത് ജീവിതമല്ലേ...?
ജീവിതം എന്നത് ക്രിക്കറ്റ് കളിയല്ലേ....?
ഇന്നത്തെ സന്ധ്യയ്ക്ക് പതിവിലധികം രക്തവര്‍ണ്ണം കലര്‍ന്നിരിക്കുന്നതായി അയാള്‍ക്ക് തോന്നി. എരിഞ്ഞടങ്ങാന്‍ മടിക്കുന്നത് പോലെ സൂര്യന് അപ്പോഴും പടിഞ്ഞാറ് കത്തി നില്ക്കുന്നുണ്ടായിരുന്നു.
ആശുപത്രിയുടെ കൂറ്റന്‍ കമാനം കടന്ന് അകത്തേക്ക് അകത്തേക്ക് നടക്കുമ്പോള്‍ അയാള്‍ക്ക് വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ പോലെ. വിലകൂടിയ കാറുകളും ബൈക്കുകളും വന്നുപെയ്ക്കൊണ്ടിരിക്കുന്ന ഈ വലിയ ആശുപത്രിയില്‍ പാവപ്പെട്ടവനും രോഗിയുമായ ഈ ഒറ്റകൈയ്യന് എന്താണാവോ കാര്യം?.
സര്‍ക്കാര്‍ ആശുപത്രിയില്‍ കുറേക്കാലം കയറി ഇറങ്ങിയിരുന്നെങ്കിലും നക്ഷത്രസൗകര്യമുള്ള ഈ സ്വകാര്യ മെഡിക്കല്‍ കോളേജിനു മുന്നിലൂടെ നടക്കുമ്പോള്‍ താന്‍ ഒരു പുല്‍നാമ്പിനോളം ചെറുതാകുന്നത് പോലെ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്നെ ഉപദേശിക്കുകയും ധൈര്യം തരുകയും ചെയ്യാറുള്ള സത്യഭാമയുടെ സാന്നിദ്ധ്യം അയാള്‍ വല്ലാതെ കൊതിച്ചു.
അവള് കൂടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പറഞ്ഞേനേ
" നിസാറിക്ക, കമോണ്‍, നമ്മള് അവരെക്കാലും ഒട്ടും താഴ്ന്നവരല്ല, ഉയര്‍ന്നവരും അല്ല. നമ്മള് ആരെന്നോ, നമ്മുടെ കൈയ്യില്‍ എത്ര പണമുണ്ടെന്നോ, എത്ര വിലയുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്നോ മറ്റാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല അവര്‍ക്ക് അവരുടെ കാര്യം നോക്കാന്‍ പോലും സമയം കിട്ടുന്നില്ല. പിന്നല്ലേ നമ്മളെ ശ്രദ്ധിക്കാന്‍ പോകുന്നത്. ഈ നിസാറിക്കക്കെന്താ..?
തന്റെ എല്ലാമെല്ലാമായിരുന്ന സത്യഭാമയുടെ ആ ആത്മവിശ്വാസമായിരുന്നല്ലോ തന്നെ ഇത്രയും കാലം ജീവിപ്പിച്ചത് തന്നെ. അല്ലെങ്കില്‍ ആ നശിച്ച രാത്രിയില്‍ തീരേണ്ടതല്ലെ എല്ലാം..?
തന്നിലെ എന്തു പ്രത്യേകതയാണ് ഭാമയെ തന്നിലേക്കടുപ്പിച്ചത്.? കോളജില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍ അല്പം എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുമെന്നതില്‍ കവിഞ്ഞ് ഒരു സ്തീയ്ക്ക് ആകര്‍ഷണം തോന്നാന്‍ തക്ക യാതൊരു പ്രത്യേകതയും തനിക്കില്ലായിരുന്നല്ലോ
താന്‍ വരക്കുന്ന ചിത്രങ്ങള്‍ക്ക് ഭാമയുടെ മുഖഛായയുണ്ടെന്നും തന്റെ കഥാപാത്രങ്ങള്‍ക്ക് ഭാമയുമായി സാദൃശ്യമുണ്ടെന്നും കൂട്ടുകാര്‍ കളിയാക്കുമ്പോള്‍ ചിരിച്ചു തള്ളിയിരുന്നെങ്കിലും എപ്പോഴൊ തമ്മില്‍ അടുക്കുകയായിരുന്നു. രണ്ടു വീട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് കുറേ ദൂരെ ഒരിടത്ത് ഒരു കൊച്ച് വീടും ചെറിയ ജോലിയുമായി ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ചു വരികെ ആയിരുന്നു.
നിസാര്‍ , ഭാമ എന്ന രണ്ട് വ്യക്തികള്‍ മതഭ്രാന്തന്മാരുടെ കണ്ണില്‍ രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നല്ലോ. അവരുടെ സഹായത്തോടെ ഭാമയുടെ ബന്ധുക്കള്‍ ഞങ്ങളെ കണ്ടെത്തുകയായിരുന്നു. ആ രാത്രിയില്‍, അട്ടഹാസത്തോടെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന അവര്‍ ഒരുനിമിഷത്തിനകം തന്നെ വെട്ടി വീഴ്ത്തി ഭാമയെ പിടിച്ചു കൊണ്ടു പോകുന്നത് ബോധം മറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ അവ്യക്തമായി കണ്ടു.
എന്നാല്‍ ചില ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി കിടക്കയില്‍ താന്‍ കണ്ണു തുറക്കുമ്പോല്‍ ആ നിമിഷത്തിനായ് കാത്തിരിക്കുന്ന ഭാമ അരികില്‍ ഉണ്ടായിരുന്നു !. പോലീസിന്റെ സഹായത്തോടെ എല്ലാവരേയും, എല്ലാം ഉപേക്ഷിച്ച് സത്യഭാമ തന്നിലേക്ക് എത്തുകയായിരുന്നു.
കൂറെ നാളുകളലേ ആശുപത്രിവാസത്തിനു ശേഷം ഒരു കൈയ്യും നഷ്ടപ്പെട്ട് തലച്ചോറിനേറ്റ ക്ഷതം കൊണ്ട് പരസ്സഹായമില്ലാതെ ഒന്നനങ്ങാന്‍ പോലും കഴിയാത്ത തന്നെയും കൊണ്ട് സത്യഭാമ വീണ്ടും ആ കൊച്ചു കുടിലില്‍ എത്തി.
സഹായത്തിനായി അടുത്തുകൂടിയ നാട്ടിലെ പ്രമാണിമാര്‍ക്ക് ഞങ്ങളോടുള്ള സഹതാപമോ സ്നേഹമോ അല്ല മറിച്ച്, ഭാമയുടെ സൗന്ദര്യത്തിലായിരുന്നു കണ്ണുകള്‍. കുറേ എതിര്‍ത്തു നിന്നെങ്കിലും അവസാനം..
ആദര്‍ശം പ്രസംഗിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്ന താന്‍ വിശപ്പിനു മുന്നില്‍, ഇരുണ്ട ജീവിതത്തിനു മുന്നില്‍ പകച്ച് പോയപ്പോള്‍ വെറും ഒരു മൂന്നാംകിട ഭര്‍ത്താവായി മാറുകയായിരുന്നല്ലോ. ഇരുളില്‍ കയറി വരുന്ന അപരിചിതനുമായി അടുത്തമുറിയില്‍ തന്റെ എല്ലാമെല്ലാമായ ഭാമ !. ഒന്നനങ്ങാന്‍ പോലുമാവാതെ താന്‍..! രാത്രി എപ്പോഴോ തന്നോട് ഒട്ടിച്ചേര്‍ന്ന് കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഭാമ പറയുമായിരുന്നു.
"നിസാറിക്ക എന്റെ ഏട്ടന്മാര് തകര്‍ത്ത നിസാറിക്കയ്ക്ക് വേണ്ടി നമ്മുക്ക് വേണ്ടി ഇതല്ലാതെ വേറെ വഴിയില്ലിക്ക. ഈ ശരീരവും മനസും എന്നും എന്നും എന്റെ നിസാറിക്കയുടെത് മാത്രമായിരിക്കും.."
എത്രയോ രാവുകളില്‍ സത്യഭാമയുടെ ഏറ്റപറച്ചിലില്‍ കണ്ണിര് കൊണ്ട് ആ കിടക്ക നനഞ്ഞിരിക്കുന്നു. ആ പാപങ്ങള്‍ കഴുകിക്കളയാന്‍ വൃഥാ ശ്രമിക്കുകയായിരുന്നു.
പിന്നീട് എപ്പോഴോ ഭാമ തന്നോട് വല്ലാത്തൊരു അകലം കാണിക്കുന്നതായി അനുഭവപ്പെട്ടു. ഈ രോഗിയെ അവള്‍ക്കും മടുത്തു തുടങ്ങിയോ. പിന്നീട് തനിക്ക് ആഹാരം തരിക മാത്രമാണ് അവളുടെ കടമ എന്ന രീതിയായി.
ആശുപത്രി റിസപ്ഷനില്‍ ചെന്ന് അയാള്‍ ഡോകടര്‍ ജോണ്‍ അലക്സിന്റെ ഓഫീസ് അന്വഷിച്ച് മുന്നോട്ട് നടന്നു.
ഡോക്ടര്‍ ജോണിന്റെ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോഴേക്കും തന്നെ മുന്‍ പരിചയമുള്ളത് പോലെ അയാള്‍ ചോദിച്ചു
"മിസ്റ്റര്‍. നിസാറല്ലേ.. ? ഇരിക്കൂ".
"കുടിക്കാന്‍ ചായയോ കാപ്പിയോ..? "
ഒരു വലിയ ആശുപത്രിയുടെ ഓഫീസില്‍ നിന്നുള്ള ആദിത്യമര്യാദ അയാളെ അത്ഭുതപ്പെടുത്തി !.
ചായകുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു.
"മിസ്റ്റര്‍. നിസാര്‍.. താങ്കള്‍ക്ക് ഒരുപാട് ദുഖമുണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷേ, നടന്നതിനെ മനസുകൊണ്ട് പൊരുത്തപ്പെടാന്‍ ശ്രമിക്കണം..ഇന്നലെ രാവിലെ ശ്രീമതി സത്യഭാമ മരിച്ചു !. സത്യമാഭയുടെ മൃതദേഹം ഇവിടുത്തെ മെഡിക്കല്‍ കോളെജിലെ കുട്ടുകള്‍ക്ക് പഠിക്കാന്‍ വേണ്ടി വിട്ടു തന്നുകൊണ്ട് സത്യഭാമ സ്വയം മരണക്കുറിപ്പെഴുതി തന്നിട്ടുണ്ട്. അവരാണ് താങ്കളുടെ വിലാസവും ഒക്കെ ഇവിടെ തന്നത്.."
മേശതുറന്ന് കുറെ നോട്ടുകള്‍ അടങ്ങുന്ന ഒരു ചെറിയ കെട്ടും ഒപ്പം ഒരു കവറും ഡോക്ടര്‍ അയാള്‍ക്ക് നീട്ടി.
"ഇതാ ഇത് അവര്‍ താങ്കള്‍ക്ക് തരാന്‍ ഏല്പിച്ച കവര്‍ ആണ്. പിന്നെ...പിന്നെ...ഇത് ഞങ്ങളുടെ വക ഒരു ചെറിയ പാരിതോഷികവും."
വിറയാര്‍ന്ന കൈകളാന്‍ കവര്‍ പൊട്ടിച്ചു. കുറെ പഴകിയ നോട്ടുകളും ഒരു കത്തും !. കത്ത് നിവര്‍ത്തി വായിച്ചു.
എന്റെ പ്രിയപ്പെട്ട നിസാറിക്കയ്ക്ക്.
എനിക്ക് വേണ്ടി, എന്റെ സഹോദരങ്ങളും കുടുമ്പവും എന്റെ സമുദായവും തകര്‍ത്ത നിസാറിക്കയുടെ, നമ്മുടെ ജീവിതം കെട്ടിപടുക്കുവാന്‍ ഞാന്‍ നിസാറിക്കയുടേത് മാത്രമായ ഈ ശരീരം പലര്‍ക്കും കാഴ്ചവെക്കേണ്ടി വന്നു. മാപ്പ് ..എന്നോടു പൊറുക്കില്ലേ.. ഈയിടെ എന്റെ പ്രവര്‍ത്തി ഇക്കയെ ഒരുപാട് വിഷമിപ്പിച്ചിരുന്നു എന്നെനിക്കറിയാം. അതിലുപരി ഞാനും നീറിത്തീരുകയായിരുന്നു എന്നതാണ് സത്യം. ആരോ എനിക്ക് തന്ന വിഷവിത്ത് എന്റെ ശരീരത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നറിഞ്ഞപ്പോള്‍ ഏതെങ്കിലും നശിച്ച നിമിഷത്തില്‍ അത് നിസാറിക്കയിലേക്കും ചേക്കേറിയാലോ എന്ന ഭയം. എന്നൊടു കൂടി ആ നശിച്ച രോഗവും തീരട്ടെ എന്നത് കൊണ്ടാണ് ഞാന്‍ ആ അകലം കാണിച്ചത്. ഇനി എനിക്ക് വയ്യ നിസാറിക്ക, ഞാന്‍ തോറ്റിരിക്കുന്നു !. എന്നെന്നേക്കുമായി ഞാന്‍ തോറ്റു. എന്നോടു ക്ഷമിക്കുക പൊറുക്കുക. എന്റെ നിസാറിക്കയുടേത് മാത്രമായ ഈ ദേഹം ഒരിക്കല്‍ കൂടി ഞാന്‍ വില്‍ക്കുന്നു അവസാനമായി. ഇവര്‍ തരുന്ന പണം ഇനി ഇത്രനാളെക്കെന്നോ അത് കഴിഞ്ഞ് എന്തെന്നോ എനിക്കറിയില്ല.
നിസാറിക്കയുടെ മാത്രമായിരുന്ന സത്യഭാമ.
കവര്‍ മടക്കി പോക്കറ്റില്‍ വച്ച് ഡോക്ടര്‍ കാണിച്ച ഏതോ പേപ്പറില്‍ ഒപ്പിട്ട് കൊടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ ഡോക്ടര്‍ ആ നോട്ടുകെട്ടുകള്‍ കൈയ്യില്‍ വച്ചു പിടിപ്പിച്ചു.
ആ നോട്ടുകള്‍ക്ക് തനിക്ക് താങ്ങാനാവുന്നതിലും ഭാരമുള്ളതു പോലെ അയാള്‍ക്ക് തോന്നി. തന്റെ ഭാമയുടെ മണം ആ നോട്ടില്‍ അയാള്‍ക്ക് അനുഭവപ്പെട്ടു. അല്ല അത് രക്തത്തിന്റെ രൂക്ഷഗന്ധമാണെന്ന് പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു.
വിറക്കുന്ന കാലുകളോടെ തളര്‍ന്ന ശരീരത്തോടെ വേച്ച് വേച്ച് ആ വഴിയരികിലൂടെ പതിയെ മുന്നോട്ട് നടക്കുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന ആ നോട്ടുകള്‍ തന്റെ ഹൃദയത്തോട് ചുണ്ടുചേര്‍ത്ത് സ്വകാര്യം പറയുന്നതായി അയാള്‍ക്ക് തോന്നി.
"ഹേയ് നിസാറിക്ക.. ഇപ്പോ നിസാറിക്കയും പണക്കാരനല്ലെ കുറച്ച് പണം സ്വന്തമായുണ്ടല്ലോ ഇനിയും ഇങ്ങനെ കൂനികുത്തി നടക്കാതെ ദേ അവരെയൊക്കെ പോലെ തല ഉയര്‍ത്തി നടന്നേ..ആ നെഞ്ചൊന്നു വിരിച്ചു നടന്നേ..."
അയാള്‍ വല്ലാത്തൊരാവേശത്തോടെ തല ഉയര്‍ത്തി ഒറ്റകൈ ആഞ്ഞു വീശി മുന്നോട്ട് നടന്നു. ആളുകള്‍ ഒരു ഭ്രാന്തനെപ്പോലെ തന്നെ നോക്കുന്നതും വാഹനങ്ങളില്‍ നിന്നും തല പുറത്തേക്കിട്ട് ആരൊക്കെയോ ഉച്ചത്തില്‍ പറയുന്നതൊന്നും അയാളെ അലോസരപ്പെടുത്തിയില്ല. അയാള്‍ നടന്നു മുന്നോട്ട്... മുന്നോട്ട്...
പോക്കറ്റിനുള്ളില്‍ നിന്നും സത്യഭാമ ആ നെഞ്ചിനുള്ളിലൂടെ ഹൃദയത്തിലേക്ക് കടന്ന് രക്തത്തില്‍ അലിഞ്ഞു ചേരുന്നതായി അയാള്‍ക്ക് അനുഭവപെട്ടു...
ഏതോ ഗള്‍ഫ് രാജ്യത്തെ ഇരുണ്ട ജയിലറക്കുള്ളില്‍ ദിനരാത്രങ്ങള്‍ അറിയാതെ, ദിവസങ്ങളോ ആഴ്ചകളോ അറിയാതെ കഴിച്ചുകൂട്ടുന്ന എന്റെ പ്രിയ സ്നേഹിതാ, അല്ല സഹോദരാ.
താങ്കള്‍ ചെയ്ത കുറ്റമെന്തെന്നോ അല്ലെങ്കില്‍ കുറ്റം വല്ലതും ചെയ്തുവോ എന്നു തന്നെ എനിക്കറിയില്ല. ഇതേകുറിച്ചു പലപ്പോഴും കൂടുതല്‍ ചോദിക്കാനാഞ്ഞപ്പോള്‍ താങ്കളുടെ അച്ഛന്റെയും അനുജത്തി ഗൗരിയുടേയും മുഖത്തെ ഭാവം, ശാന്തമായ എന്നാല്‍ അടിയൊഴുക്കുള്ള കടല്‍പോലെയുള്ള മുഖം കൂടുതല്‍ ചോദിച്ചറിയുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.
ഒരര്‍ത്ഥത്തില്‍ എനിക്ക് താങ്കളോട് അസൂയ തോന്നിയിരുന്നു. താങ്കളെ ആ അമ്മ എത്ര സ്നേഹിച്ചിരുന്നുവെന്നോ?. അസൂയ തോന്നാന്‍ എന്താ? എല്ലാ അമ്മമാരും മക്കളെ ഇതുപോലെ സ്നേഹിക്കുന്നുണ്ടാകും.
ഓര്‍മ്മ വച്ച നാളുമുതല്‍ എന്റെ അമ്മയും അച്ഛനും ഒക്കെ സേവ്യര്‍ അച്ചനായിരുന്നു. ലിറ്റില്‍ എഞ്ചല്‍സ് ഓര്‍ഫനേജിലെ ജീവാത്മാവായിരുന്ന ആ മഹാന്റെ മരണശേഷം ലാഭം മാത്രം പ്രതീക്ഷിച്ച ചിലരുടെ കടന്നു കയറ്റം. അവരുടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ മര്‍ദ്ദനവും 'തന്തയില്ലാത്തവനെന്ന' വിളിയും. അന്നു പകയായിരുന്നു എല്ലാവരോടും എല്ലാറ്റിനോടും.
അവിടുന്നിറങ്ങി എത്തപ്പെട്ടത് അതിലും വലിയ ചെളിക്കുഴിയില്‍. പിന്നെ പടവെട്ടി എന്തെക്കെയോ നേടി. എല്ലാം ഒരു തരം ലഹരിപോലെ ഞാന്‍ ആസ്വദിച്ചു.
പിന്നീട് ആളുകള്‍ എന്നെ തേടി വരാന്‍ തുടങ്ങി. പല പാവങ്ങളേയും വിരട്ടാനും തല്ലാനും, എന്തിന് കൊന്നു കളയാന്‍ വരെ പലരും നോട്ടു കെട്ടുകളുമായി ഇരുളില്‍ കാത്തു നില്ക്കാന് തുടങ്ങി. പകയുള്ള എന്റെ മനസില്‍ ഞാന്‍ അടുപ്പിക്കാതെ നിര്‍ത്തിയിരുന്ന വികാരം - സ്നേഹം- ഞാനറിയുന്നത് സേവ്യറച്ചന്റെ കല്ലറക്കരികില്‍ കുറച്ചു ചുവന്ന റോസാപ്പൂക്കളും മെഴുകു തിരിയുമായി വല്ലപ്പോഴും ചെല്ലുമ്പോഴായിരുന്നു.
അന്നൊക്കെ ആ കല്ലറക്കരികില്‍ നിന്ന് ഞാന്‍ അച്ചനെ കുറ്റപ്പെടുത്തുമായിരുന്നു എന്തിനാ ഇങ്ങനെ ഒരു അസുരവിത്തിനെ ലോകത്തിനു നല്കി..? കുഞ്ഞായിരിക്കുമ്പോഴേ കൊന്നു കളഞ്ഞൂടെ എന്ന് ചോദിച്ച്.
പിന്നീടെപ്പോഴോ സെവ്യറച്ചന്റെ ശരിയും എന്റെ തെറ്റും ഞാന്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും വൈകിപ്പോയിരുന്നു. തിരികെ കയറി വരാനാവാത്തവണ്ണം ആ കയത്തില്‍ മുങ്ങി കഴിഞ്ഞിരുന്നു.എന്റെ മനസ് ഒന്നു പതറിയാല്‍ മറ്റൊരുവന് ഈ ഹെന്റിയെ വെട്ടിവീഴ്ത്തി മുന്നേറുമെന്നെറിയാം.
വിവേക്, താങ്കള്‍ അറിയാതെയാണെങ്കിലും എനിക്ക് ഒരു നല്ല ജീവിതം തന്നു. അതു ഞാന്‍ സ്നേഹത്തോടെ അനുഭവിച്ചു തീര്‍ക്കുകയാണിപ്പോള്‍.
അന്ന്, ഒരു കൊട്ടേഷന്‍ പ്രകാരം ഏതോ ഒരു ഡോക്ടറെ എന്തോ ഒരു കുടിപ്പകയുടെ പേരില്‍ എനിക്ക് കാട്ടിത്തരാന്‍ വന്നയാളോടൊപ്പം ആശുപത്രിയില്‍ നില്‍ക്കുമ്പൊഴായിരുന്നു ആദ്യമായ് ഞാന്‍ തങ്കളുടെ അച്ഛനേയും ഗൗരിയേയും കാണുന്നത്. അവര്‍ എന്നെ ഇത്ര ശ്രദ്ധിക്കുന്നതിന്റെ കാര്യമറിയാനുള്ള ഒരു ആകാംക്ഷ കൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. ഔപചാരികമായ പരിചയപ്പെടലിനു ശേഷം ആദ്യമായി പ്രതിഫലം ഒന്നുമില്ലാത്ത ഒരു ജോലി അവര്‍ എന്നെ ഏല്‍പ്പിക്കുകയായിരുന്നു.
മണിക്കൂറുകള്‍, അല്ലെങ്കില്‍ ഒരു ദിവസം ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞ താങ്കളുടെ അമ്മ ബോധം വീഴുന്ന ചില നിമിഷങ്ങളില്‍ മകനെ അവസാനമായി ഒന്ന് കാണാന്‍ ശാഠ്യം പിടിക്കുകയും കരയുകയും ചെയ്യുമത്രേ. അമ്മയുടെ അടുത്തെത്തുവാന് കഴിയാത്ത തങ്കള്‍ക്ക് വേണ്ടി ആ മകനായി അമ്മയ്ക്കു മുന്നില്‍ ഞാന്‍ അഭിനയിക്കണം! ശരീര ഘടനയും നിറവും എനിക്ക് താങ്കളുടെത് പോലെയാണെന്നാണ് അവരുടെ അഭിപ്രായം.
ജീവിതത്തില്‍ ഒട്ടും മുന്‍പരിചയമില്ലാത്ത ആ റോള്‍ എനിക്ക് കഴിയില്ലാത്തതിനാല്‍ വയ്യെന്നു പറയാന്‍ മുതിര്‍ന്നെങ്കിലും യാചനാഭാവത്തിലുള്ള ദൗരിയുടെയും അച്ഛന്റേയും മുഖം എന്നെ ഞാന്‍ അറിയാതെ സമ്മതിപ്പിക്കുകയായിരുന്നു.
പ്രത്യേകിച്ച് ഒരു ഭാവവും തോന്നാതെ ആശുപത്രി മുറിയില്‍ ചെല്ലുമ്പോള്‍ മുഖത്ത് ഓക്സിജന്‍ മാസ്ക്കും ശരീരം മുഴുവന്‍ ഈസിജി വയറുമായി അമ്മ ഉറങ്ങുകയായിരുന്നു. അടുത്ത കസേരയില്‍ ഇരുന്നു അമ്മയുടെ ക്ഷീണിച്ച കൈകളില്‍ മെല്ലെ തടവിയപ്പോള്‍ അമ്മ കണ്ണു തുറന്നു.
ഗൗരി എന്നെച്ചൂണ്ടി അമ്മയുടെ മകന് വിവേക് ആണെന്നു പറഞ്ഞപ്പോള്‍ എന്റെ മുഖത്തെക്ക് ഉറ്റുനോക്കുന്ന ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. അമ്മ ആയാസത്തോടെ ക്ഷീണിച്ച രണ്ട് കൈകള്‍ കൊണ്ട് എന്റെ കൈകളേ ചേര്‍ത്തു പിടിച്ചപ്പോള്‍ അച്ഛനും ഗൗരിയും ഒരുവേള ആശ്വാസം കൊണ്ടിരിക്കാം. എന്നാലും എനിക്കറിയാം ആ അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നിരിക്കണം അത് താങ്കളല്ലെന്ന്.ഏതൊരമ്മയ്ക്കും ഏതവസ്ഥയിലും നൊന്തുപെറ്റ മക്കളെ ഒരു സ്പര്ശനത്തില് എന്തിന്, അവരുടെ അദൃശ്യ സാന്നിദ്ധ്യം പോലും അറിയാനാവുമെന്നല്ലേ? എന്നിട്ടുമെന്തേ..? എന്നെ..?
എന്റെ മുഖത്തേക്ക് നോക്കി അവ്യക്തമായി എന്തോ പറയാന്‍ അമ്മ പാട് പെടുന്നത് കണ്ട് ഗൗരി വിലക്കി.
"അമ്മ ഉറങ്ങിക്കോളൂ ഏട്ടന് ഇനി എവിടേയും പോകില്ല, അമ്മയുടെ അടുത്തു തന്നെയുണ്ടാകും."
ഏട്ടന്..!
ആ വിളിയുടെ ആര്‍ദ്രത മനസിനെ തൊട്ടുണര്‍ത്തി. ആ വാക്കിലടങ്ങിയിരിക്കുന്ന ഒരു മാന്ത്രിക സ്പര്‍ശം എന്നില്‍ ഒരു ഉള്‍പ്പുളകം സൃഷ്ടിച്ചു.
ഗൗരി എന്നെ ഒരിക്കല്‍ കൂടി , അല്ല ഒരു നൂറുവട്ടം അങ്ങിനെ വിളിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയ നിമിഷം !
അന്ന് നല്ല മഴയുള്ളൊരു സന്ധ്യാനേരം. അമ്മയുടെ മുഖത്ത് വല്ലാത്തൊരു പ്രകാശവും പ്രസരിപ്പും ഞാന്‍ കണ്ടു. കണ്ണുകള്‍ മുകളിലേക്ക് പായിച്ച് അദൃശ്യനായ ആരോടൊ സംസാരിക്കുന്നത് പോലെ മന്ദഹസിക്കുന്നു. ആരുടേയോ ക്ഷണം സ്വീകരിച്ചു വരാമെന്നേറ്റപോലെ.
എന്റെ മുഖത്തേക്കുറ്റുനോക്കുന്ന അമ്മയുടെ ചുണ്ടനക്കത്തില്‍ നിന്ന് അമ്മയ്ക്ക് ദാഹിക്കുന്നുവോ എന്ന ഒരു തോന്നല്‍. സ്പൂണില്‍ കോരിക്കൊടുത്ത വെള്ളം ചില കവിളുകള്‍ ഇറക്കി മതിയാക്കി. എന്റെ കൈത്തണ്ടയില്‍ പിടിച്ചിരുന്ന അമ്മയുടെ കൈ അസാധാരണമായ ബലത്തില്‍ മുറുകി വരുന്നത് ഞാനറിഞ്ഞു!. എന്റെ മുഖത്തേക്ക് നോക്കിയ ആ കണ്ണുകള്‍ നിറഞ്ഞു കണ്ണീര് ചാലുകളായി തലയിണയിലേക്കൊഴുകി. ആ കൈത്തലം തണുത്തു കൂടുന്നുവോ..?
ഗൗരിയുടെ പൊട്ടിക്കരച്ചിലിനിടയില്‍ മണിബന്ധം പിടിച്ചു നോക്കിയ ഡോക്ടര്‍ ആ കണ്ണുകള്‍ തിരുമ്മിയടച്ചു. കൈകള്‍ ബലമായ എന്നില്‍ നിന്നും അടര്‍ത്തിമാറ്റി ആ ദേഹം ഒരു വെള്ളത്തുണികൊണ്ട് മൂടി.
ഞാന്‍ തളര്‍ന്നു പോയി..!
എല്ലാം നഷ്ടപെട്ടുവോ.?
ഒരു മിനിഷം കൊണ്ട് വീണ്ടും ഞാന്‍ ആരുമല്ലാതായോ?
മണിക്കൂറുകള്‍ മാത്രം ഡൊക്ടര്‍ വിധിയെഴുതിയ അമ്മ എട്ടു ദിവസങ്ങള്‍ കൂടി ജീവിച്ചു. ദൈവം എനിക്ക് വേണ്ടി ആ ആയുസിനെ എട്ട് ദിനങ്ങള്‍ കൂടി നീട്ടി തന്നതാകാം. ദൗരി എത്ര നിര്‍ബന്ധിച്ചാലും ആഹാരം കഴിക്കാന്‍ മടിക്കുന്ന അമ്മ എന്റെ കൈയ്യില്‍ നിന്നും കഞ്ഞിവാങ്ങി കുടിക്കുമ്പോഴും മരുന്നു കഴിക്കമ്പോഴും ഒരു കൊച്ചു കുട്ടിയുടെ അനുസരണയായിരുന്നു ആ മുഖത്ത്.
ആ എട്ട് ദിവസവും ഞാന്‍ എന്നെപോലും മറന്ന് അമ്മയെ പരിചരിച്ചു. ഒരു മുന്ജന്മ പുണ്ണ്യം പോലെ അമ്മ എന്റെ മനസ്സിന്റെ മടിത്തട്ടിലേക്ക് നടന്നടുക്കുകയായിരുന്നു.
ആരും പറയാതെയും ആരുടേയും അനുവാദമില്ലാതെയും അമ്മയുടെ ശേഷക്രിയകള്‍ക്കായ് അച്ഛനോടൊപ്പം ഒരു നിഴല്‍പോലെ ഞാനും നടന്നു.
അഗ്നി വിഴുങ്ങിയ ചിതയില്‍ നിന്ന് ചെറിയ മണ്കലത്തില് നിറച്ച ചാരവും അവശേഷിച്ച എല്ലുകഷണങ്ങളും ശേഖരിച്ചു ചുവന്ന പട്ടുകൊണ്ട് കെട്ടി അച്ഛനെ ഏല്പിക്കുമ്പോള് അത് ഏറ്റുവാങ്ങാന്‍ കരുത്തില്ലാതെ വിങ്ങിവിതുമ്പുന്ന അച്ഛനു മുന്നില്‍ ഏതോ ഒരു ഉള്പ്രേരണപോലെ ഭയന്നിട്ടാണെങ്കിലും ഞാന്‍ മുന്നോട്ടു ചെന്ന് രണ്ടു കൈകളും നീട്ടി ഏറ്റുവാങ്ങി. അച്ഛന്റെ കരതലം എന്റെ ചുമലില്‍ തൊട്ടപ്പോഴാണ് ഞാന്‍ ചെയ്തതില്‍ തെറ്റില്ലെന്ന ആശ്വാസം തോന്നിയത്.
അമ്മയുടെ അന്ത്യാഭിലാഷപ്രകാരം ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യാനായതില്‍ അച്ഛനും ഗൗരിക്കും എന്നപോലെ എനിക്കും ചാരിതാര്‍ത്ഥ്യം തോന്നുന്നു.
അന്ന് ഗംഗയില്‍ മുങ്ങിപൊങ്ങിമ്പോള്‍ സേവ്യറച്ചന് കാട്ടി തന്ന യേശുവിനെ കൂടാതെ അറിയാവുന്ന എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ചു.എന്റെ എല്ലാ പാപക്കറകളും ആ ഗംഗയില്‍ കഴുകിക്കളയാന്‍.
സുഹൃത്തേ, നിയമങ്ങളുടെ എല്ലാ നൂലാമാലകളും പൂര്‍ത്തിയാക്കി എത്രയും വേഗം തിരിച്ചെത്താന്‍ അച്ഛനും ഗൗരിക്കും ഒപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു. താങ്കള്‍ തിരിച്ചെത്തുമ്പോഴേക്കും ഞാന്‍ അന്യനായ ഒരു കാഴ്ചക്കാരന് മാത്രമായേക്കാം. എന്നാലും ഒരു ആയുസ്സു മുഴുവന്‍ ഓര്‍മ്മിക്കുവാനുള്ള സ്നേഹം കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ അനുഭവിച്ചു. അത് മതിയെനിക്ക്.
വിവേക് തിരിച്ചെത്തുമ്പോഴേക്കും ഈ അച്ഛനെയും സഹോദരിയേയും താങ്കള്‍ക്ക് തിരിച്ചേല്പിച്ചിട്ട് വേണം എനിക്ക് വേറെ എങ്ങോട്ടെങ്കിലും പോയി ജീവിക്കാന്‍. ഈ സ്നേഹാന്തരീക്ഷത്തില്‍ കുടുമ്പമെന്ന ചങ്ങലയില്‍ എന്നുമെന്നും ഒരു കണ്ണിയായി കിടക്കാന്‍ കൊതിയുണ്ടെങ്കിലും പോകാതെ തരമില്ലല്ലോ.
കാരണം, ഈ ട്രെയിന്‍ തിരികെ എത്തുമ്പോള്‍ വെറും പാവമായ ഒരു പുതിയ മനുഷ്യനായി ഞാനവിടെ കാലുകുത്തുമ്പോള്‍, ഈ പല്ലുകൊഴിഞ്ഞ സിംഹത്തെ പാലൂട്ടി വളര്‍ത്തിയ പലരും, ഞാന്‍ തല്ലിനോവിച്ചു വിട്ട പല മൂര്‍ഖന്‍ പാമ്പുകളും, എന്നെ കാണാന്‍ പോലും ഭയപ്പെട്ടിരുന്ന പോലീസുകാര്‍, ആരുടെയെങ്കിലും കൈയ്യാല്‍ ഇരുട്ടുള്ള ഒരു രാവില്‍....എല്ലാ കണക്കുകളും തീര്‍ക്കമെന്ന് എനിക്ക് ഉറപ്പാണ്.
ആ വിയോഗം കൂടി താങ്ങാന്‍ ഒരുപക്ഷേ ഇവര്‍ക്കാകില്ല.
ദാ.., എന്റെ കൈയില്‍ വരിഞ്ഞുപിടിച്ച് ചുമലില്‍ തലചായ്ച്ച് ഉറങ്ങുന്ന ഗൗരി, പുറത്തെ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അച്ഛന്. ഇവര്‍ ഇപ്പോള്‍ എന്നില്‍ ഒരു അത്താണി കാണുന്നുണ്ടാകും.എന്നെ ഇപ്പോള്‍ ഇവര്‍ വിവേകിനു പകരമായല്ല, വിവേകിനെ പോലെ ഏറ്റെടുത്തു കഴിഞ്ഞു.
ഇവരുടെ മനസില്‍ സ്നേഹമുള്ള ഒരു പാവം ഹെന്റി എന്നും ഉണ്ടാകണമെങ്കില്‍ എനിക്ക് പോയെ പറ്റൂ.
ഇവരെ ഇനിയും ഒരു വിരഹ ദുഖത്തിന് എറിഞ്ഞ് കൊടുക്കാന്‍ എനിക്ക് വയ്യ.
അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹോദരാ താങ്കള്‍ എത്രയും വേഗം തിരികെ വരണം.
വരില്ലേ...?